ഐ.പി.എൽ ലേല ചരിത്രത്തിലെ ഏറ്റവും വലിയ തുക സ്വന്തമാക്കി സാം കറൻ
നേട്ടമുണ്ടാക്കി ഇംഗ്ലണ്ട് താരങ്ങൾ
കൊച്ചി: ഐ.പി.എല്ലിന്റെ ചരിത്രത്തിലാദ്യമായി കൊച്ചി സാക്ഷ്യംവഹിച്ച താരലേലത്തിൽ കണ്ടത് കോടികൾ വീശിയെറിഞ്ഞുള്ള ഫ്രാഞ്ചൈസികളുടെ കടുത്തപോരാട്ടം. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ താരമെന്ന പട്ടം ലുലു ബോൾഗാട്ടി കൺവെൻഷൻ സെന്ററിൽ നടന്ന ലേലത്തിൽ ഇംഗ്ളണ്ടിന്റെ യുവ ഓൾറൗണ്ടർ സാം കറൻ ചൂടി.2023 സീസണിന് മുന്നോടിയായുള്ള ഐ.പി.എൽ മിനി ലേലത്തിൽ 18.50 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗസാണ് സാം കറനെ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ തന്നെ ഹാരി ബ്രൂക്കിനും ബെൻ സ്റ്റോക്സിനും ഓസ്ട്രേലിയയുടെ കാമറൂൺ ഗ്രീനിനും വേണ്ടി ഫ്രാഞ്ചൈസികൾ കോടികൾ വാരിയെറിഞ്ഞു. 17.50 കോടിക്ക് ഓസ്ട്രേലിയൻ താരം കാമറൂൺ ഗ്രീനിനെ മുംബയ് ഇന്ത്യൻസ് ,സ്വന്തമാക്കി. ഐ.പി.എൽ ചരിത്രത്തിലെ ഏറ്രവും വിലയേറിയ രണ്ടാമത്തെ സൈനിംഗാണ് ഗ്രീനിന്റേത്. 16.25 കോടിക്ക് ബെൻ സ്റ്റോക്സിനെ ചെന്നൈ സൂപ്പർകിംഗ്സ് തങ്ങളുടെ തട്ടകത്തിൽ ഏത്തിച്ചപ്പോൾ 16 കോടി മുടക്കി വിൻഡീസ് താരം നിക്കോളാസ് പൂരനെ ലക്നൗ സൂപ്പർ ജയിന്റ്സും ഹാരി ബ്രൂക്കിനെ 13.25 കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദും സ്വന്തമാക്കി.
2021ൽ രാജസ്ഥാൻ റോയൽസിന്റെ ക്രിസ് മോറിസിന്റെ പേരിലുണ്ടായിരുന്ന ഏറ്രവും മൂല്യമേറിയ താരത്തിന്റെ റെക്കാഡ് (16.25 കോടി) കൊച്ചിയിൽ തിരുത്തിയെഴുതപ്പെട്ടു.
ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാളിനെ 8.25കോടിരൂപയ്ക്ക് സൺറൈസേഴ് ഒപ്പംകൂട്ടി.
രണ്ടുകോടി അടിസ്ഥാനവിലയുണ്ടായിരുന്ന കറന്റെ മൂല്യം നിമിഷനേരംകൊണ്ടാണ് കുതിച്ചത്. മുംബയ് ഇന്ത്യൻസടക്കം സാം കറനുവേണ്ടി മുൻപന്തിയിലുണ്ടായിരുന്നെങ്കിലും പഞ്ചാബിന്റെ മുന്നിൽ പണപ്പെട്ടിയടച്ച് പിന്മാറി.
20 ലക്ഷംരൂപ അടിസ്ഥാനവിലയുമായി എത്തിയ ഇന്ത്യൻ താരങ്ങളായ മുകേഷ് കുമാർ (5.5 കോടി ഡൽഹി ക്യാപിറ്റൽസ്), വിവ്‌രന്ത് ശർമ്മ ( 2.60 കോടി രൂപ സൺറൈസേഴ്സ് ഹൈദരാബാദ്) എന്നിവർ വൻവിലയ്ക്കാണ് ലേലത്തിൽ പോയത്. 40 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ശിവം മാവി ആറ് കോടിക്ക് ഗുജറാത്ത് ടൈറ്റൻസിന്റെ തട്ടകത്തിൽ എത്തി, 1.25 കോടിക്ക് വിക്കറ്റ് കീപ്പർ ബാറ്രർ കെ.എസ്. ഭരതിനെയും ഗുജറാത്ത് സ്വന്തമാക്കി.
പേസർമാരായ ജയദേവ് ഉനദ്കട്ടും ഇഷാന്ത് ശർമ്മയും അമ്പത് ലക്ഷത്തിലൊതുങ്ങി. ഇഷാന്തിനെ ഡൽഹി കാപ്പിറ്റൽസും ഉനദ്കട്ടിനെ ലക്നൗ സൂപ്പർ ജയന്റ്സും ക്യാമ്പിലെത്തിച്ചു.
ആകെ 80 പേർ
29 വിദേശ താരങ്ങൾ ഉൾപ്പെടെ ആകെ 80 പേരെ വിവിധ ടീമുകൾ സ്വന്തമാക്കി. പത്ത് ടീമുകളു ആകെ ചെലവാക്കിയത് 167 കോടി രൂപയാണ്. സൺറൈസേഴ്സ് ഹൈദരാബാദാണ് കൂടുതൽ താരങ്ങളെ സ്വന്തമാക്കിയ ടീം. 13 പേരെ കൊച്ചിയിലെ ലേലത്തിൽ നിന്ന് ഹൈരബാദ് തങ്ങളുടെ തട്ടകത്തിൽ എത്തിച്ചു.
കേരളത്തിൽ നിന്ന് 3 പേർ
മലയാളി താരങ്ങളായ കെ.എം ആസിഫ് 30 ലക്ഷത്തിനും പി.എ അബ്ദുൽ 20 ലക്ഷത്തിനും രാജസ്ഥാൻ റോയൽസിൽ എത്തിയപ്പോൾ വിഷ്ണു വിനോദ് 20 ലക്ഷത്തിന് മുംബയ് ഇന്ത്യൻസിലെത്തി.
മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബാറ്റർ രോഹൻ കുന്നുമ്മലിന് നിരാശയാണ് കൊച്ചി ലേലം സമ്മാനിച്ചത്. താരത്തെ സ്വന്തമാക്കാൻ ആരും ശ്രമിച്ചില്ല എസ്. മിഥുനടക്കമുള്ളവർ ആരും വാങ്ങാത്ത താരങ്ങളുടെ പട്ടിയിലേക്ക് വീണു. പത്ത് കേരള താരങ്ങളാണ് ലേലത്തിൽ ഉണ്ടായിരുന്നത്.
കൊച്ചിയിൽ താരനിര
വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയൻ ലാറ, മുൻ ശ്രീലങ്കൻ സൂപ്പർതാരം കുമാർ സംഗക്കാര, മുൻ ഇന്ത്യൻ പേസർ അജിത് അഗാർക്കർ, ആശിഷ് നെഹ്റ, സഹീർഖാൻ, മുൻ ദക്ഷിണാഫ്രിക്കൻ വിക്കറ്ര് കീപ്പർ മാർക്ക് ബൗച്ചർ, മുൻ സിംബാബ്‌വെ താരം ഗ്രാന്റ് ഫ്ലവർ, മുൻ ന്യൂസിലാൻഡ് താരം മൈക്ക് ഹെസൻ, മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ എന്നിവരുടെ സാന്നിദ്ധ്യവും കൊച്ചി ആതിഥ്യമരുളിയ ഐ.പി.എൽ മിനി താരലേലത്തിന്റെ മാറ്രുകൂട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |