ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് നാളെ യു.എ.ഇയിൽ തുടക്കം
ദുബായ് : ഈ വർഷം അവസാനം ആസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി ഏഷ്യാ വൻകരയിലെ വമ്പനാരെന്ന് കണ്ടറിയാനുള്ള ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് നാളെ തുടക്കമാകുന്നു. രണ്ട് ഗ്രൂപ്പുകളിലായി ആറ് ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റ് നാളെ ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മത്സരത്തോടെയാണ് തുടങ്ങുന്നതെങ്കിലും വൻകരയിലെ ഏറ്റവും വലിയ പോരാട്ടം ഞായറാഴ്ച ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളതായിരിക്കും. സെപ്തംബർ 11നാണ് ഫൈനൽ.
ഇക്കുറി ടൂർണമെന്റ് നടക്കേണ്ടിയിരുന്നത് ശ്രീലങ്കയിലായിരുന്നു. എന്നാൽ ലങ്കയിലെ രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക പ്രതിസന്ധികളും മൂലമാണ് വേദി യു.എ.ഇയിലേക്ക് മാറ്റിയത്. ആതിഥേയരാണെങ്കിലും യോഗ്യതാറൗണ്ട് കടക്കാനാവാത്ത യു.എ.ഇയ്ക്ക് മത്സരങ്ങൾ വേദിയൊരുക്കാൻ മാത്രമാണ് വിധി.
ഇന്ത്യയും പാകിസ്ഥാനും ഇക്കുറി ഒരേ ഗ്രൂപ്പിലാണ്,എ ഗ്രൂപ്പിൽ. യോഗ്യതാറൗണ്ട് കടന്നുവന്ന ഹോംഗ്കോഗാണ് ഗ്രൂപ്പിലെ മൂന്നാമൻ.ബി ഗ്രൂപ്പിൽ ശ്രീലങ്കയും ബംഗ്ളാദേശും അഫ്ഗാനിസ്ഥാനും. ഗ്രൂപ്പിലെ ടീമുകൾ തമ്മിൽ ഒാരോ തവണ മത്സരിക്കുകയും ഇതിൽ കൂടുതൽ പോയിന്റ് നേടുന്ന രണ്ട് ടീമുകൾ സൂപ്പർ ഫോർ റൗണ്ടിലേക്ക് കടക്കുകയും ചെയ്യും. സൂപ്പർ ഫോർ റൗണ്ടിൽ എല്ലാ ടീമുകളും ഓരോ തവണ പരസ്പരം ഏറ്റുമുട്ടും. ഇതിൽ കൂടുതൽ പോയിന്റ് കിട്ടുന്ന രണ്ട് ടീമുകൾ ഫൈനലിലെത്തും. അതായത് പത്തുദിവസത്തിനിടെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ മൂന്ന് തവണ ഏറ്റുമുട്ടാനുള്ള സാഹചര്യം ഒരുങ്ങുന്നുണ്ടെന്ന് സാരം.
ഇന്ത്യയാണ് നിലവിലെ ചാമ്പ്യന്മാർ. 2018ൽ ഏകദിന ഫോർമാറ്റിൽ നടന്ന ടൂർണമെന്റിൽ ബംഗ്ളാദേശിനെ ഫൈനലിൽ തോൽപ്പിച്ചാണ് ഇന്ത്യ കിരീടമണിഞ്ഞിരുന്നത്. വിരാട് കൊഹ്‌ലിയുടെ അഭാവത്തിൽ രോഹിത് ശർമ്മയാണ് ഇന്ത്യയെ ഈ ടൂർണമെന്റിൽ നയിച്ചിരുന്നത്.2016ലും ഇന്ത്യ ബംഗ്ളാദേശിനെ കീഴടക്കി കിരീടം നേടിയിരുന്നു. ആ തവണ ട്വന്റി-20 ഫോർമാറ്റിലാണ് കളി നടന്നത്.
15
ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ പതിനഞ്ചാമത് എഡിഷനാണിത്. ഏകദിന ഫോർമാറ്റിലാണ് 2014 വരെ ടൂർണമെന്റ് നടത്തിയത്. 2016 മുതൽ തൊട്ടടുത്ത് ഏത് ഫോർമാറ്റിലാണോ ലോകകപ്പ് നടക്കുന്നത് ആ ഫോർമാറ്റിലേക്ക് ഏഷ്യാ കപ്പും മാറുകയായിരുന്നു.
7
തവണ ഇന്ത്യ ഏഷ്യാകപ്പ് നേടിയിട്ടുണ്ട്. 1984ലെ ആദ്യ ഏഷ്യാകപ്പിൽ ജേതാക്കളായത് ഇന്ത്യയാണ്. തുടർന്ന് 1988,1990,1995 വർഷങ്ങളിൽ ഇന്ത്യ തുടർച്ചയായി കിരീടം നേടി.2010ലായിരുന്നു പിന്നീടുള്ള കിരീടം.2016,2018 വർഷങ്ങളിൽ കിരീടം നേടിയിരുന്ന ഇന്ത്യയ്ക്ക് ഇക്കുറി കപ്പടിച്ചാൽ ഒരിക്കൽക്കൂടി ഹാട്രിക്ക് കിരീടനേട്ടം ആഘോഷിക്കാം. ശ്രീലങ്ക അഞ്ചുതവണയും പാകിസ്ഥാൻ രണ്ട് തവണയും ജേതാക്കളായിട്ടുണ്ട്.
50
ഏഷ്യാകപ്പിലെ ഇന്ത്യയുടെ അമ്പതാമത് മത്സരമാണ് ഞായറാഴ്ച ഇന്ത്യയും പാകിസ്ഥാനുമായി നടക്കുന്നത്. ഇതിൽ 31 മത്സരങ്ങളിൽ ഇന്ത്യ വിജയം നേടിയിട്ടുണ്ട്.ശ്രീലങ്ക മാത്രമാണ് ഇന്ത്യയെക്കാൾ കൂടുതൽ (50) ഏഷ്യാകപ്പ് മത്സരങ്ങളിൽ കളിച്ചിട്ടുള്ളത്.
ഗ്രൂപ്പ് എ
ഇന്ത്യ
പാകിസ്ഥാൻ
ഹോംഗ്കോംഗ്
ഗ്രൂപ്പ് ബി
ശ്രീലങ്ക
അഫ്ഗാനിസ്ഥാൻ
ബംഗ്ളാദേശ്
മത്സരക്രമം
ആഗസ്റ്റ് 27 ശനി
ശ്രീലങ്ക Vs അഫ്ഗാനിസ്ഥാൻ
ആഗസ്റ്റ് 28 ഞായർ
ഇന്ത്യ Vs പാകിസ്ഥാൻ
ആഗസ്റ്റ് 30 ചൊവ്വ
ബംഗ്ളാദേശ് Vs അഫ്ഗാനിസ്ഥാൻ
ആഗസ്റ്റ് 31 ബുധൻ
ഇന്ത്യ Vs ഹോംഗ്കോംഗ്
സെപ്തംബർ 1 വ്യാഴം
ബംഗ്ളാദേശ് Vs ശ്രീലങ്ക
സെപ്തംബർ 2 വെള്ളി
ഹോംഗ്കോംഗ് Vs പാകിസ്ഥാൻ
സൂപ്പർ ഫോർ റൗണ്ട്
സെപ്തംബർ 3 ശനി
ബി 1 Vs ബി 2
സെപ്തംബർ 4ഞായർ
എ 1 Vs എ 2
സെപ്തംബർ 6 ചൊവ്വ
എ 1 Vs ബി 1
സെപ്തംബർ 7 ബുധൻ
എ2 Vs ബി 2
സെപ്തംബർ 8 വ്യാഴം
എ 1 Vs ബി 2
സെപ്തംബർ 9 വെള്ളി
എ 2 Vs ബി 1
സെപ്തംബർ 11 വെള്ളി
ഫൈനൽ
ഇന്ത്യൻ ടീം
രോഹിത് ശർമ്മ(ക്യാപ്ടൻ),കെ.എൽ രാഹുൽ,വിരാട് കൊഹ്‌ലി,സൂര്യകുമാർ യാദവ്,റിഷഭ് പന്ത്,ദീപക് ഹൂഡ,ദിനേഷ് കാർത്തിക്,ഹാർദിക് പാണ്ഡ്യ,രവീന്ദ്ര ജഡേജ,ആർ.അശ്വിൻ,യുസ്‌വേന്ദ്ര ചഹൽ, രവി ബിഷ്ണോയ്,ഭുവനേശ്വർ കുമാർ,അർഷ്ദീപ് സിംഗ്, ആവേശ് ഖാൻ.
സ്റ്റാൻഡ് ബൈ : ശ്രേയസ് അയ്യർ,അക്ഷർ പട്ടേൽ,ദീപക് ചഹർ
ടീമുകളും ക്യാപ്ടന്മാരും
ഇന്ത്യ : രോഹിത് ശർമ്മ
പാകിസ്ഥാൻ : ബാബർ അസം
ശ്രീലങ്ക :ദാസുൻ ഷനക
ബംഗ്ളാദേശ് : ഷാക്കിബ് അൽ ഹസൻ
അഫ്ഗാനിസ്ഥാൻ : മുഹമ്മദ് നബി
ഹോംഗ്കോംഗ് : നിസാകത്ത് ഖാൻ
7.30 pm
എല്ലാമത്സരങ്ങളും ഇന്ത്യൻ സമയം രാത്രി ഏഴരയ്ക്കാണ് തുടങ്ങുന്നത്. സ്റ്റാർ സ്പോർട്സ് ചാനൽ നെറ്റ്‌വർക്കിൽ ലൈവായി കാണാം.
ദ്രാവിഡ് ഇല്ല
കൊവിഡ് ബാധിതനായതിനാൽ മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡ് ഏഷ്യാകപ്പിൽ ഇന്ത്യൻ ടീമിനൊപ്പം ഉണ്ടാവുകയില്ല. വി.വി.എസ് ലക്ഷ്മണാണ് ദ്രാവിഡിന് പകരം ഇന്ത്യയുടെ ചീഫ് കോച്ചായി യു.എ.ഇയിലെത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |