യുവേഫ ചാമ്പ്യൻസ് ലീഗ് സെമിയുടെ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ സിറ്റി 4-3ന് റയൽ മാഡ്രിഡിനെ തോൽപ്പിച്ചു
ലണ്ടൻ : ഇംഗ്ളീഷ് മുമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയും സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡും തമ്മിലുള്ള യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യ പാദ സെമിഫൈനലിൽ ഗോളടിമേളം. ഇരുടീമുകളും ചേർന്ന് ഏഴുഗോളുകൾ വീഴ്ത്തിയ മത്സരത്തിൽ ഒരു ഗോൾ വ്യത്യാസത്തിൽ മാഞ്ചസ്റ്റർ സിറ്റി വിജയം കണ്ടു. എന്നാൽ എതിരാളികളുടെ തട്ടകത്തിൽ മൂന്ന് ഗോളുകൾ നേടാനായതിന്റെ ആനുകൂല്യം രണ്ടാം പാദത്തിൽ മുതലാക്കി ഫൈനലിലേക്കെത്താമെന്ന പ്രതീക്ഷയിലാണ് റയൽ മാഡ്രിഡ്.
കളി 11മിനിട്ട് പിന്നിട്ടപ്പോഴേക്കും രണ്ടുഗോളുകൾ ആതിഥേയർ അടിച്ചുകഴിഞ്ഞി
രുന്നു .ആദ്യ പകുതിയിൽ 2-1ന് മുന്നിലായിരുന്ന സിറ്റി രണ്ടാം പകുതിയിൽ രണ്ടുഗോളുകൾ കൂടി നേടുകയും രണ്ടെണ്ണം വഴങ്ങുകയും ചെയ്ക്കു. രണ്ടാം മിനിട്ടിൽ കെവിൻ ഡി ബ്രുയാനിലൂടെ സ്കോറിംഗ് തുടങ്ങിയ സിറ്റിക്കുവേണ്ടി 11-ാം മിനിട്ടിൽ ഗബ്രിയേൽ ജീസസും 53-ാം മിനിട്ടിൽ ഫിൽ ഫോഡനും 74-ാം മിനിട്ടിൽ ബെർനാഡോ സിൽവയുമാണ് സ്കോർ ചെയ്തത്. 33,82 മിനിട്ടുകളിലായി സൂപ്പർ താരം കരിം ബെൻസേമ രണ്ട് ഗോളുകൾ നേടി.ഇതിൽ രണ്ടാമത്തേത് പെനാൽറ്റിയിൽ നിന്നാണ് പിറന്നത്. 55-ാം മിനിട്ടിൽ വിനീഷ്യസ് ജൂനിയറാണ് റയലിന്റെ മറ്റൊരു ഗോൾ നേടിയത്.
റയലിന്റെ പ്രതിരോധപ്പാളിച്ചകൾ മുഴുവൻ തുറന്നുകാട്ടുന്നതായിരുന്നു ആദ്യ പകുതി. എതിരാളികളെ മാർക്ക് ചെയ്യുന്നതിലെ പിഴവുകളാണ് ഗോളിൽ കലാശിച്ചത്. റിയാദ് മഹ്റേസിന് ലഭിച്ച സുവർണാവസരങ്ങൾ കൂടി പ്രയോജനപ്പെടുത്താൻ കഴിഞ്ഞിരുന്നെങ്കിൽ സിറ്റിക്ക് മികച്ച വിജയം നേടാനാകുമായിരുന്നു. ഒരു ഹാൻഡ്ബാൾ ഫൗളിൽ നിന്നാണ് റയലിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്.
അടുത്ത ബുധനാഴ്ച രാത്രി റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിലാണ് രണ്ടാം പാദ സെമിഫൈനൽ.
ഗോളുകൾ ഇങ്ങനെ
1-0
2-ാം മിനിട്ട്
കെവിൻ ഡി ബ്രുയാൻ
വലയുവിംഗിലൂടെ പന്തുമായി ഓടിക്കയറിയ റിയാദ് മഹ്റേസ് രണ്ട് ഡിഫൻഡർമാരെ കബളിപ്പിച്ച് നൽകിയ ക്രോസിനെ ബോക്സിലേക്ക് ഓടിക്കയറിയ ഡി ബ്രുയാൻ ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു.
2-0
11-ാം മിനിട്ട്
ഗബ്രിയേൽ ജീസസ്
ലെഫ്റ്റ് ഫ്ളാങ്കിൽ നിന്നുള്ള ഡി ബ്രുയാന്റെ ഒരു ക്രോസ് ക്ളിയർ ചെയ്യുന്നതിൽ റയൽ ഡിഫൻഡർ അലാബയ്ക്ക് സംഭവിച്ച പിഴവാണ് ജീസസിന്റെ ഗോളിൽ കലാശിച്ചത്. റയൽ ഗോളി ടിബോ കുർട്ടോയ്ക്ക് ഒരവസരം പോലും നൽകാതെ ക്ളോസ് റേഞ്ചിൽ നിന്നായിരുന്നു ജീസസിന്റെ ഫിനിഷ്.
2-1
33-ാം മിനിട്ട്
കരിം ബെൻസേമ
മെൻഡിയുടെ ഒരു ക്രോസ് ഓടിപ്പിടിച്ച ബെൻസേമ ഇടംകാലുകൊണ്ട് തൊടുത്ത ഹാഫ് വോളി ഷോട്ടാണ് റയലിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത്.
3-1
53-ാം മിനിട്ട്
ഫിൽ ഫോഡൻ
ഫെർണാൻഡീഞ്ഞോ നൽകിയ കിറുകൃത്യമായ ഹൈ ക്രോസ് തകർപ്പൻ ഹെഡറിലൂടെ വലയിലെത്തിച്ച ഫോഡൻ സിറ്റിയുടെ ലീഡ് വീണ്ടുമുയർത്തി.
3-2
55-ാം മിനിട്ട്
വിനീഷ്യസ് ജൂനിയർ
രണ്ടുമിനിട്ടിന് ശേഷം വിനീഷ്യസിന്റെ ഒരു ഒറ്റയാൻ ഗോളിലൂടെ റയൽ തിരിച്ചടിച്ചു. ഹാഫ് ലൈനിന് സമീപത്തുനിന്ന് ലഭിച്ച പന്തുമായി ഇടതുവിംഗിലൂടെ കുതിച്ചുകയറിയ വിനീഷ്യസിനെ തടുക്കാൻ ആരുമുണ്ടായില്ല.
4-2
74-ാം മിനിട്ട്
ബെർണാഡോ സിൽവ
റയൽ ബോക്സിന് തൊട്ടുപുറത്തുവച്ച് ടോണി ക്രൂസ് സിഞ്ചെങ്കോയെ വീഴ്ത്തിയതിന് കിട്ടിയ ഫ്രീകിക്ക് പെട്ടെന്നെടുത്ത സിൽവ റയൽ പ്രതിരോധത്തിന് ചിന്തിക്കാൻ അവസരം ലഭിക്കുംമുന്നേ വലകുലുക്കുകയായിരുന്നു.
4-3
82-ാം മിനിട്ട്
കരിം ബെൻസേമ
സിറ്റിതാരം ലാപോർട്ടേയുടെ ഒരു ഹെഡർ ക്ളിയറൻസിനിടെ കയ്യിൽ പന്തുതട്ടിയതിന് ലഭിച്ച പെനാൽറ്റി ബെൻസേമ ഈസിയായി വലയിലാക്കുകയായിരുന്നു.
3
റയൽ മാഡ്രിഡിനെതിരായ ഏഴുമത്സരങ്ങളിൽ റയലിന്റെ മൂന്നാം വിജയമാണിത്. 2019/20 സീസണിൽ പ്രീ ക്വാർട്ടറിന്റെ ഇരുപാദങ്ങളിലും സിറ്റി റയലിനെ തോൽപ്പിച്ചിരുന്നു.
14
ഈ സീസണിൽ കരിം ബെൻസേമ റയലിനായി ചാമ്പ്യൻസ് ലീഗിൽ നേടിയ ഗോളുകളുടെ എണ്ണം. ഇതോടെ ബയേൺ താരം റോബർട്ട് ലെവൻഡോവ്സ്കിയുടെ 13 ഗോളുകൾ ബെൻസേമ മറികടന്നു.2013-14 സീസണിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ 17 ഗോളുകളാണ് ഒറ്റ സീസണിലെ സ്കോറിംഗ് റെക്കാഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |