
ന്യൂഡൽഹി: ജമ്മു കാശ്മീർ അതിർത്തിയിൽ സമാധാനം കാത്തുസൂക്ഷിച്ച് ഇന്ത്യാ-പാക് സൈന്യം. നിയന്ത്രണ രേഖയിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ ഇന്ന് വിജയകരമായി രണ്ട് വർഷം പൂർത്തിയാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രം പരിശോധിക്കുമ്പോൾ ഇത്രയും നീണ്ട കാലം അതിർത്തി ശാന്തമായി തുടർന്നത് അപൂർവ്വ സാഹചര്യമായാണ് കണക്കാക്കുന്നത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെങ്കിലും വെടിനിർത്തൽ കരാർ കർശനമായി തന്നെ നിലനിർത്താൻ ഇരു രാജ്യങ്ങളും തീരുമാനിച്ചതോടെ അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും അതൊരു വലിയ അനുഗ്രഹമായി മാറി. കഴിഞ്ഞ കാലങ്ങളിൽ അടിക്കടി റിപ്പോർട്ട് ചെയ്തിരുന്ന വെടിവെയ്പിലും ഷെല്ലാക്രമണത്തിലും സൈനികരെ പോലെ തന്നെ പ്രദേശവാസികൾക്കും ജീവൻ നഷ്ടമായിരുന്നു.
കഴിഞ്ഞ രണ്ട് വർഷമായി ജമ്മു കാശ്മീരിലെ അതിർത്തി കടന്നുള്ള വെടിവെയ്പിൽ ഇരുഭാഗത്തും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സൈന്യത്തിന്റെ ശക്തമായ പ്രതിരോധ സംവിധാനങ്ങൾ നിയന്ത്രണ രേഖയിലൂടെയുള്ല നുഴഞ്ഞുകയറ്റ ശ്രമങ്ങളുടെ എണ്ണം ഗണ്യമായി കുറച്ചിട്ടുണ്ട്. ഇത് മൂലം അതിർത്തിയിലെ സ്ഥിതിഗതികളിൽ വലിയ രീതിയിലുള്ള മാറ്റങ്ങളുണ്ടായതായാണ് പ്രദേശവാസികളടക്കം സാക്ഷ്യപ്പെടുത്തുന്നത്. 2020-ൽ 5,000 വെടിനർത്തൽ കരാർ ലംഘനങ്ങളോ അതിർത്തി കടന്നുള്ള വെടിവെയ്പുകളോ റിപ്പോർട്ട് ചെയ്തിരുന്നു. പ്രദേശവാസികൾക്കടക്കം ഇത്തരം സംഭവങ്ങളിൽ അംഗഭംഗവും മരണവും സംഭവിക്കുകയും വീടുകൾക്ക് കേടുപാടുകളുണ്ടാവുകയും ചെയ്തിട്ടുണ്ട്.
എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി വെടിനിർത്തൽ കരാർ ലംഘനങ്ങൾ ഏതൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. 2021 ഫെബ്രുവരി 25-ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ കരാറിന് ശേഷം ഇതിന് വിഘാതം സംഭവിക്കുന്ന തരത്തിൽ മൂന്ന് ചെറിയ സംഭവങ്ങൾ മാത്രമേ റിപ്പോർട്ട് ചെയതിട്ടുള്ളു എന്നാണ് സൈനിക ഉദ്യോഗസ്ഥർ അറിയിക്കുന്നത്. എന്നാൽ അതിർത്തി വഴി ആയുധങ്ങളും മയക്കുമരുന്നും ഡ്രോണുകൾ വഴി കടത്തുന്ന സംഭവങ്ങളിൽ വർദ്ധനവുണ്ടായതായും സൈന്യം വ്യക്തമാക്കി. .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |