അവസാന പന്ത് വരെ ആവേശം നിറഞ്ഞ മറ്റൊരു സെമിയിൽ പാകിസ്ഥാനെ ഒരു റൺസിന് തോൽപ്പിച്ചാണ് ശ്രീലങ്കയുടെ ഫൈനൽ പ്രവേശനം.
തായ്‌ലൻഡിനെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്ര് നഷ്ടത്തിൽ 148 റൺസെടുത്തു. മറുപടിക്കിറങ്ങിയ തായ്‌ലൻഡിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 74 റൺസെ എടുക്കാനേ ആയുള്ളൂ. യുവതാരം ഷഫാലി വർമ്മയുടെ ഓൾ റൗണ്ട് പ്രകടനമാണ് ഇന്ത്യയ്ക്ക് ജയമൊരുക്കിയത്. 28 പന്തിൽ 5 ഫോറും 1 സിക്സും ഉൾപ്പെടെ 42 റൺസ് നേടിയ ഷഫാലി 2 ഓവറിൽ 9 റൺസ് നൽകി 1 വിക്കറ്റും വീഴ്ത്തി. ഷഫാലിയാണ് കളിയിലെ താരം. ടോസ് നേടിയ തായ്ലൻഡ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഷഫാലിയെക്കൂടാതെ ക്യാപ്ടൻ ഹർമ്മൻ പ്രീത് കൗറും (30 പന്തിൽ 36), ജമിമ റോഡ്രിഗസും (27) ഇന്ത്യൻ ഇന്നിംഗ്സിന് നിർണായക സംഭാവന നൽകി. തായ്‌ലൻഡിനായി സോർന്നാരിൻ തിപോക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ തായ്ലൻഡ് ഇന്ത്യൻ ബൗളിംഗിന് മുന്നിൽ ഒരിക്കൽക്കൂടി മുട്ടുമടക്കി. 4 ഓവറിൽ 1മെയ്ഡനുൾപ്പെടെ 7 റൺസ് മാത്രം നൽകി 3 വിക്കറ്റ് വീഴ്‌ത്തിയ ദീപ്തി ശർമ്മയാണ് തായ്ലൻഡ് ബാറ്റിംഗ്‌നിരയെ തകർക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്. രാജേശ്വരി ഗെയ്‌ക്‌വാദ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഷഫാലിയെക്കൂടാതെ രേണുക സിംഗ്, സ്നോഹ റാണ എന്നിവരും ഓരോവിക്കറ്റ് വീതം വീഴ്ത്തി. 21 റൺസ് വീതം നേടിയ ക്യാപ്ടൻ ചയ്‌വെയ്, ബൂചാതം എന്നിവർക്കൊഴികെ ആർക്കും തായ്‌നിരയിൽ രണ്ടക്കം കാണാനായില്ല.
പാകിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് നേടി. തുടർന്നിറങ്ങിയ പാകിസ്ഥാന് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. അവസാന ഓവറിൽ പാകിസ്ഥാന് ജയിക്കാൻ 9 റൺസ് വേണമായിരുന്നു. കുലസൂര്യ എറിഞ്ഞ ആ ഓവറിലെ ആദ്യ 5 പന്തിൽ നിന്ന് പാക് ബാറ്രർമാരായ നിദാ ദറും (26), ആലിയ റിസായും (പുറത്താകാതെ 2) 5 റൺസ് ഓടിയെടുത്തു. അവസാന പന്തിൽ പാകിസ്ഥാന് വേണ്ടത് മൂന്ന് റൺസായിരുന്നു. ആപന്തിൽ നിദ നൽകിയ ക്യാച്ച് എക്സ്ട്രാ കവറിൽ ദിൽഹരി കൈവിട്ടു. എന്നാൽ ഉടന തന്നെ പന്തെടുത്ത് കീപ്പർ സഞ്ജീവനിക്ക് എറിഞ്ഞ് കൊടുത്ത് രണ്ടാം റൺസിനായി ഓടിയ നിദയെ റണ്ണൗട്ടാക്കി സഞ്ജീവനി പ്രായശ്ചിത്തം ചെയ്യുകയായിരുന്നു. ലങ്കയ്ക്കായി ഇനോക രണവീര രണ്ട് വിക്കറ്റ് വീഴ്ത്തി. ക്യാപ്ടൻ ബിഷ്മ മറൂഫാണ് (42) പാകിസ്ഥാന്റെ ടോപ് സ്കോറർ.
8-ാം തവണയാണ് ഇന്ത്യ വനിതാ ഏഷ്യാകപ്പിന്റെ ഫൈനലിൽ എത്തുന്നത്. എല്ലാ വനിതാ ഏഷ്യാകപ്പിലും ഫൈനലിൽ എത്തുന്ന ഒരേഒരു രാജ്യമാണ് ഇന്ത്യ.
6- ാം തവണ ഇന്ത്യൻ വനിതകൾ ചാമ്പ്യൻമാരായിട്ടുണ്ട്. കഴിഞ്ഞ തവണയൊഴികെ എല്ലാത്തവണയും ഇന്ത്യയായിരുന്നു ചാമ്പ്യൻമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |