ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ ശക്തിപ്പെടുത്താനും രാഹുൽ ഗാന്ധിക്ക് പുതിയ പ്രതിച്ഛായ നൽകാനും ലക്ഷ്യമിട്ട് സെപ്‌തംബർ ഏഴിന് കന്യാകുമാരിയിൽ നിന്ന് തുടങ്ങിയ ഭാരത് ജോഡോ യാത്ര 100 ദിവസം പിന്നിട്ടു. കന്യാകുമാരി മുതൽ ശ്രീനഗർ വരെയുള്ള 3570 കിലോമീറ്ററിൽ 2800ഉം പൂർത്തിയാക്കി. ഇതോടെ മൂന്നിൽ രണ്ട് ഭാഗവും പൂർത്തിയായി.
തമിഴ്‌നാട്, കേരളം, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ 42 ജില്ലകളിലൂടെയാണ് യാത്ര കടന്നുപോയത്. രാജസ്ഥാനിൽ 17 ദിവസം പൂർത്തിയാക്കി യാത്ര 21ന് ഹരിയാനയിൽ പ്രവേശിക്കും. 24ന് ഡൽഹിയിലെത്തുന്ന യാത്ര എട്ടു ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം ഉത്തർപ്രദേശ്, പഞ്ചാബ് വഴി ജനുവരി അവസാനം ഒടുവിൽ ജമ്മു കശ്‌മീരിലെത്തും. യാത്രയ്‌ക്കു വേണ്ടി പാർലമെന്റിന്റെ ശീതകാല സമ്മേളനവും രാഹുൽ ഗാന്ധി ഒഴിവാക്കി.
ഉദയ്പൂരിൽ 'ചിന്തൻ ശിബിർ" പ്രഖ്യാപനത്തിന്റെ ഭാഗമാണ് രാഹുലിന്റെ നേതൃത്വത്തിലുള്ള ഭാരത് യാത്ര. തൊഴിലില്ലായ്മ, വിലക്കയറ്റം, ജി.എസ്.ടി തുടങ്ങിയവ മൂലം ജനങ്ങൾക്കുള്ള ബുദ്ധിമുട്ട്, ജാതി, മതം, ഭാഷ, ഭക്ഷണം, വസ്ത്രധാരണം, വായനാശീലം, ഭക്ഷണശീലം, ജീവിതരീതി എന്നിവയുടെ അടിസ്ഥാനത്തിലുള്ള സാമൂഹിക ധ്രുവീകരണം, ഭരണഘടന - അന്വേഷണ ഏജൻസികളുടെ ദുരുപയോഗം, ഫെഡറൽ സംവിധാനത്തെ അപകടപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളുയർത്തി ബി.ജെ.പിയെ പ്രത്യയശാസ്ത്രപരമായി നേരിടാനാണ് യാത്ര വിഭാവനം ചെയ്തത്. ലക്ഷ്യങ്ങൾ നിറവേറ്റാനായെന്ന് യാത്രയ്‌ക്ക് ലഭിക്കുന്ന ജനപിന്തുണ തെളിയിക്കുന്നതായി കോൺഗ്രസ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി ജയ്‌റാം രമേശ് പറഞ്ഞു.
രാഹുൽ പാർട്ടിയുടെ ബ്രാൻഡ്
പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാനില്ലന്ന് പറയുമ്പോഴും രാഹുലിനെ പാർട്ടിയുടെ ബ്രാൻഡാക്കി ഉയർത്താനുള്ള നീക്കമാണ് യാത്രയിലുനീളം ഉണ്ടായത്. അതേസമയം യാത്രയ്‌ക്കിടെ നടന്ന രണ്ടു തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ രാഹുൽ വിട്ടു നിന്നത് വിമർശനത്തിനും ഇടയാക്കി. രാഹുൽ പ്രചാരണം നടത്താതിരുന്ന ഹിമാചൽ പ്രദേശിൽ ഭരണം തിരിച്ചുപിടിക്കാൻ കഴിഞ്ഞതോടെ വിമർശനം മറികടക്കാനായെന്ന വിലയിരുത്തലിലാണ് നേതൃത്വം. ഗുജറാത്ത് ഒരു ദിവസം മാത്രം സന്ദർശിച്ചു.
പൂജാ ഭട്ട് മുതൽ രഘുറാം രാജൻ വരെ
ശിവസേനാ നേതാവ് ആദിത്യ താക്കറെ, എൻ.സി.പി നേതാവ് സുപ്രിയ സുലെ, ആർ.ബി.ഐ മുൻ ഗവർണർ രഘുറാം രാജൻ, നാവികസേനാ മുൻ മേധാവി അഡ്മിറൽ എൽ രാംദാസ് തുടങ്ങിയ പ്രമുഖരും പൂജാ ഭട്ട്, റിയ സെൻ, സുശാന്ത് സിംഗ്, സ്വര ഭാസ്‌കർ, രഷാമി ദേശായി, ആകാംക്ഷ പുരി, അമോൽ പലേക്കർ തുടങ്ങിയ സെലിബ്രിറ്റികളും യാത്രയ്‌ക്ക് അഭിവാദ്യമർപ്പിച്ചു. യോഗേന്ദ്ര യാദവ്, പി.വി. രാജ്ഗോപാൽ തുടങ്ങിയവരുടെ പൊതുസമൂഹ സന്നദ്ധ സംഘടനകളെയും യാത്രയിൽ ഒന്നിപ്പിച്ചു. സോണിയാഗാന്ധി കർണാടകയിലുംപ്രിയങ്കാഗാന്ധി മദ്ധ്യപ്രദേശിലും യാത്രയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |