ന്യൂഡൽഹി: ആറു വർഷം മുമ്പ് പൊടുന്നനെ നടപ്പാക്കിയ നോട്ടു നിരോധനം സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് 4-1 ഭൂരിപക്ഷത്തോടെ ശരിവച്ചത് കേന്ദ്ര സർക്കാരിന് ആശ്വാസം പകരുന്നതായി. നിയമവിരുദ്ധമായ അധികാര പ്രയോഗമെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന ഭിന്നവിധിയെഴുതി.
അതിനിടെ, ഭൂരിപക്ഷ വിധിയെ കൂട്ടുപിടിച്ച് ബി.ജെ.പിയും ഭിന്നവിധിയെ ഉയർത്തിക്കാട്ടി കോൺഗ്രസും രംഗത്തെത്തി.
നോട്ടു നിരോധനത്തെ ചാേദ്യം ചെയ്തുള്ള 58 ഹർജികളിൽ ഒരുമിച്ച് വാദം കേട്ടാണ് ജസ്റ്റിസ് അബ്ദുൾ നസീർ അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്.
ആർ.ബി.ഐ ആക്ടിലെ സെക്ഷൻ 26(2) പ്രകാരം കേന്ദ്ര സർക്കാരിന്റെ നടപടി ശരിവയ്ക്കുന്ന വിധി ജസ്റ്റിസ് ബി.ആർ ഗവായ് വായിക്കുകയും ജസ്റ്റിസുമാരായ അബ്ദുൾ നസീർ, എ.എസ് ബൊപ്പണ്ണ, വി.രാമസുബ്രഹ്മണ്യൻ എന്നിവർ അതിനോട് യോജിക്കുകയും ചെയ്തു.
സദുദ്ദേശ്യത്തോടെ എടുത്തതാണെങ്കിലും നിയമപരമായ കാരണങ്ങളാൽ ഇത് നിയമവിരുദ്ധമായി പ്രഖ്യാപിക്കേണ്ടതുണ്ടെന്ന് ഭിന്നവിധിയിൽ വനിതാ ജഡ്ജി ജസ്റ്റിസ് ബി.വി. നാഗരത്ന ചൂണ്ടിക്കാട്ടി.
നടപടിയെടുത്തത് ആറു വർഷം മുമ്പായതിനാൽ പഴയ സ്ഥിതി പുനഃസ്ഥാപിക്കാനാവില്ലെന്നും ഈ വിധി ഭാവിയിൽ നടപ്പിലാക്കാനുള്ളതാണെന്നും ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. ജസ്റ്റിസ് അബ്ദുൾ നസീർ ജനുവരി നാലിന് വിരമിക്കുന്ന സാഹചര്യത്തിലായിരുന്നു ഇന്നലെ വിധി പറഞ്ഞത്. 2022 ഡിസംബർ 7 ന് ഹർജികളിൽ വാദം പൂർത്തിയായിരുന്നു.
2016 നവംബർ എട്ടിന് രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്രമാേദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് 500, 1,000 നോട്ടുകളുടെ നിരോധനം പ്രഖ്യാപിച്ചത്.
പരമാധികാരം സർക്കാരിന്
നോട്ട് നിരോധനം പോലുള്ള സാമ്പത്തിക വിഷയങ്ങളിൽ കോടതിയുടെ ഇടപെടൽ നല്ലതല്ലെന്ന് ഭൂരിപക്ഷ വിധിയിൽ പറയുന്നു. സാമ്പത്തിക വിഷയങ്ങളിൽ സർക്കാരിനാണ് പരമാധികാരം. കേന്ദ്ര നടപടി ഭരണഘടനാപരമായി ശരിയാണ്. വേണ്ടത്ര കൂടിയാലോചനകൾ നടത്തിയതായി രേഖകളിൽ നിന്ന് വ്യക്തമാകുന്നു. റിസർവ് ബാങ്കുമായി കൂടിയാലോചിച്ച്കേന്ദ്രത്തിന് തീരുമാനമെടുക്കാം. ആറ് മാസം മുമ്പ് തന്നെ റിസർവ് ബാങ്കുമായി ചർച്ചകൾ നടന്നതായി രേഖകളിൽ കാണുന്നു. ലക്ഷ്യം കൈവരിച്ചോയെന്നത് ഇപ്പോൾ പ്രസക്തമല്ല.
അധികാരം റിസർവ് ബാങ്കിന്
നോട്ട് അസാധുവാക്കൽ നടപടിക്ക് തുടക്കമിടാനുള്ള അധികാരം റിസർവ് ബാങ്കിനാണെന്ന് ഭിന്ന വിധിയിൽ പറയുന്നു. റിസർവ് ബാങ്ക് സ്വതന്ത്രമായി തീരുമാനമെടുത്തില്ല. രേഖകളിൽ 'കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നതുപോലെ" എന്ന പരാമർശം ഇത് സൂചിപ്പിക്കുന്നു. സെക്ഷൻ 26(2) പ്രകാരം എല്ലാ സീരീസ് നോട്ടുകളും നിരോധിക്കാൻ കഴിയില്ല. നിയമനിർമ്മാണത്തിലൂടെയാണ് നിരോധിക്കേണ്ടിയിരുന്നത്. രഹസ്യസ്വഭാവം വേണമായിരുന്നെങ്കിൽ ഓർഡിനൻസ് വഴി നടപ്പാക്കാമായിരുന്നു. പാർലമെന്റിനെ ഒഴിച്ചുനിറുത്തിയുള്ള നടപടി ശരിയല്ല. ഒരു കറൻസിയുടെ മൂല്യം മുഴുവനായും പിൻവലിക്കാനാകില്ല. റിസർവ് ബാങ്കിന്റെ അഭിപ്രായം സ്വതന്ത്രമായിരിക്കണം.
2016
മാെത്തം കറൻസിയുടെ മൂല്യം
16.4 ലക്ഷം കോടി രൂപ
നിരോധിച്ച കറൻസിയുടെ മൂല്യം
15.41 ലക്ഷം കോടി രൂപ
നിരോധന ലക്ഷ്യം:
1.കള്ളപ്പണം തടയുക
2. കള്ളനോട്ട് തടയുക
3. തീവ്രവാദ ഫണ്ടിംഗ് തടയുക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |