ടെൽ അവീവ്: ഹമാസ് ഉന്നത നേതാവ് സലാഹ് അൽ-ബർദാവീലിനെ (66) വധിച്ച് ഇസ്രയേൽ. ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോയിലെ മുതിർന്ന അംഗവും വക്താവുമായിരുന്നു ബർദാവീൽ. കൊല്ലപ്പെട്ട ഹമാസ് മേധാവി യഹ്യാ സിൻവാറിന്റെ അടുത്ത അനുയായി ആയിരുന്നു. ഇന്നലെ തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ബർദാവീൽ കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യയും കൊല്ലപ്പെട്ടു. അതേസമയം, 2023 ഒക്ടോബർ മുതൽ തുടരുന്ന ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 50,000 പിന്നിട്ടു. 1,13,270ലേറെ പേർക്ക് പരിക്കേറ്റു.
രണ്ട് മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഇസ്രയേൽ ഗാസയിൽ ആക്രമണം പുനരാരംഭിച്ചിരുന്നു. വെടിനിറുത്തൽ കരാറിന്റെ തുടർച്ചയിൽ ധാരണയിലെത്താത്ത പശ്ചാത്തലത്തിലാണ് ഇസ്രയേലിന്റെ നടപടി. ഇന്നലെ പുലർച്ചെ മുതൽ ഗാസയിലുടനീളം ശക്തമായ ആക്രമണങ്ങളുണ്ടായി. റാഫയിലും ഖാൻ യൂനിസിലും മാത്രം 30 പേർ കൊല്ലപ്പെട്ടു. റാഫയിലെ ടെൽ അൽ-സുൽത്താൻ അടക്കം പല പ്രദേശങ്ങളിൽ നിന്നും ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം നിർദ്ദേശം നൽകി. 50,000 പേർ റാഫയിൽ കുടുങ്ങിക്കിടക്കുന്നെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |