ന്യൂഡൽഹി: വിദേശത്തേപ്പോലെ രാജ്യത്തും കൊവിഡ് വ്യാപനം കായിക മേഖലയെ പിടിച്ചു കുലുക്കുന്നു. ദേശീയ ഫുട്ബാൾ ലീഗായ ഐ ലീഗും പ്രധാന ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ രഞ്ജി ട്രോഫിയും മാറ്റിവച്ചതിന് പിന്നാലെ സ്പോർട്സ് അതോറിട്ടി ഓഫ് ഇന്ത്യയുടെ രാജ്യത്തെ 67 സെന്ററുകളും അടച്ചുപൂട്ടാൻ തീരുമാനമായി. കൊവിഡ് വ്യാപനത്തെ തുടർന്ന് അത്ലറ്റുകളുടെ സുരക്ഷയ്ക്കായി കായിക പ്രവർത്തനങ്ങൾ താത്കാലികമായി നിറുത്തി വയ്ക്കാൻ വിവിധ സംസ്ഥാനങ്ങൾ പുറപ്പെടുവിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടതെന്ന് സായ് അധികൃതർ പത്രക്കുറിപ്പിൽ വ്യക്തമാക്കി. കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമെ സെന്ററുകൾ തുറക്കുകയുള്ളൂവെന്ന് സായി പ്രതിനിധി വ്യക്തമാക്കി.
അതേസമയം ഏഷ്യൻ ഗെയിസിനും കോമൺവെൽത്ത് ഗെയിംസിനുമായുള്ള ക്യാമ്പുകൾ ബയോബബിൾ സുരക്ഷയിൽ പാട്യാലയിലും ബംഗളൂരുവിലും തുടരും.
ഇതിനിടെ ഇത്തവണത്തെ ഐ.പി.എൽ മത്സരങ്ങൾ മഹാരാഷ്ട്രയിൽ മാത്രമായി നടത്താൻ ബി.സി.സി.ഐ ആലോചന തുടങ്ങി. മുംബയിലുൾപ്പെടെ മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ വൻതോതിൽ വർദ്ധിക്കുന്നുണ്ടെങ്കിലും കായിക മത്സരങ്ങൾ ഉപാധികളോടെ നടത്താൻ മഹാരാഷ്ട്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇത് പരിഗണിച്ചാണ് ബി.സി.സി.ഐ ഐ.പി.എൽ വേദിയായി മഹാരാഷ്ട്ര പരിഗണിക്കുന്നത്. മുംബയിലെ വാങ്കഡെ സ്റ്റേഡിയം, ബ്രാബോൺ, നവി മുംബയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയം, പൂനെയ്ക്ക് സമീപമുള്ള മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം എന്നിവിടങ്ങളിൽ ഐ.പി.എൽ നടത്താനാണ് ബി.സി.സി.ഐയുടെ ആലോചന. കൊവിഡ് കേസുകൾ വർദ്ധിക്കുകയും മഹാരാഷ്ട്രയിൽ മത്സരങ്ങൾ നടത്താനാകാത്ത സ്ഥിതി വരികയും ചെയ്താൽ ഐ.പി.എൽ വേദിയായി വീണ്ടും യു.എ.ഇയെ പരിഗണിക്കുമെന്ന് ബി.സി.സി.ഐയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ തവണ കൊവിഡ് വ്യാപനത്തെ തുടർന്ന് ഐ.പി.എല്ലിന്റെ രണ്ടാം ഘട്ടം യു.എ.ഇയിലാണ് നടത്തിയത്.
ഇതിനിടെ ഇന്നുമുതൽ പൂനെയിൽ നടക്കേണ്ടിയിരുന്ന കൂച്ച് ബിഹാർ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ക്വാർട്ടർ മത്സരങ്ങൾ മാറ്റിവച്ചു.
അടുത്ത മാസം നടത്താൻ തീരുമാനിച്ചിരിക്കുന്ന ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള വൈറ്റ് ബാൾ ടൂർണമെന്റുകളുടെ വേദി വെട്ടിക്കുയ്ക്കുന്ന കാര്യവും ബി.സി.സി.ഐയുടെ സജീവ പരിഗണനയിലാണ്. ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരം ഫെബ്രുവരി 20ന് തിരുവനന്തപുരത്ത് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |