ബ്രിസ്ബേൻ: സൂപ്പർ 12 ഗ്രൂപ്പ് എയിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ 6 വിക്കറ്രിന് കീഴടക്കി ഏഷ്യൻ ചാമ്പ്യൻമാരായ ശ്രീലങ്ക സെമി പ്രതീക്ഷകൾ നിലനിറുത്തി. ഗാബയിൽ ഇന്നലെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 20 ഓവറിൽ 8 വിക്കറ്ര് നഷ്ടത്തിൽ 144 റൺസെടുത്തു. മറുപടിക്കിറങ്ങിയ ശ്രീലങ്ക 18.3 ഓവറിൽ വിജയലക്ഷ്യത്തിലെത്തി (148/4). തോൽവിയോടെ അഫ്ഗാന്റെ സെമിപ്രതീക്ഷകൾ അവസാനിച്ചു.
4 ഓവറിൽ 13 റൺസ് മാത്രം നൽകി 3 വിക്കറ്റ് വീഴ്ത്തിയ ലങ്കയുടെ വാനിൻഡു ഹസരങ്കയാണ് കളിയിലെതാരം. 42 പന്തിൽ പുറത്താകാതെ 66 റൺസ് നേടി ചേസിംഗിന് നേതൃത്വം നൽകിയ ധനഞ്ജയ ഡി സിൽവയും ലങ്കൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
അഫ്ഗാനുയർത്തിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്കയ്ക്ക് ഓപ്പണർ പതും നിസ്സാങ്കയെ (10) ടീം സ്കോർ 12ൽ എത്തിയപ്പഴേ നഷ്ടമായി. തുടർന്നെത്തിയ ഡി സിൽവ കുശാൽ മെൻഡിസിനൊപ്പം (25) 34 റൺസിന്റെയും ചരിത് അസലങ്കയ്ക്കൊപ്പം (19) 34 പന്തിൽ 54ന്റെയും ഭനുക രജപക്സെയ്ക്ക് (18) ഒപ്പം 27 പന്തിൽ 42 റൺസിന്റെയും കൂട്ടുകെട്ടുകളിൽ പങ്കാളിയായി ലങ്കയുടെ വിജയം ഉറപ്പിക്കുകയായിരുന്നു. മുജീബും റാഷിദും അഫ്‌ഗാനായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
അഫ്ഗാനായി ഓപ്പണർമാരായ റഹ്മാനുള്ള ഗുർബാസും (28), ഉസ്മാൻ ഘനിയും (27) ആറോവറിൽ 42 റൺസ് നേടി ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും തുടർന്ന് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായതോടെ അവർക്ക് വലിയ സ്കോർ നേടാൻ കഴിയാതെ വരികയായിരുന്നു. ഹസരങ്കയെ കൂടാതെ ലഹിരു കുമാര രണ്ടും രജിത, ധനഞ്ജയ ഡിസിൽവ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |