കാർഡിഫ്: ഗാർഹിക പീഡനക്കേസിൽപ്പെട്ട മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ താരം റയാൻ ഗിഗ്സ് വെയ്ൽസ് അന്താരാഷ്ട്ര ഫുട്‌ബാൾ ടീമിന്റെ പരിശീലകസ്ഥാനം രാജിവെച്ചു.മുൻ കാമുകിയായ കേറ്റ് ഗ്രെവില്ലെ നൽകിയ പരാതിയിൽ 2020 മുതൽ ഗിഗ്‌സ് കുരുക്കിലായിരുന്നു. ഒരു തവണ അറസ്റ്റിലാകുകയും ചെയ്തു.
2020 മുതൽ കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. താൻ നിരപരാധിയാണെന്നാണ് 48 -കാരനായ ഗിഗ്‌സിന്റെ പക്ഷം. 1958 ന് ശേഷം വെയ്ൽസിന് ആദ്യമായി ലോകകപ്പ് യോഗ്യത നേടിക്കൊടുത്ത ശേഷമാണ് ഗിഗ്‌സ് പടിയിറങ്ങുന്നത്. ലോകകപ്പ് സമയത്ത് തന്റെ പേരിലുള്ള കേസിന്റെ പേരിൽ വിവാദം വേണ്ട എന്നതുകൊണ്ടാണ് രാജി വയ്ക്കുന്നതെന്ന് ഗിഗ്സ് അറിയിച്ചു.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസതാരമാണ് ഗിഗ്‌സ്. ടീമിനൊപ്പം 24 വർഷം പന്തുതട്ടിയ താരം 25 പ്രമുഖ കിരീടങ്ങൾ സ്വന്തമാക്കി. 13 പ്രീമിയർ ലീഗ് കിരീടങ്ങളിൽ പങ്കാളിയായി. 2013-2014 സീസണിൽ ഗിഗ്സ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താത്കാലിക പരിശീലകനായാണ് കോച്ചിംഗ് രംഗത്തേക്ക് എത്തിയത്. 2018 ജനുവരിയിലാണ് വെയ്ൽസ് ദേശീയ ടീമിന്റെ കോച്ചായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |