ഫ്രഞ്ച് ലീഗിൽ ലില്ലെയെ 4-3ന് തോൽപ്പിച്ചു
പാരീസ്: തുടർതോൽവികളുടെ ഭാരത്തിൽ നിന്ന് പാരീസ് എസ്.ജിയെ കരകയറ്റി ഇൻജുറി ടൈമിലെ മെസിയുടെ തകർപ്പൻ ഫ്രീകിക്ക് ഗോൾ. ഫ്രഞ്ച് ലീഗിൽ ലില്ലെയ്‌ക്കെതിരേയാണ് അവസാനനിമിഷം പി.എസ്.ജി അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയത്. മൂന്നിനെതിരേ നാലു ഗോളുകൾക്ക് വിജയിച്ച മെസിയും സംഘവും ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം വിജയം മോഹിച്ചാണ് മെസിയും സംഘവും സ്വന്തം തട്ടകത്തിൽ കളിക്കാനിറങ്ങിയത്. സൂപ്പർതാരങ്ങളായ നെയ്മറും മെസ്സിയും എംബാപ്പെയും ആദ്യ ഇലവനിലിടം കണ്ടെത്തിയ മത്സരത്തിൽ തുടക്കത്തിൽ തന്നെ പി.എസ്.ജി ആക്രമണങ്ങളഴിച്ചുവിട്ടു. 11-ാം മിനിട്ടിൽ തന്നെ എംബാപ്പെയിലൂടെ പി.എസ്.ജി ലീഡെടുത്തു. ഇടതുവിംഗിലൂടെ മുന്നേറിയ എംബാപ്പെ പ്രതിരോധതാരങ്ങളെയെല്ലാം മറികടന്ന് പന്ത് വലയിലെത്തിച്ചു.
മിനിറ്റുകൾക്കകം നെയ്മർ പി.എസ്.ജിയുടെ രണ്ടാം ഗോളും നേടി. മുന്നേറ്റങ്ങൾക്കൊടുക്കം നെയ്മർ പെനാൽറ്റി ബോക്‌സിലേക്ക് നൽകിയ പന്ത് കൈപ്പിടിയിലൊതുക്കാനുള്ള ലില്ലെ ഗോൾകീപ്പർ ലുകാസ് ഷെവാലിയറിന്റെ ശ്രമം വിഫലമായി. വിറ്റിന്ന തിരിച്ചുനൽകിയ പന്ത് നെയ്മർ അനായാസം വലയിലാക്കി. എന്നാൽ 24-ാം മിനിട്ടിൽ ലില്ലെ തിരിച്ചടിച്ചു. ബഫോഡെ ഡയാകിറ്റെ മികച്ചൊരു ഹെഡറിലൂടെയാണ് ഗോൾ നേടിയത്. ആദ്യ പകുതി 2-1 നാണ് അവസാനിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ നെയ്മർ പരിക്കേറ്റ് പുറത്തുപോയത് പി.എസ്.ജിക്ക് കനത്ത തിരിച്ചടിയായി. പിന്നാലെ 58-ാം മിനിട്ടിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ജൊനാതൻ ഡേവിഡ് സമനില നേടി. 69-ാം മിനിട്ടിൽ പി.എസ്.ജിയെ ഞെട്ടിച്ചുകൊണ്ട് ലില്ലെ ലീഡെടുത്തു. ജൊനാതൻ ബാംബയാണ് വലകുലുക്കിയത്.
തിരിച്ചടിക്കാനുള്ള പിഎസ്ജിയുടെ ശ്രമങ്ങളെല്ലാം പ്രതിരോധത്തിൽ തട്ടിത്തകർന്നതോടെ പി.എസ്.ജി നാലാം പരാജയം മണത്തു. എന്നാൽ പി.എസ്.ജിയുടെ തിരിച്ചുവരവിനാണ് പാർക് ഡെസ് പ്രിൻസ് സ്റ്റേഡിയം സാക്ഷിയായത്. 87-ാം മിനിട്ടിൽ യുവാൻ ബെർനാറ്റ് നല്‍കിയ ക്രോസ്സിൽ നിന്ന് എംബാപ്പെ സമനിലഗോൾ നേടി. പിന്നാലെ ഇൻജുറിടൈമിന്റെ അഞ്ചാം മിനിട്ടിൽ പി.എസ്.ജിക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. കിക്കെടുത്ത മെസ്സിക്ക് പിഴച്ചില്ല. പ്രതിരോധമതിലിനിടയിലൂടെ കടന്നുപോയ പന്ത് പോസ്റ്റിൽ തട്ടി വലയിലെത്തി. ഗാലറിയൊന്നടങ്കം പൊട്ടിത്തെറിച്ചു.
24-മത്സരങ്ങളിൽ നിന്ന് 57 പോയിന്റുമായാണ് പി.എസ്.ജിയുടെ ഒന്നാമതുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |