മീററ്റ്: ഉത്തര്‍പ്രദേശിലെ 594 കിലോമീറ്റർ ദൈർഘ്യമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മീററ്റിനെ കിഴക്കന്‍ മേഖലയിലെ പ്രയാഗ്‌രാജുമായി ബന്ധിപ്പിക്കുന്ന ഈ അതിവേഗ പാത സംസ്ഥാനത്തെ വ്യവസായ, കാര്‍ഷിക, ചരക്ക് നീക്ക മേഖലകളില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.
36,230 കോടി രൂപ മുതൽമുടക്കി നിർമ്മിച്ച ഈ എക്‌സ്പ്രസ് വേ യാത്രാസമയവും വ്യാപാരവും വേഗത്തിലാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. നിലവില്‍ മീററ്റില്‍ നിന്ന് പ്രയാഗ്‌രാജിലെത്താന്‍ 10-12 മണിക്കൂര്‍ യാത്ര ചെയ്യണമെങ്കിൽ എക്‌സ്പ്രസ് വേയുടെ വരവോടെ ഇത് 6 മുതല്‍ 8 മണിക്കൂറായി ചുരുങ്ങും. നിലവില്‍ ആറുവരി പാതയായാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഭാവിയില്‍ ഇത് എട്ടുവരിയായി വികസിപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
മീററ്റ്, ഹാപ്പൂര്‍, ബുലന്ദ്ഷഹര്‍, അംറോഹ, സംഭാല്‍, ബദായൂന്‍, ഷാജഹാന്‍പൂര്‍, ഹര്‍ദോയ്, ഉന്നാവോ, റായ്ബറേലി, പ്രതാപ്ഗഡ്, പ്രയാഗ്‌രാജ് എന്നീ 12 പ്രധാന ജില്ലകളിലൂടെ കടന്നുപോകുന്ന ഈ പാതയിലൂടെ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും.
ഷാജഹാന്‍പൂരിന് സമീപം യുദ്ധവിമാനങ്ങള്‍ക്ക് അടിയന്തരമായി ഇറങ്ങാന്‍ സാധിക്കുന്ന 3.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എയര്‍സ്ട്രിപ്പ് ഈ എക്‌സ്പ്രസ് വേയുടെ ഭാഗമാണ്. ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം, സിസിടിവി ക്യാമറകള്‍, എമര്‍ജന്‍സി കോള്‍ ബോക്‌സുകള്‍, ആംബുലന്‍സ് സൗകര്യം എന്നിവ പാതയിലുടനീളം ഉറപ്പാക്കിയിട്ടുണ്ട്.
എക്സ്പ്രസ് വേയുടെ ഉദ്ഘാടനത്തോടെ ഉത്തര്‍പ്രദേശിന്‌റെ വികസന യാത്രയ്ക്ക് കൂടുതൽ വേഗത വന്നുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഗ്രാമങ്ങളെയും കർഷകരെയും സംരംഭകരെയും യുവാക്കളെയും ബന്ധിപ്പിക്കുന്ന ഒരു "ലൈഫ്‌ലൈൻ" എന്നാണ് പദ്ധതിയെ അദ്ദേഹം വിശേഷിപ്പിച്ചത്. വികസനം ത്വരിതപ്പെടുത്താനും പ്രാദേശികമായ കുറവുകൾ നികത്താനും ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |