തിരുവനന്തപുരം : തലസ്ഥാനത്തെ പ്രമുഖ കായിക സംഘാടകനും ദീർഘകാലം കേരള ഫുട്ബാൾ അസോസിയേഷന്റെ ഭാരവാഹിയുമായിരുന്ന കെ.ബോധാനന്ദൻ അന്തരിച്ചു. 92 വയസായിരുന്നു. 1965 മുതൽ 2000ത്തിന്റെ തുടക്കം വരെ തിരുവനന്തപുരം ജില്ലാ ഫുട്ബാൾ അസോസിയേഷന്റെയും സംസ്ഥാന അസോസിയേഷന്റെയും വിവിധ പദവികൾ അലങ്കരിച്ചിരുന്നു. എംപ്ളോയിസ് പ്രൊവിഡന്റ് ഫണ്ടിൽ ഉദ്യോഗസ്ഥാനായിരിക്കേയാണ് കായിക സംഘാടനത്തിലേക്ക് കാൽവച്ചത്. പേട്ട യംഗ്സ്റ്റേഴ്സ് ക്ളബിലൂടെയാണ് പൊതുരംഗത്തേക്ക് എത്തുന്നത്. ജില്ലാ ഫുട്ബാൾ അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ ഭാഗഭക്കായി. പിന്നീട് നേതൃനിരയിലേക്ക് എത്തുകയായിരുന്നു. പി.പി ലക്ഷ്മണൻ, ടി.ഒ അബ്ദുള്ള തുടങ്ങിയ കായിക സംഘാടകരംഗത്തെ അതികായർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. കെ.എഫ്.എയുടെ സെക്രട്ടറി, വൈസ് പ്രസിഡന്റ്, എക്സിക്യൂട്ടീവ് കമ്മറ്റി അംഗം തുടങ്ങിയ നിലകളിൽ ദീർഘനാൾ സേവനം അനുഷ്ഠിച്ചു. കേരളം സന്തോഷ് ട്രോഫി നേടിയ വേളയിൽ കെ.എഫ്.എയുടെ തലപ്പത്തുണ്ടായിരുന്നു.
കുറച്ചുനാളായി പേട്ട മൂന്നാംമനയ്ക്കൽ എൻ.എസ്.എസ് കരയോഗം റോഡിലെ മകളുടെ വീട്ടിൽ വിശ്രമജീവിതത്തിലായിരുന്നു. ഇന്നലെ ആശുപത്രിയിൽ വച്ചാണ് അന്തരിച്ചത്. ഭാര്യ : സുശീല. മക്കൾ : മഞ്ജുഷ,രാജേഷ്. മരുമക്കൾ : വിജയഘോഷ്, പ്യാരി രാജേഷ്. ചെറുമക്കൾ : അനൂപ് ഘോഷ്,ഗ്രീഷ്മഘോഷ്.ഹരിശങ്കർ രാജേഷ്, നയോനിക രാജേഷ്. നയോനിയ യു.എ.യിൽ ബാഡ്മിന്റൺ താരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |