ട്വന്റി ട്വന്റി ലോകകപ്പിൽ അയർലാൻഡിനെതിരെ ഇന്ത്യയ്ക്ക് അഞ്ചുറൺസ് ജയം
അർദ്ധസെഞ്ച്വറിയുമായി (87) സ്മൃതി മന്ദാന
കേപ്ടൗൺ : ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന വനിതകളുടെ ട്വന്റി ട്വന്റി ലോകകപ്പിൽ ഇന്ത്യയും അയർലാൻഡും തമ്മിലുള്ള മത്സരം മഴ തടസപ്പെടുത്തിയപ്പോൾ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം അഞ്ചുറൺസിന് ജയിച്ച് ഇന്ത്യ . ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഒാവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടി. മറുപടിക്കിറങ്ങിയ അയർലാൻഡ് 8.2-ാം ഓവറിൽ 54/2 എന്ന സ്കോറിലെത്തിയപ്പോഴാണ് മഴ വീണത്. ഈ മത്സരം ജയിച്ചതോടെ ഇന്ത്യ സെമിഫൈനലിന് യോഗ്യതയും നേടി. തുടർച്ചയായ മൂന്നാം ട്വന്റി ട്വന്റി ലോകകപ്പിലാണ് ഇന്ത്യ സെമിയിലെത്തുന്നത്.
കരിയറിലെ ഏറ്റവും ഉയർന്ന ട്വന്റി ട്വന്റി സ്കോറായ 87 റൺസ് നേടിയ ഓപ്പണർ സ്മൃതി മന്ദാനയാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. 56 പന്തുകളിൽ നിന്നാണ് സ്മൃതി ഈ സ്കോർ അടിച്ചെടുത്തത്. ഷെഫാലി വെർമ്മ 24 റൺസും ജമീമ റോഡ്രിഗസ് 19 റൺസും നേടി.
ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ ഹർമൻ പ്രീത് കൗർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സ്മൃതിയും ഷെഫാലിയും ചേർന്ന ഓപ്പണിംഗ് സഖ്യം ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. 9.3ഓവറിൽ സ്മൃതിക്കൊപ്പം 62 റൺസ് കൂട്ടിച്ചേർത്തശേഷമാണ് ഷെഫാലി മടങ്ങിയത്. 29 പന്തുകളിൽ മൂന്ന് ബൗണ്ടറികൾ പായിച്ച ഷെഫാലിയെ ഡെലാനി ഹണ്ടറുടെ കയ്യിലെത്തിക്കുകയായിരുന്നു. തുടർന്നിറങ്ങിയ ഹർമൻപ്രീതിനെ(13) കൂട്ടുനിറുത്തി സ്മൃതി 15-ാം ഒാവറിൽ ഇന്ത്യയെ 100കടത്തി. അടുത്ത ഓവറിൽ ടീം സ്കോർ 114ലെത്തിയപ്പോഴാണ് ഹർമൻപ്രീത് പുറത്തായത്. തൊട്ടടുത്ത പന്തിൽ റിച്ച ഘോഷിനെയും (0) ഇന്ത്യയ്ക്ക് നഷ്ടമായി. എന്നാൽ സ്മൃതി പതറാതെ ജെമീമയ്ക്കൊപ്പം സ്കോർ ബോർഡ് മുന്നോട്ടുനീക്കി. ഒൻപത് ഫോറുകളും മൂന്ന് സിക്സുകളുമായി സെഞ്ച്വറിയിലേക്ക് കുതിച്ച സ്മൃതി 19-ാം ഓവറിൽ ഉയർത്തിയടിച്ച് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. അടുത്ത പന്തിൽ ദീപ്തി ശർമ്മയെയും ഇന്ത്യയ്ക്ക് നഷ്ടമായി. അവസാന പന്തിലാണ് ജമീമ പുറത്തായത്.
മറുപടിക്കിറങ്ങിയ അയർലാൻഡിന്റെ ആമി ഹണ്ടർ(1) ആദ്യ പന്തിൽത്തന്നെ റൺഒൗട്ടായി. അഞ്ചാം പന്തിൽ ഒർലയെ(0) രേണുക സിംഗ് ക്ളീൻബൗൾഡാക്കിയതോടെ അവർ ഒരു റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലായി. തുടർന്ന് ഗാബി ലെവിസും ക്യാപ്ടൻ ലോറ ഡെലാനിയും ചെർന്ന് എട്ടാം ഓവറിൽ 50 കടത്തി. ഒൻപതാം ഓവറിൽ മഴമൂലം കളി തടസപ്പെടുത്താനെത്തി.
റെക്കാഡുയരത്തിൽ ഹർമൻപ്രീത്
ഇന്നലെ ലോകകപ്പിൽ അയർലാൻഡിനെ നേരിടാനിറങ്ങിയ ഇന്ത്യൻ വനിതാ ടീം ക്യാപ്ടൻ ഹർമൻപ്രീത് കൗർ അപൂർവമായ ഒരു റെക്കാഡിലെത്തി. 150 അന്താരാഷ്ട്ര ട്വന്റി ട്വന്റി മത്സരങ്ങൾ കളിക്കുന്ന ലോകത്തിലെ ആദ്യ ക്രിക്കറ്റ് താരം എന്ന റെക്കാഡാണ് ഹർമനെ തേടിയെത്തിയത്. ഇക്കാര്യത്തിൽ പുരുഷ താരങ്ങളായ വിരാട് കൊഹ്‌ലിയെയും രോഹിത് ശർമ്മയെയും ഹർമൻപ്രീത് കടത്തിവെട്ടി. 148 മത്സരങ്ങളാണ് രോഹിത് കളിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |