ന്യൂഡൽഹി:വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കിയ 497-ാം വകുപ്പ് റദ്ദാക്കിയ 2018 ലെ വിധി സൈനിക നിയമത്തിന് ബാധകമല്ലെന്നും വിവാഹേതര ലൈംഗിക ബന്ധത്തിന്റെ പേരിൽ സൈനികർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാമെന്നും സുപ്രീം കോടതി ഭരണഘടന ബെഞ്ച് വിധിച്ചു.
2018 ലെ ഭരണഘടനാ ബെഞ്ചിന്റെ വിധിയിൽ വ്യക്തത വരുത്തിയാണ് ജസ്റ്റിസ് കെ.എം ജോസഫ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി.
ജോസഫ് ഷൈൻ കേസിൽ വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലാതാക്കിയ വിധി സൈനികർക്കെതിരായ അച്ചടക്ക നടപടികളുമായി ബന്ധപ്പെട്ട സൈനിക നിയമത്തിലെ 45, 46 വകുപ്പുകൾ പരിഗണിച്ചിട്ടില്ല.
ഭരണഘടനയുടെ 33-ാം അനുച്ഛേദ പ്രകാരം ചില മൗലികാവകാശങ്ങളിൽ നിന്ന് സൈനികരെ ഒഴിവാക്കി നിയമ നിർമ്മാണങ്ങൾ ആകാം. വ്യഭിചാരം ക്രിമിനൽ കുറ്റമല്ലാതാക്കിയ വിധി ഇത്തരം കുറ്റം ചെയ്യുന്ന സൈനികർക്കെതിരെ അച്ചടക്ക നടപടിക്ക് തടസമാകില്ല.
വ്യഭിചാരത്തിന് അച്ചടക്ക നടപടി നേരിടുന്ന സൈനികർ രക്ഷപ്പെടാൻ ജോസഫ് ഷൈൻ വിധി പഴുതാക്കുന്ന നിരവധി കേസുകൾ ഉണ്ടെന്ന് കേന്ദ്രസർക്കാരിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ മാധവി ദിവാൻ പറഞ്ഞു. ഇത്തരം സംഭവങ്ങൾ സേനയുടെ അച്ചടക്കവും ദേശീയ സുരക്ഷയും അപകടത്തിലാക്കും. ജോസഫ് ഷൈൻ വിധി ചൂണ്ടിക്കാട്ടി അച്ചടക്ക നടപടികൾ സൈനിക ട്രൈബ്യൂണൽ റദ്ദാക്കിയ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അപേക്ഷ നൽകിയതെന്നും എ.എസ്.ജി വ്യക്തമാക്കി.
സൈനികരുടെ കേസുമായി ബന്ധപ്പെട്ട് ജോസഫ് ഷൈൻ വിധിയിൽ പരാമർശമില്ലെന്നും അതിനാൽ വിധിയിൽ വ്യക്തത വരുത്താനുള്ള കേന്ദ്രസർക്കാരിന്റെ അപേക്ഷ അംഗീകരിക്കാനാകില്ലെന്നും ഹർജിക്കാരുടെ അഭിഭാഷകൻ കാളീശ്വരം രാജ് വാദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |