ഒരു വ്യാഴവട്ടത്തോളമായി ഖത്തർ നെയ്തെടുത്ത ഫുട്ബാൾ കനവുകൾക്ക് അൽ ഖോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഗംഭീര തുടക്കം. ഇന്നലെ ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകരുടെ ഹൃദയങ്ങളെ ത്രസിപ്പിച്ച ചടങ്ങിൽ ഫിഫ പ്രസിഡന്റ് ജിയാന്നി ഇൻഫാന്റിനോയും ഖത്തർ അമീർ ഷേയ്ഖ് തമീം ഇബ്ൻ ഹമദ് അൽത്താനിയും ചേർന്ന് കാൽപ്പന്തുകളിയുടെ കനകോത്സവം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ വിശിഷ്ടാതിഥിയായി.
അറേബ്യൻ സംസ്കാരത്തിന്റെ പ്രൗഡിയും ഏഷ്യയുടെയും പാശ്ചാത്യ ലോകത്തിന്റെയും വൈവിദ്ധ്യങ്ങളും അണിനിരന്ന കലാപ്രകടനങ്ങളാണ് ഉദ്ഘാടനച്ചടങ്ങിനായി ഖത്തർ ഒരുക്കിയത്. പാട്ടും നൃത്തവുമായി തുടങ്ങിയ ആഘോഷവേദിയിലേക്ക് നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന്റെ മുൻ താരം മാഴ്സെ ഡിസെയ്ലി ലോകകപ്പ് ട്രോഫി എത്തിച്ചു. തുടർന്ന് ഹോളിവുഡ് നടൻ മോർഗൻ ഫ്രീമാൻ ഒരുമയുടെ സന്ദേശം നൽകി.കൊറിയൻ ബാൻഡ് ബി.ടി.എസിലെ ഗായകൻ ജുംഗ്കൂക്കും ഖത്തറി ഗായകൻ ഫഹദ് അൽ ഖബൈസിയും ചേർന്നാണ് ഈ ലോകകപ്പിന്റെ തീം സോംഗ് അവതരിപ്പിച്ചത്. തുടർന്ന് ഇതേ വേദിയിൽ ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരത്തിന് തുടക്കമായി.
ആദ്യ ജയം ഇക്വഡോറിന്
ആദ്യമത്സരത്തിൽ ആതിഥേയരെ പരാജയപ്പെടുത്തി ഇക്വഡോർ. ഇന്നലെ ഉദ്ഘാടനച്ചടങ്ങുകൾക്ക് ശേഷം അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത
രണ്ടു ഗോളുകൾക്കാണ് ഇക്വഡോർ വിജയിച്ചത്. ആദ്യ പകുതിയിൽത്തന്നെ നായകൻ എന്നർ വലൻസിയയിലൂടെയാണ് ഇക്വഡോർ രണ്ട് ഗോളുകളും നേടിയത്.
15-ാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്നാണ് വലൻസിയ ഖത്തർ ലോകകപ്പിലെ ആദ്യ ഗോളടിച്ചത്. ഖത്തർ ഗോളി അൽ ഷീബ് ബോക്സിനുള്ളിൽ വലൻസിയയെ ഫൗൾ ചെയ്തതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. ഇതോടെ വലൻസിയ ഇക്വഡോറിന് വേണ്ടി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി. 31-ാംമിനിട്ടിൽ വലൻസിയ മനോഹരമായൊരു ഹെഡറിലൂടെ വീണ്ടും വലകുലുക്കിയതോടെ ആദ്യ പകുതിയിൽ ഇക്വഡോർ 2-0ത്തിന് ലീഡെടുത്തു.
ഫാൻ പാർക്കിൽ ഉന്തും തള്ളും
ദോഹയിലെ അൽ ബിദ്ദ ഫാൻ പാർക്കിൽ ഉൾക്കൊള്ളാവുന്നതിലുമധികം ആളുകളെ ഉൾക്കൊള്ളിച്ചതിനെത്തുടർന്ന് ഉന്തും തളളുമുണ്ടായി.ഉദ്ഘാടനച്ചടങ്ങുകൾക്ക് ഒരു മണിക്കൂർ മുമ്പായിരുന്നു സംഭവം. പൊലീസ് ഇടപെട്ട് അധികം ഉണ്ടായിരുന്നവരെ പുറത്തിറക്കി അപകടമൊഴിവാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |