ന്യൂഡൽഹി: ന്യൂഡൽഹി ടെലിവിഷൻ (എൻ .ഡി.ടി.വി) സ്ഥാപകരും പ്രചാരകരുമായ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും ആർ.ആർ.പി.ആർ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് ബോർഡ് ഡയറക്ടർ സ്ഥാനം രാജിവച്ചു. നവംബർ 29 മുതൽ പ്രാബല്യത്തിൽ വന്നതായി കമ്പനി അറിയിച്ചു. എൻ.ഡി.ടി.വിയുടെ പ്രചാരകസംഘമായ ആർ.ആർ.പി.ആർ ഹോൾഡിംഗിന് കമ്പനിയിൽ 29.18 ശതമാനം ഓഹരിയാണുള്ളത്. പ്രണോയ് റോയിക്കും ഭാര്യയ്ക്കും എൻ.ഡി.ടി.വിയിൽ 32.26 ശതമാനം ഓഹരിയുണ്ട്.
പ്രണോയ് റോയ്, രാധിക റോയ് എന്നിവരുടെ രാജിയ്ക്ക് പിന്നാലെ സുധീപ് ഭട്ടാചാര്യ, സഞ്ചയ് പുഗാലിയ, സെന്തിൽ സിന്നിയ ചെങ്കൽവരയൻ എന്നിവർ ആർ.ആർ.പി.ആർ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് ബോർഡിന്റെ ഡയറക്ടർമാരായി ചുമതലയേറ്റു.
അദാനി ഗ്രൂപ്പ് അടുത്തിടെ എൻ.ഡി.ടി.വി സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ, അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ (എ.ഇ.എൽ) അനുബന്ധ സ്ഥാപനമായ എ.എം.ജി മീഡിയ നെറ്റ്‌വർക്ക്സ് ലിമിറ്റഡിന്റെ (എ.എം.എൻ.എൽ) ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ വിശ്വപ്രധാൻ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് (വി.സി.പി.എൽ) ആർ.ആർ.പി.ആർ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ 99.5 ശതമാനം ഓഹരി സ്വന്തമാക്കിയിരുന്നു. പിന്നാലെ എൻ.ഡി.ടി.വിയുടെ 26 ശതമാനം ഓഹരി അദാനി ഗ്രൂപ്പ് സ്വന്തമാക്കി. ഇതോടെ എൻ.ഡി.ടി.വിയിൽ അദാനി ഗ്രൂപ്പിന്റെ ഓഹരി 55.18 ശതമാനമായി മാറുകയും എൻ.ഡി.ടി.വിയുടെ ഉടമസ്ഥാവകാശം സ്വന്തമാവുകയുമായിരുന്നു. അദാനി ഗ്രൂപ്പ് എൻ.ഡി.ടി.വി ഏറ്റെടുത്തതോടെ കമ്പനിയിലെ ഓഹരി മൂല്യം വർദ്ധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |