ലക്നൗ സൂപ്പർ ജയന്റ്സിനെ 62 റൺസിന് തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റാൻസ് പ്ളേ ഓഫ് ഉറപ്പിച്ചു
മുംബയ് : ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ 62 റൺസിന് തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റാൻസ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത് ടൈറ്റാൻസിന് നാലുവിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. എന്നാൽ സൂപ്പർ ജയന്റ്സിനെ 13.5ഓവറിൽ വെറും 82 റൺസിന് ചുരുട്ടിക്കൂട്ടി ടൈറ്റാൻസ് വിജയം ആഘോഷിക്കുകയായിരുന്നു.ഇതോടെ 12 മത്സരങ്ങളിൽ ഒൻപത് വിജയത്തോടെ 18 പോയിന്റുമായി ടൈറ്റാൻസ് പ്ളേഓഫ് ഉറപ്പാക്കി. 16 പോയിന്റുമായി ലക്നൗ രണ്ടാം സ്ഥാനത്തുണ്ട്.
അർദ്ധസെഞ്ച്വറിയുമായി ശുഭ്മാൻ ഗില്ലും (63 നോട്ടൗട്ട് ),ഡേവിഡ് മില്ലർ(26), രാഹുൽ തെവാത്തിയ (22 നോട്ടൗട്ട്) എന്നിവരാണ് ടൈറ്റാൻസിന് ബാറ്റിംഗിൽ വേണ്ടി പൊരുതിനോക്കിയത്. നാലോവറിൽ 24 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ സായ് കിഷോറും യഷ് ദയാലും ചേർന്നാണ് ബൗളിംഗിൽ തിളങ്ങിയത്.
മൂന്നാം ഓവറിൽ ഓപ്പണർ വൃദ്ധിമാൻ സാഹയെ (5) നഷ്ടമാകുമ്പോൾ ടൈറ്റാൻസിന്റെ സ്കോർ ബോർഡിൽ എട്ടു റൺസ് മാത്രമാണ് ഉണ്ടായിരുന്നത്. മൊഹ്സിൻ ഖാന്റെ ബൗളിംഗിൽ ആവേഷ് ഖാനാണ് സാഹയെ ക്യാച്ചെടുത്ത് പുറത്താക്കിയത്. തുടർന്ന് ക്രീസിലെത്തിയ മാത്യുവേഡിനെ(10) അഞ്ചാം ഓവറിൽ ആവേഷ് കീപ്പർ ഡി കോക്കിന്റെ കയ്യിലെത്തിച്ചപ്പോൾ ടീം സ്കോർ 24/2 എന്നായി. തുടർന്ന് നായകൻ ഹാർദിക് പാണ്ഡ്യയും (11) ഗില്ലും കാലുറപ്പിക്കാൻ നോക്കിയെങ്കിലും സ്കോർ ബോർഡിന് വലിയ വേഗമുണ്ടായില്ല. പത്താം ഓവറിൽ ടീംസ്കോർ 51ലെത്തിയപ്പോൾ ഹാർദിക്കിനെയും ആവേഷ് ഡികോക്കിന്റെ കയ്യിലെത്തിക്കുകയും ചെയ്തു.
തുടർന്ന് ക്രീസിലെത്തിയ മില്ലറും ഗില്ലും കൂട്ടിച്ചേർത്ത 52 റൺസ് 100കടത്തി. എന്നാൽ 16 ഓവറുകൾ പൂർത്തിയായപ്പോൾ മില്ലറും കൂടാരം കയറി.ഹോൾഡർക്കായിരുന്നു വിക്കറ്റ്. അവസാന നാലോവറിൽ ഗില്ലും തെവാത്തിയയും ചേർന്ന് 41 റൺസാണെടുത്തത്.ആദ്യ പന്തുമുതൽ അവസാന പന്തുവരെ ക്രീസിലുണ്ടായിരുന്ന ഗിൽ 49 പന്തുകൾ നേരിട്ട് ഏഴുബൗണ്ടറികളുടെ അകമ്പടിയോടെയാണ് 63 റൺസ് നേടിയത്.
മറുപടിക്കിറങ്ങിയ ലക്നൗ നിരയിൽ ദീപക് ഹൂഡ(27),ആവേഷ് ഖാൻ (12),ഡികോക്ക് (11) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. കെ.എൽ രാഹുൽ(8),കരൺ ശർമ്മ (4), ക്രുനാൽ പാണ്ഡ്യ(5), ബദോനി (8),സ്റ്റോയ്നിസ് (2) എന്നിവരുടെ പുറത്താകൽ ലക്നൗവിന് തിരിച്ചടിയായി മാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |