കൊച്ചി: കൊച്ചി വണ്ടർല തീംപാർക്കിൽ മഴക്കാല മത്സരങ്ങൾ കോർത്തിണക്കി 'അടിപൊളിമ്പിക്സിന്' ആഘോഷത്തോടെ തുടക്കം. ചലച്ചിത്രതാരം ധ്യാൻ ശ്രീനിവാസൻ, വണ്ടർല ഹോളിഡേയ്സ് മാനേജിംഗ് ഡയറക്ടർ അരുൺ കെ. ചിറ്റിലപ്പിള്ളി, വണ്ടർല ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ധീരൻ ചൗധരി, കൊച്ചി വണ്ടർല പാർക്ക് മേധാവി എം. എ. രവികുമാർ എന്നിവർ ചേർന്ന് ദീപശിഖ തെളിച്ചു. നിരവധി ടാസ്ക്കുകൾ ചേരുന്ന പരമ്പരയാണ് അടിപൊളിമ്പിക്സ്.
വിദേശ രാജ്യങ്ങളിലെ തീംപാർക്കുകളെ അപേക്ഷിച്ച് വണ്ടർല ഉന്നത വിലവാരമുള്ളതാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. അടിപൊളിമ്പിക്സ് എന്ന ആശയത്തിന് പ്രസക്തി ഏറെയാണെന്ന് അദ്ദേഹം പറഞ്ഞു.
അക്വാമാൻ ചലഞ്ച്, വണ്ടർല ഡെവിൾ സർക്യൂട്ട്, മെഗാ ഫുഡി മത്സരം എന്നിവയാണ് ഗെയിമുകൾ. 350 സി.സി ബൈക്കാണ് അക്വാമാൻ ചലഞ്ച് വിജയിയെ കാത്തിരിക്കുന്നത്. റണ്ണറപ്പ് മുതൽ അഞ്ചാം സ്ഥാനക്കാർക്ക് വരെ 30,000 രൂപ വിലമതിക്കുന്ന ഇ-മോട്ടോറാഡ് വൈദ്യുത സൈക്കിൾ സമ്മാനമായി ലഭിക്കും. ഡെവിൾ സർക്യൂട്ട് വിജയികൾക്ക് 70,000 രൂപ വിലമതിക്കുന്ന യാത്രാപാക്കേജാണ് സമ്മാനം. അഞ്ചാം സ്ഥാനക്കാർക്ക് വണ്ടർല റിസോർട്ടിൽ ഒരു രാത്രിയുൾപ്പടെ രണ്ട് ദിവസം സൗജന്യ താമസം. ഇലക്ട്രിക്ക് സൈക്കിളാണ് മെഗാ ഫുഡി വിജയിക്ക് സമ്മാനം. ബുധൻ,ശനി, ഞായർ ദിവസങ്ങളിൽ ഒരുക്കിയിട്ടുള്ള അടിപൊളിമ്പിക്സ് ഓഗസ്റ്റ് 25ന് അവസാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |