കോഴിക്കോട്: ഫിഫയുടെ പോലും മനസ് നിറച്ച ആരാധകരുള്ള നൈനാംവളപ്പിൽ അർജന്റീനൻ താരങ്ങളെത്തിയപ്പോൾ നാടിന്റെ മനസ് നിറഞ്ഞു. അർജന്റീനോസ് ജൂനിയേഴ്‌സ് വൈസ് പ്രസിഡന്റ് ഹാവിയർ പെഡർസോളിയും ബോർഡ് മെമ്പർ കെവിൻ ലിബ്‌സ് ഫ്രെയിന്റുമാണ് നൈനാംവളപ്പിലെ കുട്ടികൾക്കൊപ്പം അർജന്റീനയുടെ നീല ജഴ്സിയണിഞ്ഞ് കോതി മിനി സ്റ്റേഡിയത്തിൽ പന്ത് തട്ടിയതോടെ ആവേശം ഇരട്ടിയായി.
മുൻ ഇന്ത്യൻ നായകനും ഗോൾകീപ്പറുമായ ബ്രഹ്മാനന്ദ സങ്‌വാക്കർ പെഡർസോളിയുടെ ടീമിന്റെ ഗോളിയായി. ഒരുഗോളിന് പെഡർസോളി നേടിയ ഏക ഗോളിന് അദ്ദേഹത്തിന്റെ ടീം വിജയിച്ചു. മഴയിലും ആവേശം ചോരാതെ കാണികളും പെരുമ കാത്തു.
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫുട്‌ബോൾ അക്കാദമിയായ മലബാർ ചലഞ്ചേഴ്‌സുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനായാണ് മറഡോണടയടക്കം പ്രമുഖഫുട്‌ബോൾ താരങ്ങളെ വാർത്തെടുത്ത ലോകത്തിലെ മുൻനിര അക്കാഡമിയായ അർജന്റീനൻ ജൂനിയേഴ്‌സ് പ്രതിനിധികൾ കോഴിക്കോട്ടെത്തിയത്.
മറഡോണയേയും മെസിയേയും പ്രതിപാദിക്കുന്ന രണ്ട് പുസ്തകങ്ങളുടെ ബുക്ക് കവർ പ്രകാശനവും ചടങ്ങിൽ നടന്നു. ഇറ്റാലിയൻ സ്‌പോർട്‌സ് ജേണലിസ്റ്റ് ലൂക്കാ കയോലിയുടെ പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി മാദ്ധ്യമപ്രവർത്തകൻ കമാൽ വരദൂർ രചിച്ച 'മെസി', ഡീഗോ മറഡോണയെ കുറിച്ച് എ.വി ഫർദിസ് രചിച്ച മനോ ദി ദീയോസ് (ദൈവത്തിന്റെ കൈ കഥ പറയുന്നു) കൃതികളുടെ കവറാണ് പ്രകാശനം ചെയ്തത്. ലിപി അക്ബർ, എം.എസ്.ആർ.എഫ് എം.ഡി സജീവ് ബാബു കുറുപ്പ്, ബി. വിജയൻ, സുബൈർ നൈനാംവളപ്പ് പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |