ലാഹോർ: കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്ന പാകിസ്ഥാനിൽ ഇന്ധന ക്ഷാമം കടുത്തു. പഞ്ചാബ് മേഖലയിലെ പമ്പുകളിൽ പെട്രോൾ കിട്ടാത്ത അവസ്ഥയാണ്. പല പമ്പുകളും അടച്ചുപൂട്ടി. മണ്ണെണ്ണയ്ക്കും ക്ഷാമമുണ്ട്. എന്നാൽ ഇന്ധനത്തിന് ക്ഷാമമില്ലെന്നും പൂഴ്ത്തിവയ്പ്പ് നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ പ്രതികരിച്ചു.
എണ്ണ വിപണന കമ്പനികൾ ആവശ്യാനുസരണം വിതരണം നടത്താത്തതാണ് പമ്പുകൾ ശൂന്യമാകാൻ കാരണമെന്ന് പാകിസ്ഥാൻ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ പറഞ്ഞു. വിപണന കമ്പനികളുടെ സംഘടനയായ ഓയിൽ മാർക്കറ്റിംഗ് അസോസിയേഷൻ ഒഫ് പാകിസ്ഥാൻ ആരോപണം നിഷേധിച്ചു. പെട്രോൾ വില വർദ്ധന പ്രതീക്ഷിച്ച് ചില പമ്പുകൾ ഇന്ധനം സംഭരിച്ച് വ്യാജ ക്ഷാമം സൃഷ്ടിക്കുകയാണെന്ന് അവർ ആരോപിച്ചു.
ലാഹോർ, ഗുജ്‌റൻവാല, ഫൈസലാബാദ് തുടങ്ങിയ വലിയ നഗരങ്ങളിൽ സ്ഥിതി രൂക്ഷമാണ്. ലാഹോറിൽ 450 പമ്പുകളിൽ 70 എണ്ണത്തിൽ ഇന്ധനം കിട്ടാനില്ല. പെട്രോൾ ക്ഷാമം കാരണം പമ്പുകൾ അടഞ്ഞുകിടക്കുന്ന മേഖലകളിൽ ഷാഹ്‌ദ്ര, വാഗ, ലിറ്റൻ റോഡ്, ജെയ്‌ൻ മന്ദിർ തുടങ്ങിയവ ഉൾപ്പെടുന്നു. പ്രവർത്തനം തുടരുന്ന പമ്പുകളിൽ ഇന്ധനം വളരെ പരിമിതമാണ്. ഇവയ്ക്ക് മുന്നിൽ വാഹനങ്ങളുടെ മണിക്കൂറുകളോളം നീണ്ട നിരയും കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |