ബംഗളൂരു:ബി.ജെ.പി സർക്കാരിന്റെ മുൻഗണന വികസനമാണെന്നും വോട്ട് ബാങ്കല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടകത്തിലെ യാദ്ഗിർ ജില്ലയിലെ കൊടെകലിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മോദിയുടെ സന്ദർശനം.
കേന്ദ്രത്തിലും കർണാടകത്തിലും ബി. ജെ. പി ഭരിക്കുമ്പോൾ സർക്കാരിന് ഇരട്ട എൻജിനുകൾ ഉള്ളതുപോലാണ്.അതിന്റെ ഫലമോ, ഇരട്ട ആനുകൂല്യം, ഇരട്ടി ക്ഷേമം, ഇരട്ടി വേഗത്തിലുള്ള വികസനം. ഇന്ത്യയുടെ വികസനത്തിന് 75 വർഷമായി. ഇപ്പോൾ രാജ്യം അടുത്ത 25 വർഷങ്ങളിലാണ് ശ്രദ്ധിക്കുന്നത്. ഈ കാലം ഓരോ പൗരനും അമൃത് കാലമായിരിക്കും. ഈ കാലയളവിൽ വികസിത ഇന്ത്യ കെട്ടിപ്പടുക്കണം.
എല്ലാ വിഭാഗം തൊഴിലാളികൾക്കും മെച്ചപ്പെട്ട ജീവിതം ലഭിക്കുമ്പോഴാണ് ഇന്ത്യ വികസിക്കുക. ജാതിയും മതവും വോട്ട് ബാങ്കും നോക്കിയാണ് മുൻ സർക്കാർ ഭരിച്ചത്. ഞങ്ങളുടെ സർക്കാർ പിന്നാക്ക ജില്ലകളുടെ വികസനത്തിന് പ്രതിജ്ഞാബദ്ധമാണ്. യാദ്ഗിർ ഇപ്പോൾ രാജ്യത്തെ ഇത്തരം 112 ജില്ലകളിൽ ആദ്യ പത്തിൽ ഇടം നേടി. ഓരോ ജില്ലയും വികസിക്കാതെ ഇന്ത്യ വികസിത രാഷ്ട്രമാകില്ല. അടുത്ത 25 വർഷം ഇന്ത്യയുടെയും പിന്നാക്ക ജില്ലകളുടെയും അമൃത് കാലമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കർണ്ണാടകയിൽ കുടിവെള്ളവും ജലസേചനവും ദേശീയ പാതയും ഉൾപ്പെടെ 10,863 കോടി രൂപയുടെ പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിട്ടു.
നദികൾ ബന്ധിപ്പിച്ച് കർണാടകയിലുൾപ്പെടെ വരണ്ട പ്രദേശങ്ങളിൽ വെള്ളം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2014ന് മുമ്പ് ഗ്രാമങ്ങളിൽ മൂന്ന് കോടി വീടുകളിൽ മാത്രമാണ് പൈപ്പ് കണക്ഷൻ ഉണ്ടായിരുന്നത്. കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ ജൽ ജീവൻ ദൗത്യത്തിലൂടെ ഈ സർക്കാർ ഗ്രാമങ്ങളിലെ എട്ട് കോടി വീടുകൾക്ക് കൂടുതൽ കണക്‌ഷൻ നൽകിയെന്നും അദ്ദേഹം പറഞ്ഞു.നേരത്തേ മഹാരാഷ്‌ട്രയിൽ മുംബയ് മെട്രോയുടെ രണ്ട് ലൈനുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |