എ.എഫ്.സി. കപ്പിൽ എ.ടി.കെ. മോഹൻ ബഗാനെ 4-2ന് തകർത്ത് ഗോകുലം കൊൽക്കത്ത: തുടർച്ചയായ രണ്ടാം സീസണിലും ഐ ലീഗ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെ എ.എഫ്.സി. യോഗ്യതാ റൗണ്ടിലെ അരങ്ങേറ്റത്തിൽ തകർപ്പന്‍ വിജയവുമായി ഗോകുലം കേരള എഫ്.സി. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ കളിയിൽ കരുത്തരായ എ.ടി.കെ. മോഹൻ ബഗാനെ രണ്ടിനെതിരേ നാല് ഗോളുകൾക്ക് തകർത്താണ് ഗോകുലം അരങ്ങേറ്റം ഗംഭീരമാക്കിയത്. കൊൽക്കത്ത സാൾട്ട്‌ലേക്കിൽ നടന്ന മത്സരത്തിൽ ഐ.എസ്.എൽ ക്ളബിനെതിരെ ലൂക്ക മെയ്‌സൻ ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ റിഷാദും ജിതിന്‍ എം.എസും മറ്റ് ഗോളുകൾ നേടി. പ്രീതം കോട്ടാലും ലിസ്റ്റൻ കൊളാസോയുമാണ് എടികെയുടെ ഗോളുകൾ നേടിയത്.
ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഗോളുകളെല്ലാം പിറന്നത്. 50-ാം മിനിട്ടിൽ ഗോകുലത്തിന്റെ സൂപ്പർ സ്‌ട്രൈക്കർ ലൂക്ക മെയ്‌സനാണ് ഗോളടി തുടങ്ങിവെച്ചത്. താഹിൽ സമാന്റെ പാസ് ലൂക്ക വലയിലെത്തിക്കുകയായിരുന്നു. മൂന്ന് മിനിട്ടിനുള്ളിൽ എ.ടി.കെ തിരിച്ചടിച്ചു. കൊളാസോയുടെ പാസിൽ നിന്ന് പ്രീതം കോട്ടാലാണ് എടികെയ്ക്കായി ആദ്യ ഗോളടിച്ചത്.
എന്നാൽ ആ ഗോളിന്റെ ആവേശമടങ്ങും മുമ്പ് 57-ാം മിനിട്ടിൽ റിഷാദിലൂടെ ഗോകുലം ലീഡെടുത്തു. പിന്നാലെ 65-ാം മിനിട്ടിൽ ജോർദെയ്ൻ ഫ്‌ളെച്ചറിന്റെ പാസ് വലയിലെത്തിച്ച മെയ്‌സൻ കളിയിലെ തന്റെ രണ്ടാം ഗോളും ഗോകുലത്തിന്റെ മൂന്നാം ഗോളും കണ്ടെത്തി. 80-ാം മിനിട്ടിലെ ഫ്രീ കിക്ക് വലയിലെത്തിച്ച് കൊളാസോ എടികെയ്ക്കായി രണ്ടാം ഗോൾ മടക്കി. 89-ാം മിനിട്ടിൽ മലയാളി താരം ജിതിന്റെ ഗോളിലൂടെ ഗോകുലം ജയമുറപ്പിച്ചു.
എ.എഫ്.സി കപ്പിൽ ഗ്രൂപ്പ് ഡിയിലാണ് ഗോകുലം. എടികെയെ കൂടാതെ ബംഗ്ലാദേശ് ക്ലബ്ബ് ബസുന്ധര കിംഗ്സ്, മാൽദീവ്സ് ക്ലബ്ബ് മാസിയ എന്നിവയാണുള്ളത്. ഗ്രൂപ്പ് ജേതാക്കൾക്ക് ഇന്റർസോൺ പ്ലേ ഓഫ് സെമിഫൈനലിലേക്ക് യോഗ്യത ലഭിക്കും. 21-ന് മാസിയക്കെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |