കേരളം 254/6, സച്ചിൻ ബേബി 133 നോട്ടൗട്ട്
തിരുവനന്തപുരം: സർവീസസിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ വലിയ തകർച്ചയിൽ നിന്ന് കേരളത്തെ രക്ഷിച്ച് മുൻ നായകൻ സച്ചിൻ ബേബിയുടെ അപരാജിത സെഞ്ച്വറി.
ഇന്നലെ തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങി 19 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ ചിതറിയ കേരളത്തെ ഒരറ്റത്ത് പിടിച്ചുനിന്ന് ബാറ്റുചെയ്ത സച്ചിൻ കളിനിറുത്തുമ്പോൾ 254/6 എന്ന നിലയിലെത്തിച്ചിട്ടുണ്ട്. 235 പന്തുകളിൽ 11 ഫോറുകളും ഒരു സിക്‌സും പറത്തിയാണ് സച്ചിൻ ബേബി 133 റൺസ് നേടിയത്. 29 റൺസുമായി നായകൻ സിജോമോൻ ജോസഫാണ് ആദ്യദിനം കളിനിറുത്തുമ്പോൾ സച്ചിനൊപ്പം ക്രീസിലുള്ളത്.
ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച കേരളത്തിന്റെ മുൻനിര ചീട്ടുകൊട്ടാരം പോലെ തകർന്നു വീണു. ഓപ്പണറായി ഇറങ്ങിയ ജലജ് സക്സേന(8)യാണ് ആദ്യം മടങ്ങിയത്. ദിവേഷ് പത്താനിയ ജലജിനെ എൽ.ബിയിൽ കുരുക്കുകയായിരുന്നു. നാലാം ഓവറിൽ പി.രാഹുലിനെയും (0) ആറാം ഓവറിൽ രോഹൻ പ്രേമിനെയും (1) പി.എസ് പൂനിയ മടക്കി അയച്ചു.ഒൻപതാം ഓവറിൽ വത്സൽ ഗോവിന്ദ് (1) പത്താനിയയ്ക്ക് കീഴടങ്ങിയതോടെയാണ് കേരളം 19/4 എന്ന നിലയിലേക്ക് പതിച്ചത്. തുടർന്ന് ഉത്തരവാദിത്വം ഏറ്റെടുത്ത സച്ചിൻ ബേബി 42 റൺസെടുത്ത സൽമാന്‍ നിസാറുമായി ചേർന്ന് 115ലെത്തിച്ചു. പിന്നീട് 32 റൺസ് നേടിയ അക്ഷയ് ചന്ദ്രൻ സച്ചിന് കൂട്ടായി നിന്നു.
സർവീസസിനായി ദിവേഷ് ഗുരുദേവ് പത്താനിയ, പി.എസ്. പൂനിയ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ അർപ്പിതും രജത് പാലിവാലും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
9
സച്ചിൻ ബേബിയുടെ ഒൻപതാമത് ഫസ്റ്റ് ക്ളാസ് സെഞ്ച്വറിയാണിത്. ഈ സീസണിൽ നേടുന്ന രണ്ടാം സെഞ്ച്വറി. കഴിഞ്ഞ മാസം രാജസ്ഥാനെതിരായ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ പുറത്താവാതെ 139 റൺസ് നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |