ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ വെടിനിർത്തൽ ആവശ്യപ്പെട്ടത് പാകിസ്ഥാനാണെന്ന് വ്യോമസേനാ മേധാവി എ പി സിംഗ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലാണ് വെടിനിർത്തലിന് കാരണമായതെന്ന പ്രചരണവും ഇതോടെ തള്ളി. കൂടാതെ പാകിസ്ഥാന്റെ യുഎസ് നിർമ്മിത എഫ് 16, ചെെനീസ് ജെ - 17 എന്നീ വിമാനങ്ങൾ ഇന്ത്യ വെടിവച്ചിട്ടതായും എ പി സിംഗ് വ്യക്തമാക്കി.
ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു വെളിപ്പെടുത്തൽ. ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സെെന്യത്തിന്റെ ശക്തിയും കൃത്യതയും ലോകം കണ്ടു. പാകിസ്ഥാന് 10 വിമാനങ്ങൾ നഷ്ടമായെന്നും വ്യോമസേനാ മേധാവി വെളിപ്പെടുത്തി. പാകിസ്ഥാൻ, ഇന്ത്യൻ ജെറ്റുകൾ നശിപ്പിച്ചുവെന്ന് അവകാശവാദത്തെയും അദ്ദേഹം നിഷേധിച്ചു.
'ഓപ്പറേഷൻ സിന്ദൂർ നിരപരാധികളെ കൊന്ന തീവ്രവാദികൾക്ക് ഒരു പാഠമാണ്. 300 കിലോമീറ്ററിലധികം ലക്ഷ്യങ്ങൾ ഞങ്ങൾ ആക്രമിച്ചു. തുടർന്ന് പാകിസ്ഥാനാണ് വെടിനിർത്തൽ ആവശ്യപ്പെട്ടത്. 100 മണിക്കൂറുകളോളം നീണ്ടുനിന്ന പോരാട്ടത്തിൽ പാകിസ്ഥാന്റെ നിരവധി മിസെെലുകളും ഡ്രോണുകളും ഇന്ത്യ തകർത്തു. ഇന്ത്യയുടെ യുദ്ധതന്ത്രങ്ങൾ മാറും. ഇതുവരെ കണ്ട യുദ്ധങ്ങൾ ആകില്ല വരുംകാലത്ത്. ഭാവിക്കായി ഇപ്പോഴേ തയ്യാറായിരിക്കണം. 21-ാം നൂറ്റാണ്ടാണ്. ഇനി സെെനികരുടെ എണ്ണമോ ആയുധശേഖരത്തിന്റെ വലിപ്പമോ മതിയാകില്ല. സെെബർ യുദ്ധം, കൃത്രിമബുദ്ധി, ഉപഗ്രഹാധിഷ്ഠിത നിരീക്ഷണം എന്നിവ ഭാവിയിലെ യുദ്ധങ്ങളെ രൂപപ്പെടുത്തുന്നു'- വ്യോമസേനാ മേധാവി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |