തിരുവനന്തപുരം ജില്ല ഓവറാൾ കിരീടം സ്വന്തമാക്കി
രണ്ടാം കേരള ഗെയിംസ് 2024-25 സീസണിൽ തൃശൂരിൽ
തിരുവനന്തപുരം: കോവിഡ് മഹാമാരി തളർത്തിയ കായിക കേരളത്തിന് പുത്തനുണർവേകിയ പ്രഥമ കേരള ഗെയിംസിന് ആവേശോജ്ജ്വല സമാപനം. 24 കായിക ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ 78 സ്വർണവും 67 വെള്ളിയും 53 വെങ്കലമുൾപ്പടെ 198 പോയിന്റ് നേടി തിരുവനന്തപുരം ജില്ല പ്രഥമ ഓവറാൾ ചാമ്പ്യന്മാരായി. 39 സ്വർണവും 38 വെള്ളിയും 30 വെങ്കലമുൾപ്പടെ 107 പോയിന്റുമായി എറണാകുളം ജില്ല രണ്ടാം സ്ഥാനം കരസ്ഥമാക്കി. 26 സ്വർണവും 17 വെള്ളിയും 21 വെങ്കലവുമായി 64 പോയിന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനത്തെത്തി. കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ ഗെയിംസിൽ 7000ത്തിലധികം കായിക താരങ്ങളാണ് മാറ്റുരച്ചത്.
നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. കേരള സ്‌കൂൾ ഗെയിംസിൽ മികവ് തെളിയിക്കുന്ന 30 കായിക വിദ്യാർത്ഥികളെ ദത്ത് എടുക്കാനുളള ഒളിമ്പിക് അസോസിയേഷന്റെ തീരുമാനത്തെ ഗവർണർ അഭിനന്ദിച്ചു. കായിക താരങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗവർണർ പറഞ്ഞു.
കായികതാരങ്ങളുടെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടന്നും ഇതു പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും ചടങ്ങിൽ അധ്യക്ഷനായിരുന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും വ്യക്തമാക്കി. കാലഘട്ടത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞാണ് കേരള ഗെയിംസ് സംഘടിപ്പിച്ചതെന്ന് ഭക്ഷ്യ മന്ത്രി ശ്രീ ജി.ആർ. അനിൽ പറഞ്ഞു. ശശി തരൂർ എം.പി മുഖ്യപ്രഭാഷണം നടത്തി.
രണ്ടാം കേരള ഗെയിംസിന് തൃശൂർ വേദിയാകുമെന്ന് കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനിൽ കുമാർ പറഞ്ഞു. 2024-25 വർഷത്തിലാകും രണ്ടാം കേരള ഗെയിംസ് സംഘടപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
മേയർ ആര്യ രാജേന്ദ്രൻ, മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ്, ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ജനറൽ എസ്.രാജീവ്, ട്രഷറർ എം.ആർ.രഞ്ജിത്ത്, വൈസ് പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായർ, തിരുവനന്തപുരം ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് കെ.എസ്. ബാലഗോപാൽ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ്. സുധീർ തുടങ്ങിയവരും സമാപനച്ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |