തിരുവനന്തപുരം: കണങ്കാലിനേറ്റ പരിക്കിന്റെ വേദന വകവയ്ക്കാതെ ട്രിപ്പിൾ സ്വർണ നേട്ടവുമായി അറുപത്തിനാലാമത് സംസ്ഥാന സ്കൂൾ കായിക മേളയുടെ താരമായി മാറിയിരിക്കുകയാണ് നാട്ടിക ഗവൺമെന്റ് ഫിറീസ് സ്കൂളിലെ ശിവപ്രിയ ഇ.എസ്. സീനിയർ പെൺകുട്ടികളുടെ ലോംഗ് ജമ്പ്, ട്രിപ്പിൾ ജമ്പ്, നൂറ് മീറ്റർ ഹർഡിൽസ് എന്നീ ഇനങ്ങളിലാണ് ശിവപ്രിയയുടെ സ്വർണ നേട്ടം. ട്രിപ്പിൾ ജമ്പിൽ 11.57 മീറ്രർ ചാടി പൊന്നുറപ്പിച്ച ശിവപ്രിയയുടെ ഹർഡിൽസിലെ സുവർണ ഫിനിഷ് 14.93 സെക്കൻഡിലാണ്. നേരത്തേ 5.37 മീറ്റർ ചാടിയാണ് ലോംഗ് ജമ്പിൽ സ്വർണം നേടിയത്. സ്വർണമുറപ്പിച്ച് തന്നെയാണ് മീറ്റിന് വന്നതെന്ന് പറയുന്ന ശിവപ്രിയ ഇന്ന് റിലേയിലും മത്സരിക്കാനിറങ്ങും.
കഷ്ടപ്പാടിന്റെ പ്രതിഫലം
എല്ലാദിവസവും വീട്ടിൽ നിന്ന് ഏഴ് കിലോമീറ്ററോളം സൈക്കിൾ ചിവിട്ടിയാണ് ശിവപ്രിയ കണ്ണൻ മാഷിന്റെ നാട്ടിക സ്പോർട്സ് അക്കാഡമിയിൽ പരിശീലനത്തിന് എത്തുന്നത്. പലപ്പോഴും പെയിന്റിംഗ് തൊഴിലാളിയായ പിതാവ് ചെമ്മാപ്പിന്നി ഇയ്യാനി സുധീരനും മറ്റൊരു സൈക്കിളിൽ കൂടെയുണ്ടാകും. സുധീരനും ഭാര്യ ചാന്ദിനിക്കും മകളുടെ മിന്നും പ്രകടനം കാണാൻ തിരുവനന്തപുരത്തേക്ക് വരണമെന്നുണ്ടായിരുന്നെങ്കിലും പണിമുടക്കിയാൽ വീട്ടിലെ അടുപ്പു പുകയില്ലെന്നതിനാൽ മോഹം ഉപേക്ഷിച്ചു.
മീറ്റിന് പോരുന്ന സമയത്ത് ഉപയോഗിക്കാൻ നല്ലൊരു സ്പൈക്കില്ലാതെ വിഷമിച്ച ശിവപ്രിയ നാട്ടുകാർ പിരിവിട്ടു വാങ്ങി നൽകിയ സ്പൈക്കുപയോഗിച്ചാണ് അനന്തപുരിൽ മിന്നൽപ്പിണറായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |