
അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പ് കിരീടം നിലനിറുത്തുന്ന ടീമായി സൂര്യകുമാറും സംഘവും ചരിത്രം കുറിക്കുമോ അതോ കുട്ടിക്രിക്കറ്റിലെ വലിയ കപ്പ് കിവീസിലേക്ക് വിമാനം കയറുമോ എന്ന ആകാംക്ഷകൾക്ക് വിരാമമാകാൻ ഇനി മണിക്കൂറുകൾ മാത്രം.അഹമ്മദാബാദിൽ ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ട്വന്റി20 ലോകകപ്പ് ഫൈനൽ പോരാട്ടത്തിന് ഇന്ന് രാത്രി ഏഴുമണിക്കാണ് കൊടിയേറുക. അഹമ്മദാബാദിലെ സ്‌റ്റേഡിയത്തിലേക്ക് ക്രിക്കറ്റ് ആരാധകർ ഒഴുകുകയാണ്.
സ്‌റ്റേഡിയത്തിന് സമീപത്ത് ജഴ്സി അടക്കം വിൽക്കാൻ വഴിയോരക്കച്ചവടക്കാർ സജീവമാണ്. ഇവർ ഏറ്റവും കൂടുതൽ വിറ്റഴിച്ച ജഴ്സി ആരുടെതാണെന്ന് ചോദിച്ചാൽ മലയാളികൾ മൂക്കത്ത് വിരൽവയ്ക്കും. ആരാധകർ ഏറ്റവും കൂടുതൽ ചോദിച്ച് വാങ്ങുന്നത് മലയാളി താരം സഞ്ജു സാംസന്റെ ജേഴ്സിയാണ്. സഞ്ജുവിന്റെ ജഴ്സിക്ക് ഡിമാൻഡ് കൂടിയതോടെ അതിന് മാത്രം വിലകൂട്ടി കച്ചവടക്കാർ വൻ ലാഭം കൊയ്തു. ചില കച്ചവടക്കാർ സഞ്ജുവിന്റെ ജഴ്സി പെട്ടെന്ന് തീർന്നുപോയതിന്റെ നിരാശയിലുമാണ്.
അഹമ്മദാബാദ് സ്‌റ്റേഡിയത്തിന്റെ മുന്നിലെ ഈ ട്രൻഡ് സൂചിപ്പിക്കുന്നത്, ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും പ്രിയപ്പെട്ട താരമായി സഞ്ജു മാറിയെന്നാണ്. ഇന്ത്യൻ ടീമിലുള്ള ആരെക്കാളും മികച്ച പ്രതിഭയാണ് സഞ്ജു സാംസണെന്ന് ആരാധകരും വിമർശകരും ഒരേ സ്വരത്തിൽ പറയുകയാണ് ഇപ്പോൾ. അത്തരത്തിലൊരു ഇന്നിംഗ്സാണ് സെമി പ്രവേശനത്തിൽ സഞ്ജു പുറത്തെടുത്തത്. തള്ളിപ്പറഞ്ഞവരെക്കൊണ്ടുപോലും കയ്യടിപ്പിച്ച സഞ്ജുവിന്റെ ആ ഒറ്റ ഇന്നിംഗ്സ് ആണത്, 50 പന്തുകളിൽ 12 ബൗണ്ടറികളുടേയും നാലു സിക്സുകളുടേയും അകമ്പടിയോടെ പുറത്താകാതെ നേടിയ 97 റൺസ്, ചരിത്രത്തിൽ അടയാളപ്പെടുത്തുക സുവർണ ലിപികളിലാണ്. ഒരു പതിറ്റാണ്ടിലേറെയായി സഞ്ജുവിൽ നിന്ന് ആരാധകർ കാത്തിരുന്നത് ഇതുപോലൊരു ഇന്നിംഗ്സിനായാണ്.
മുമ്പ് ഇന്ത്യൻ ടീമിന്റെ പത്രസമ്മേളനത്തിൽ സഞ്ജു സാംസണിന് അവസരം നൽകുമോ എന്നു ചോദിച്ച പത്രലേഖകനോട് ഇന്ത്യൻ ക്യാപ്ടൻ സൂര്യകുമാർ യാദവ് തിരിച്ചുചോദിച്ചത് ഏത് പൊസിഷനിൽ താൻ സഞ്ജുവിനെ കളിപ്പിക്കുമെന്നാണ്. അഭിഷേക് ശർമ്മയുടെ സ്ഥാനത്ത് സഞ്ജുവിനെ കളിപ്പിക്കണമോ?തിലക് വർമ്മയുടെ സ്ഥാനത്ത് കളിപ്പിക്കണമോ എന്നൊക്കെ അൽപ്പം പരിഹാസം കലർന്ന രീതിയിൽ ചോദിച്ച അതേ സൂര്യകുമാർ യാദവാണ് കഴിഞ്ഞ ദിവസം ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡീസിനെ മലർത്തിയടിച്ച് മടങ്ങിവന്ന സഞ്ജു സാംസണെ തന്റെ തലയിലെ തൊപ്പിയൂരി മുന്നോട്ടുവച്ച് ശിരസ് നമിച്ച് സ്വീകരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |