തിരുവനന്തപുരം : സംസ്ഥാനത്തെ കായിക അസോസിയേഷനുകളിലെ ഭിന്നതകൾ പരിഹരിച്ച് കായിക താരങ്ങളുടെ ക്ഷേമം ഉറപ്പാക്കാനായിരിക്കും തന്റെ പ്രഥമ പരിഗണനയെന്ന് സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ പുതിയ പ്രസിഡന്റ് മുൻ ഇന്റർനാഷണൽ ഫുട്ബാളർ യു.ഷറഫലി പറഞ്ഞു. സ്ഥാനമേറ്റശേഷം കേസരി ഹാളിൽ നടത്തിയ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു ഷറഫലി.
കായിക അസോസിയേഷനുകളിലെ തർക്കങ്ങൾ മുതലെടുത്ത് കൗൺസിലിന്റെ കഴിഞ്ഞ ഭരണസമിതി അഴിമിതിക്ക് കളമൊരുക്കിയത് കേരള കൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. കായിക സംഘടനകൾക്കുള്ളിലെ തർക്കങ്ങൾ കായികതാരങ്ങളുടെ ഭാവിയെ ബാധിക്കുകയാണെന്ന് ഷറഫലി പറഞ്ഞു. കായിക താരങ്ങളുടെ ഭാവിയെക്കരുതി കൗൺസിലുമായി അകന്ന് നിൽക്കുന്ന സംഘടനകളെ ഒപ്പംചേർക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
സ്‌പോർട്‌സ് കൗൺസിലിന് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്നും കുട്ടികൾക്കുൾപ്പെടെ നൽകാനുള്ള തുകയുടെ കാര്യത്തിൽ സർക്കാരുമായി സംസാരിച്ച് തീരുമാനമുണ്ടാക്കുമെന്നും ഷറഫലി പറഞ്ഞു. വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകുന്നതിനും സർക്കാർ ഇടപെടൽ പ്രതീക്ഷിക്കുന്നുണ്ട്. സംഘടനകൾ വഴിയുള്ള സർട്ടിഫിക്കറ്റ് വിതരണം അവസാനിപ്പിക്കും. ഇക്കാര്യത്തിൽ ഏകജാലക സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാവിലെ സ്‌പോർട്സ് കൗൺസിൽ ആസ്ഥാനത്ത് ചുമതലയേൽക്കാനെത്തിയ ഷറഫലിയെകൗൺസിൽ സെക്രട്ടറി ലീന, ഒളിമ്പിക് അസോസിയേഷന്‍ ട്രഷറർ എം.ആർ. രഞ്ജിത് തുടങ്ങിയവർ സ്വാഗതം ചെയ്തു. ചുമതലയേറ്റ ശേഷം ഷറഫലി കായിക മന്ത്രി വി.അബ്ദുറഹ്മാനെ സന്ദർശിച്ച് ചർച്ച നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |