ന്യൂഡൽഹി: ആംആദ്‌മി പാർട്ടി (എ.എ.പി) - ബി.ജെ.പി കൗൺസിലർമാർ കോർപറേഷൻ കൗൺസിൽ ഹാളിൽ ഏറ്റുമുട്ടിയതോടെ ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ (എം.സി.ഡി) ആദ്യയോഗവും ഇന്നലെ നടത്താനിരുന്ന മേയർ തിരഞ്ഞെടുപ്പും അലങ്കോലമായി. തുടർന്ന് മേയർ തിരഞ്ഞെടുപ്പ് മാറ്റിവച്ചു.
ലെഫ്‌റ്റനന്റ് ഗവർണർ വി.കെ. സക്‌സേന നോമിനേറ്റ് ചെയ്‌ത പത്ത് ബി.ജെ.പി കൗൺസിലർമാരെ ആദ്യം സത്യപ്രതിജ്ഞ ചെയ്യാൻ വിളിച്ചതിനെ എ.എ.പി അംഗങ്ങൾ എതിർത്തിരുന്നു. ഇതാണ് കൈയാങ്കളിയിലെത്തിയത്. ജൂനിയറായ ബി.ജെ.പി കൗൺസിലർ സത്യശർമ്മയെ മേയർ തിരഞ്ഞെടുപ്പിനുള്ള പ്രിസൈഡിംഗ് ഒാഫീസറാക്കിയ ലെഫ്. ഗവർണറുടെ തീരുമാനവും പ്രതിഷേധത്തിനിടയാക്കി.
എം.സി.ഡി ഹൗസിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി കൗൺസിലർമാരുടെ സത്യപ്രതിജ്ഞയായിരുന്നു അജൻഡ. എന്നാൽ പ്രിസൈഡിംഗ് ഓഫീസർ സത്യശർമ്മ നോമിനേറ്റഡ് അംഗമായ മനോജ് കുമാറിനെ ആദ്യം സത്യപ്രതിജ്ഞയ്‌ക്ക് വിളിച്ചതോടെ എ.എ.പിയുടെ കൗൺസിലർമാരും വോട്ടവകാശമുള്ള എ.എ.പി എം.എൽ.എമാരും പ്രതിഷേധവുമായി രംഗത്തുവന്നു. അവർ മുദ്രാവാക്യം വിളിച്ച് സഭയുടെ നടുത്തളത്തിലിറങ്ങി നടപടികൾ തടസ്സപ്പെടുത്തി. ബി.ജെ.പി കൗൺസിലർമാർ പ്രിസൈഡിംഗ് ഒാഫീസറുടെ നടപടിയെ ന്യായീകരിച്ചതോടെ വാഗ്വാദമായി.
എ.എ.പി പ്രതിഷേധം മേശപ്പുറത്ത്
ബി.ജെ.പിയുടെ നോമിനേറ്റഡ് കൗൺസിലർമാരെ ആദ്യം സത്യപ്രതിജ്ഞയ്ക്ക് വിളിച്ചതിനെ തുടർന്ന് എ.എ.പി അംഗങ്ങൾ പ്രിഡൈഡിംഗ് ഒാഫീസറുടെ മേശപ്പുറത്ത് കയറിയാണ് പ്രതിഷേധിച്ചത്. അവരെ വലിച്ചിടാൻ ബി.ജെ.പി അംഗങ്ങൾ ശ്രമിച്ചതോടെയാണ് സംഘട്ടനമുണ്ടായത്. ഉന്തും തള്ളും മൽപ്പിടിത്തവും തുടങ്ങിയതോടെ സഭ പോർക്കളമായി. ചിലർ കസേരകൾ വലിച്ചെറിഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർ അംഗങ്ങളെ പിടിച്ചുമാറ്റുകയും പുറത്തേക്കയയ്ക്കുകയും ചെയ്‌തു. തിരഞ്ഞെടുപ്പടക്കം സഭാനടപടികൾ നിറുത്തിവയ്‌ക്കുകയാണെന്ന് സത്യശർമ്മ അറിയിച്ചു. അച്ചടക്കം പാലിക്കണമെന്ന തന്റെ അപേക്ഷ അംഗങ്ങൾ ചെവിക്കൊണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വിട്ടുനിന്ന് കോൺഗ്രസ്
ഡിസംബറിലെ എം.സി.ഡി തിരഞ്ഞെടുപ്പിൽ 250ൽ 134 വാർഡുകൾ നേടിയാണ് എ.എ.പി 15 വർഷത്തെ ബി.ജെ.പി ഭരണം അവസാനിപ്പിച്ചത്. ബി.ജെ.പിക്ക് 104 വാർഡുകൾ ലഭിച്ചു. മേയർ തിരഞ്ഞെടുപ്പിലേക്ക് എ.എ.പിയുടെ ഷെല്ലി ഒബ്‌റോയിയും ബി.ജെ.പിയുടെ രേഖ ഗുപ്തയും തമ്മിലായിരുന്നു മത്സരം. 9 വാർഡുകളിൽ ജയിച്ച കോൺഗ്രസ് മേയർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
'നോമിനേറ്റഡ് അംഗങ്ങൾക്ക് മേയർ തിരഞ്ഞെടുപ്പിൽ വോട്ടവകാശമില്ല. ബി.ജെ.പി നീക്കം ഭരണഘടനാ വിരുദ്ധം".
- അരവിന്ദ് കെജ്‌രിവാൾ, ഡൽഹി മുഖ്യമന്ത്രി
'എ.എ.പി തിരഞ്ഞെടുപ്പിൽ ധാർമ്മികമായി പരാജയപ്പെട്ടെന്ന് തെളിഞ്ഞു. അവർ ആരെയാണ് പേടിക്കുന്നത്. നോമിനേറ്റഡ് കൗൺസിലർമാർക്കും സത്യപ്രതിജ്ഞ ചെയ്യാൻ അവകാശമുണ്ട്".
- മനോജ് തിവാരി, ബി.ജെ.പി എം.പി
'നോമിനേറ്റഡ് കൗൺസിലർമാരുടെ സത്യപ്രതിജ്ഞ മാറ്റിവച്ചിരുന്നെങ്കിൽ പിന്നീട് ചെയ്യാൻ എ.എ.പിമാർ സമ്മതിക്കുമായിരുന്നില്ല".
- മീനാക്ഷി ലേഖി, ബി.ജെ.പി എം.പി
'ബി.ജെ.പി ജനവിധിയെ മാനിക്കുന്നില്ല. പിന്നെന്തിനാണ് തിരഞ്ഞെടുപ്പ്. എം.സി.ഡിയിലെ അവരുടെ കൊള്ളരുതായ്മകൾ മറച്ചുവയ്‌ക്കാനുള്ള നീക്കമാണിത്".
- മനീഷ് സിസോദിയ, ഉപമുഖ്യമന്ത്രി
എം.സി.ഡിയുടെ ചരിത്രത്തിൽ ഇതുവരെ നോമിനേറ്റഡ് കൗൺസിലർ സഭയിൽ വോട്ട് ചെയ്‌തിട്ടില്ല. സത്യസന്ധതയില്ലാതെ എം.സി.ഡി കൈവശപ്പെടുത്താൻ അവർ ആഗ്രഹിക്കുന്നു. ഗുണ്ടാപ്രവർത്തനം തുടരാൻ അനുവദിക്കില്ല".
- സൗരഭ് ഭരദ്വാജ്, എ.എ.പി വക്താവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |