ടെഹ്‌റാൻ : ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ ആമിർ - അബ്‌ദൊല്ലാഹിയാൻ അടുത്ത മാസം നടത്തേണ്ടിയിരുന്ന ഇന്ത്യാ സന്ദർശനം റദ്ദാക്കിയെന്ന് റിപ്പോർട്ട്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായി ചേർന്ന് നടക്കുന്ന ഒബ്സർവർ റിസർച്ച് ഫൗണ്ടേഷന്റെ റെയ്സിന ഡയലോഗിൽ പങ്കെടുക്കാൻ അദ്ദേഹം നേരത്തേ തീരുമാനിച്ചതാണ്. എന്നാൽ ഒരു മാസം മുമ്പ് പുറത്തുവിട്ട പരിപാടിയുടെ പ്രമോഷണൽ വീഡിയോയിൽ ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന്റെ ദൃശ്യവും ഉൾപ്പെട്ടിരുന്നു. ഇതാകാം സന്ദർശനം റദ്ദാക്കാൻ കാരണമെന്ന് കരുതുന്നു.
വീഡിയോയിൽ ഇറാനിയൻ വനിതകൾ തലമുടി മുറിച്ച് പ്രതിഷേധിക്കുന്നതും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ ചിത്രവും കാണാം. പ്രക്ഷോഭകർക്കൊപ്പം റെയ്സിയുടെ ചിത്രം കാണിച്ചതിൽ ഇറാൻ എംബസി അതൃപ്തി അറിയിച്ചിരുന്നു. ഇത് നീക്കം ചെയ്യാൻ ഫൗണ്ടേഷനോട് എംബസി ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നും റിപ്പോർട്ടുണ്ട്.
ഹിജാബ് ധരിക്കാത്തതിന് സദാചാര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മഹ്സ അമിനി എന്ന 22കാരി മരിച്ചതിന് പിന്നാലെ സെപ്തംബർ 16നാണ് ഇറാനിൽ രാജ്യവ്യാപക പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധങ്ങളെ അതിക്രൂരമായി അടിച്ചമർത്തിയ ഇറാൻ പതിനായിരക്കണക്കിന് പേരെ അറസ്റ്റ് ചെയ്യുകയും നാല് പേരെ തൂക്കിലേറ്റുകയും ചെയ്തു. 500ലേറെ പ്രതിഷേധക്കാർ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലുകളിൽ ഇതുവരെ കൊല്ലപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |