തിരുവനന്തപുരം: കായികരംഗത്തെ പ്രമുഖർക്ക് മുഖ്യ പരിഗണന നൽകി സംസ്ഥാന സ്‌പോട്സ് കൗൺസിൽ സ്റ്റാൻഡിംഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. രാജിവെച്ച സ്‌പോട്സ് കൗൺസിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾക്കു പകരം ഇന്നലെ സർക്കാർ നാമനിർദ്ദേശം ചെയ്ത ഏഴ് പേരിൽ ഭൂരിപക്ഷവും മുൻ കായിക താരങ്ങളോ പരിശീലകരോ ആണ്. കൗൺസിൽ ഭരണത്തിൽ കായി താരങ്ങൾക്ക് പ്രാമുഖ്യം ലഭിക്കുമെന്ന് കേരള കൗമുദി നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ഒളിമ്പ്യൻ അത്‌ലറ്റ് കെ.എം ബിനു, മുൻ ലോക ബോക്സിംഗ് ചാമ്പ്യൻ കെ.സി ലേഖ, അന്താരാഷ്ട്ര ഫുട്ബാൾ താരം സി.കെ വിനീത്, അത്ലറ്റിക്സ് പരിശീലകനും കേരള അത്‌ലറ്റിക് അസോസിയേഷൻ ഓണററി സെക്രട്ടറിയുമായ പി.ഐ.ബാബു , മുൻ വോളിബാൾ താരംവി.കെ.സനോജ്, യോഗ പരിശീലകൻ ഗോപൻ ജെ.എസ് , രഞ്ചു സുരേഷ് എന്നിവരാണ് പുതിയ സ്‌പോട്സ് കൗൺസിൽ അംഗങ്ങൾ. നിരവധി പരാതികൾ ഉയർന്നതിനെത്തുടർന്ന് ഒളിമ്പ്യൻ മേഴ്സിക്കുട്ടനെ മാറ്റി ഈ മാസമാദ്യം മുൻ അന്താരാഷ്ട്ര ഫുട്ബാൾ താരം യു.ഷറഫലിയെ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി നിയമിച്ചിരുന്നു.
വൈസ് പ്രസിഡന്റ് വന്നേക്കും
കൗൺസിലിന് പുതിയ വൈസ് പ്രസിഡന്റിനെ സർക്കാർ നാമനിർദ്ദേശം ചെയ്തേക്കും. പുതിയ സ്റ്റാൻഡിംഗ് കൗൺസിൽ അംഗങ്ങൾക്കൊപ്പം കായിക രംഗത്ത് ഭരണപരിചയമുള്ള ഒരു രാഷ്ട്രീയ നേതാവിനെയാണ് പരിഗണിക്കുന്നത്. കഴിഞ്ഞ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ അംഗമായിരുന്ന എം.ആർ രഞ്ജിത്തിന്റെ പേരാണ് വൈസ് പ്രസിഡന്റായി ഉയർന്നു കേൾക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |