അവസാന ലീഗ് മത്സരത്തിൽ ഹൈദരാബാദ് എഫ്.സി 1-0ത്തിന് ബ്ളാസ്റ്റേഴ്സിനെ തോൽപ്പിച്ചു
പ്ളേ ഓഫിൽ വെള്ളിയാഴ്ച ബംഗ്ളുരുവിനെ അവരുടെ തട്ടകത്തിൽ നേരിടും
കൊച്ചി:അവസാന ലീഗ് മത്സരത്തിലെ വിജയവും സ്വന്തം തട്ടകമായ കൊച്ചിയിൽ ഒരു പ്ളേ ഓഫ് മത്സരവും എന്ന കേരള ബ്ളാസ്റ്റേഴ്സിന്റെ സ്വപ്നങ്ങൾ തല്ലിക്കെടുത്തി ഹൈദരാബാദ് എഫ്.സി. ഇന്നലെ കൊച്ചിയിൽ നടന്ന മത്സരത്തിൽ ആദ്യപകുതിയിൽ നേടിയ ഒരു ഗോളിനാണ് ഹൈദരാബാദ് എഫ്.സിയുടെ വിജയം. കടുത്ത പ്രതിരോധവും കുതിപ്പും കാഴ്ചവച്ച ഹൈദരാബാദിനെ മറികടക്കാൻ ബ്ളാസ്റ്റേഴ്സിന് കഴിഞ്ഞില്ല.കഴിഞ്ഞ സീസൺ ഫൈനലിലും ഈ സീസണിലെ ആദ്യ പോരാട്ടത്തിലും ബ്ളാസ്റ്റേഴ്സിനെ ഹൈദരാബാദ് തോൽപ്പിച്ചിരുന്നു.
കളിയുടെ ആദ്യപകുതിയിൽ അല്പം അയഞ്ഞുകളിച്ച ബ്ളാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ പ്രതിരോധത്തിനും മുന്നേറ്റത്തിനും പരമാവധി ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. രണ്ടാം പകുതിയിൽ കൂടുതൽ ഗോളുകൾക്ക് പരിശ്രമിച്ച ഹൈദരാബാദിനെ പ്രതിരോധിച്ചത് മാത്രമാണ് ആശ്വാസം. എതിരാളിയെക്കാൾ മൂന്നു ഗോൾ അധികമാർജിനിൽ വിജയം നേടിയിരുന്നെങ്കിൽ പ്ളേ ഓഫ് മത്സരം ഹോം ഗ്രൗണ്ടായ കൊച്ചിയിൽ ബ്ളാസ്റ്റേഴ്സിന് കളിക്കാമായിരുന്നു.
ആദ്യപകുതിയിൽ 29 ാം മിനിറ്റിലാണ് കളിയിലെ ആദ്യഗോൾ ഹൈദരാബാദ് സ്വന്തമാക്കിയത്. ഗോൾ ബോക്സിന്റെ നടുവിൽ നിന്ന് ഹൈദരാബാദിന്റെ ബോർജ ഹെറാര ഇടതുകാൽ കൊണ്ട് തൊടുത്തുവിട്ട പന്ത് വലത്തേ മൂലയിലൂടെ ഗോൾ വലയിൽ പതിക്കുകയായിരുന്നു. കാളിചരൺ നർസറി നൽകിയ പാസാണ് സമർത്ഥമായി ഹെറാറ ഗോളാക്കിയത്. ബ്ളാസ്റ്റേഴ്സിന് തടയാൻ കഴിയുന്നതിലും വേഗത്തിലാണ് ഹൈദരാബാദ് താരങ്ങൾ കുതിച്ചുകയറിയത്. 35 ാം മിനിറ്റിൽ ഹൈദരാബാദിന്റെ ജോയൽ ചിനേസ് അടിച്ച പന്ത് വലയിൽ കയറിയെങ്കിലും ഓഫ് സൈഡായതിനാൽ ഗോളല്ലെന്ന് പ്രഖ്യാപിച്ചത് ബ്ളാസ്റ്റേഴ്സിന് ആശ്വാസമായി.
ഹൈദരാബാദിന്റെ മികവാണ് കളിയുടെ തുടക്കം മുതൽ പ്രകടമായത്. പന്തടക്കത്തിലും മുന്നേറ്റത്തിലും പ്രതിരോധത്തിലും അവർ മിടുക്ക് കാട്ടി. ആദ്യപകുതിയിലെ 10 ാം മിനിറ്റ് മുതൽ ഗോളടിക്കാൻ ശ്രമം ആരംഭിച്ചു. ജാവി സിവേറിയോ അടിച്ച പന്ത് തലനാരിഴയ്ക്കാണ് ഗോൾ വലയ്ക്ക് പുറത്തുപോയത്. 49 ാം മിനിറ്റിൽ മുഹമ്മദ് യാസിർ നൽകിയ പന്ത് ജോയൽ ചിയാനസ് ഹെഡ് ചെയ്തെങ്കിലും വലയിലെത്തിയില്ല.
പതിനേഴാം മിനിറ്റിലാണ് ബ്ളാസ്റ്റേഴ്സ് ഗോളിനായി കാര്യമായ ശ്രമിച്ചത്. ആയുഷ് അധികാരി നൽകിയ പന്തുമായി ഇവാൻ കലുഷ്‌നി കുതിച്ചുകയറി ഗോൾ ബോക്സിന് പുറത്തുനിന്ന് ഇടങ്കാലു കൊണ്ട് അടിച്ചെങ്കിലും ഇടതുമൂലയിൽ മുകളിലൂടെ നേരിയ വ്യത്യാസത്തിന് ഗോൾവലയ്ക്ക് പുറത്തുപോയി. 36 ാം മിനിറ്റിൽ ആഡ്രിയാൻ ലൂണ ശക്തമായ പന്ത് പായിച്ചെങ്കിലും ഗോൾ വലയിലെത്തിയില്ല. 65 ാം മിനിറ്റിൽ ഫ്രീ കിക്കിലൂടെ ബ്ളാസ്റ്റേഴ്സിന് ലഭിച്ച പന്ത് ആഡ്രിയാൻ ലൂണ അടിച്ചത് വലയ്ക്ക് മുകളിലൂടെ പുറത്ത് പതിച്ചു. 70 ാം മിനിറ്റിൽ ഡിമിത്രിയോസ് ഡയമൻഡക്കോസ് നൽകിയ പന്ത് ഡാനിഷ് ഫറൂക്ക് അടിച്ചെങ്കിലും ഗോൾ വലയ്ക്ക് മുകളിലൂടെയാണ് പാഞ്ഞത്. 76 ാം മിനിറ്റിൽ ഡിമിത്രിയോസ് ഡയമൻഡക്കോസ് വീണ്ടും പന്തുമായി മുന്നേറിയെങ്കിലും ഫലിച്ചില്ല. ഗോൾ ബോക്സിന്റെ നടുവിൽ നിന്നടിച്ച പന്ത് ഹൈദരാബാദ് ഗോളി പിടിയിലൊതുക്കി.
കൊൽക്കത്തയിലെ കളിയിൽ ചുവപ്പു കാർഡ് ലഭിച്ച രാഹുൽ കെ.പി ഇല്ലാതെയാണ് ബ്ളാസ്റ്റേഴ്സ് കളിച്ചത്. ഞായറാഴ്ചയായിട്ടും 25,734 പേരാണ് കൊച്ചിയിൽ ബ്ളാസ്റ്റേഴ്സിന്റെ അവസാനത്തെ ഹോം ഗ്രൗണ്ട് മത്സരം കാണാനെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |