ന്യൂയോർക്ക് : ലോകത്താദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മാറ്റിവയ്ക്കപ്പെട്ട മനുഷ്യനായ റിച്ചാർഡ് സ്ലേമാൻ ( 62 ) അന്തരിച്ചു. യു.എസിലെ മസാച്യുസെറ്റ്സ് സ്വദേശിയാണ്. അതീവ ഗുരുതരമായ വൃക്ക രോഗത്തിന്റെ പിടിയിലായിരുന്നു ഇദ്ദേഹം. ഡയബറ്റിസ് അടക്കം രോഗങ്ങളും നേരിട്ടിരുന്നു. വൃക്ക മാറ്റിവയ്ക്കൽ മരണകാരണമല്ലെന്ന് ഡോക്ടർമാർ പറയുന്നു.
മാർച്ചിൽ മസാച്യുസെറ്റ്സ് ജനറൽ ആശുപത്രിയിൽ നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് റിച്ചാർഡ് സ്ലേമാന് വൃക്ക മാറ്റിവച്ചത്. മാറ്റി വച്ച പന്നിയുടെ വൃക്ക മണിക്കൂറുകൾക്കുള്ളിൽ മൂത്രം ഉൽപ്പാദിപ്പാക്കാൻ തുടങ്ങിയിരുന്നു. റിച്ചാർഡ് സ്ലേമാന് 2018ൽ, മസ്തിഷ്ക മരണം സംഭവിച്ച ഒരാളുടെ വൃക്ക മാറ്റിവച്ചെങ്കിലും 2023ൽ പ്രവർത്തനം നിലച്ചു. അതോടെ ഡയാലിസിസ് ചെയ്തുവരികയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ഹൃദയമിടിപ്പ് നിലനിറുത്തിയിരുന്ന മസ്തിഷ്ക മരണം സംഭവിച്ചവരിൽ പന്നിയുടെ വൃക്ക ഇതിന് മുമ്പ് മാറ്റിവച്ചിട്ടുണ്ടെങ്കിലും ജീവനുള്ള ഒരു വ്യക്തിയിൽ പരീക്ഷിക്കുന്നത് ആദ്യമായിട്ടായിരുന്നു.
2022 ജനുവരിയിൽ ബാൾട്ടിമോറിൽ ഡേവിഡ് ബെന്നറ്റ് എന്ന 57കാരന് ലോകത്താദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മാറ്റിവച്ചിരുന്നു. ഇദ്ദേഹം 2 മാസം കഴിഞ്ഞ് മരിച്ചു. പന്നിയുടെ ഹൃദയം വച്ചു പിടിപ്പിച്ച മറ്റൊരാളും മരണമടഞ്ഞിരുന്നു. മനുഷ്യ ശരീരവുമായി പൊരുത്തപ്പെടാത്ത ജീനുകളെ ഒഴിവാക്കിയും മനുഷ്യ ജീനുകളെ ഉൾപ്പെടുത്തിയുമാണ് ജനിതകമാറ്റം വരുത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |