ടെസ്റ്റ് ക്രിക്കറ്റിന് പുതിയ ശൈലി സമ്മാനിച്ച് ഇംഗ്ളണ്ട് കോച്ച് ബ്രണ്ടൻ മക്കല്ലം ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിലെ ഇംഗ്ളണ്ടിന്റെ ആധികാരിക വിജയത്തോടെ ലോക ക്രിക്കറ്റിൽ വൈറലായ പുതിയ പ്രയോഗമാണ് 'ബാസ്‌ബാൾ '.ഏറെക്കുറെ അസാദ്ധ്യമെന്ന് കരുതിയ ലക്ഷ്യം ചേസ് ചെയ്ത് വിജയിക്കുന്നതിൽ ഇംഗ്ളണ്ട് ടീം കാട്ടിയ നിർഭയത്വവും അതിന് ധൈര്യം പകർന്ന കോച്ച് ബ്രണ്ടൻ മക്കുല്ലത്തിന്റെ സമീപനവുമാണ് ഈ പ്രയോഗത്തിന് പിന്നിൽ.
വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട മുൻ ന്യൂസിലാൻഡ് താരം ബ്രണ്ടൻ മക്കല്ലം ഇംഗ്ലണ്ടിന്റെ പരിശീലന സ്ഥാനം ഏറ്റെടുത്തത് ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയോടെയാണ്. ഇതോടൊപ്പം തന്നെ ജോ റൂട്ട് ഉപേക്ഷിച്ച ടെസ്റ്റ് ടീമിന്റെ ക്യാപ്ടൻ സ്ഥാനത്തേക്ക് ആൾറൗണ്ടർ ബെൻ സ്‌റ്റോക്സും വന്നു. ഈ രണ്ടു മാറ്റങ്ങൾ തന്നെയാണ് ഇംഗ്ലണ്ട് ടീമിന്റെ ഇപ്പോഴത്തെ നിർഭയ സമീപനത്തിന് പിന്നിൽ. ഇതോടെ ഇംഗ്ലണ്ടിന്റെ ഈ സമീപനത്തെ മക്കല്ലത്തിന്റെ വിളിപ്പേരായ ' ബാസ് ' ചേർത്ത് ആരാധകർ 'ബാസ്‌ബാൾ' എന്ന് വിളിച്ചു.
എഡ്ജ് ബാസ്റ്റണിൽ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയത് ഇന്ത്യയാണ്. മത്സരം നടന്ന മിക്ക സെഷനുകളി ലും ആധിപത്യം പുലർത്തിയതും ഇന്ത്യതന്നെ. എന്നാൽ നാലാം ഇന്നിംഗ്സിലെ തകർപ്പൻ ബാറ്റിംഗിലൂടെ ഇംഗ്ലണ്ട് ഇന്ത്യയിൽ നിന്ന് വിജയം തട്ടിയെടുക്കുകയായിരുന്നു. 200-ന് മുകളിലുള്ള ലക്ഷ്യം പോലും നാലാം ഇന്നിംഗ്സിൽ ദുഷ്‌കരമാണെന്നിരിക്കെയാണ് 378 റൺസെന്ന വിജയലക്ഷ്യം ഇംഗ്ലണ്ട് അനായാസമായി മറികടന്നത്. മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി 76.4 ഓവറിനുള്ളിലായിരുന്നു ഇംഗ്ളണ്ടിന്റെ ചേസിംഗ് വിജയം. ടെസ്റ്റില്‍ ഇംഗ്ലണ്ട് ചേസ് ചെയ്ത് ജയിക്കുന്ന ഉയർന്ന സ്‌കോറായിരുന്നു ഇത്. ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവുമുയർന്ന എട്ടാമത്തെ ചേസിംഗ് വിജയവും.
ഇന്ത്യയ്ക്കെതിരായ അവസാന ടെസ്റ്റിന് മുമ്പ് ലോക ടെസ്റ്റ് ചാമ്പ്യന്മാരായ ന്യൂസീലാൻഡിനെതിരേ നാലാം ഇന്നിങ്‌സില്‍ തുടർച്ചയായി 277, 299, 296 എന്നീ സ്‌കോറുകളും ഇംഗ്ലണ്ട് അനായാസം പിന്തുടർന്ന് ജയിച്ചിരുന്നു. മാസങ്ങൾക്ക് മുമ്പ് ആഷസിൽ ഓസ്‌ട്രേലിയയോട് തകർന്നടിഞ്ഞ ടീമാണ് ഇത്തരത്തിൽ ഒരു തിരിച്ചുവരവ് നടത്തിയത്.
ടീമിലെത്തിയതു മുതൽ ഭയമില്ലാതെ കളിക്കാനാണ് മക്കല്ലം തന്റെ കളിക്കാരോട് പറഞ്ഞത്. ഇംഗ്ലണ്ട് ടീമിൽ കോച്ചിന്റെ വാക്കുകൾ അക്ഷരംപ്രതി അനുസരിക്കുകയാണ് ജോണി ബെയർസ്‌റ്റോ. കിവീസിനെതിരായ പരമ്പരയിൽ തുടർച്ചയായ രണ്ടു മത്സരങ്ങളിൽ ബെയർസ്‌റ്റോ സെഞ്ച്വറി നേടിയത് 100-ൽ താഴെ പന്തുകളിലായിരുന്നു. ബെയർസ്‌റ്റോ മാത്രമല്ല, മക്കല്ലം വന്ന ശേഷം റൂട്ട് അടക്കമുള്ളവർ ബാറ്റ് വീശുന്നത് മികച്ച സ്‌ട്രൈക്ക് റേറ്റിലാണ്. ഇന്ത്യ 450 റൺസ് ലക്ഷ്യം മുന്നോട്ടുവെച്ചാലും മറികടക്കാൻ ഉറച്ചുതന്നെയായിരുന്നു തങ്ങളെന്ന ക്യാപ്ടൻ ബെൻ സ്റ്റോക്ക്‌സിന്റെ വാക്കുകളിലുണ്ട് ഈ ടീമിന്റെ ഇപ്പോഴത്തെ ആത്മവിശ്വാസം. അത് അതേ അളവിൽ മറ്റ് താരങ്ങളിലേക്ക് പകരാനും അവർക്കാകുന്നുണ്ട്. പുതിയ കോച്ചിനും ക്യാപ്ടനും കീഴിൽ ടെസ്റ്റ് ക്രിക്കറ്റിന്റെ ബാറ്റിംഗ് സമവാക്യങ്ങൾ തിരുത്തിയെഴുതാൻ ഉറച്ചുതന്നെയാണ് ഇംഗ്ലണ്ട് മുന്നേറുന്നത് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |