നോട്ടിംഗ്ഹാം: മൂന്നാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് എതിരെ ഇംഗ്ലണ്ടിന് 17 റൺസിന്റെ ആശ്വാസ ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 215 റൺസ് എടുത്തു. സെഞ്ച്വറിയുമായി സൂര്യ കുമാർ യാദവ് ഒറ്റയ്ക്ക് പൊരുതി നോക്കിയെങ്കിലും മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. മൂന്ന്മത്സരം ഉൾപ്പെട്ട പരമ്പരയിലെ ആദ്യ രണ്ട് മത്സരവും ജയിച്ച ഇന്ത്യ പരമ്പര നേരത്തേ തന്നെ സ്വന്തമാക്കിയിരുന്നു.
പ്രമുഖരെല്ലാം നിരാശപ്പെടുത്തിയപ്പോൾ 55 പന്തിൽ 14 ഫോറും 6 സിക്സും ഉൾപ്പെടെ 117 റൺസ് നേടി തന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി കുറിച്ച സൂര്യകുമാർ യാദവാണ് ഇന്ത്യൻ ചേസിംഗിന്റെ ചുമതല ഏറ്റെടുത്തത്. 48 പന്തിലാണ് സൂര്യ സെഞ്ച്വറി തികച്ചത്. ശ്രേയസ് അയ്യർ മാത്രമാണ് (28) സൂര്യയ്ക്ക് പിന്തുണ നൽകിയുള്ളൂ. സൂര്യയേയും ശ്രേയസിനേയും കൂടാതെ ക്യാപ്ടൻ രോഹിത് (11), വിരാട് കൊഹ്ലി (11) എന്നിവരാണ് ഇന്ത്യൻ ബാറ്റർമാരിൽ രണ്ടക്കം കണ്ടവർ.ഇംഗ്ലണ്ടിനായി ടോപ്ലെ മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഇന്നലെ ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, യൂസ്വേന്ദ്ര ചഹൽ എന്നിവർക്ക് വിശ്രമം നൽകിയ ഇന്ത്യ പകരം ആവേശ് ഖാൻ, ഉമ്രാൻ മാലിക്ക്, രവി ബിഷ്ണോയി എന്നിവർക്ക് അവസരം നൽകി. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്ടൻ ജോസ് ബട്ട്ലർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലീഷ് സ്കോർ 31ൽ വച്ച് നാലാമത്തെ ഓവറിലെ നാലാം പന്തിൽ ക്യപ്ടൻ ജോസ്ബട്ട്ലറെ(9 പന്തിൽ 18) ക്ലീൻ ബൗൾഡാക്കി ആവേശ് ഖാനാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. ജേസൺ റോയ്യെ (27) ഉമ്രാൻ പന്തിന്റെ കൈയിൽ എത്തിച്ച് പുറത്താക്കിയപ്പോൾ ഫിൽ സാൾട്ടിനെ (8) ഹർഷൽ ക്ലീൻബൗൾഡാക്കി. തുടർന്ന് ക്രീസിൽ ഒന്നിച്ച ഡേവിഡ് മലനും (39 പന്തിൽ 77), ലിയാം ലിവിംഗ്സ്റ്റണും (പുറത്താകാതെ 29 പന്തിൽ 42) ചേർന്നാണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് കൊണ്ടുപോയത്. 84 /3 എന്ന നിലയിൽ ക്രീസിൽ ഒന്നിച്ച ഇരുവരും 43 പന്തിൽ 84 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ടീം സ്കോർ 168ൽ വച്ച് മലനെ പന്തിന്റെ കൈയിൽ എത്തിച്ച് ബിഷ്ണോയിയാണ് കൂട്ടുകെട്ട് തകർത്തത്. മലൻ 6 ഫോറും 5 സിക്സും നേടി. ലിവിംഗ്സ്റ്റൺ 4 സിക്സ് നേടി. ബ്രൂക്ക് (9 പന്തിൽ 19), ജോർദാൻ (3 പന്തിൽ 11) എന്നിവർ അവസാന ഓവറുകളിൽ റൺസുയർത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |