
വാഷിംഗ്ടൺ: ക്രൂ-11 ദൗത്യ സംഘം നാളെ ഭൂമിയിലേക്ക് മടങ്ങും. അമേരിക്കൻ സമയം ഇന്ന് വൈകിട്ട് അഞ്ചിനാണ് മടക്കം. ഇന്ത്യൻ സമയം നാളെ പുലർച്ചെ 3.30നാണ് പേടകം അൺഡോക്ക് ചെയ്യുക. സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകം കാലിഫോർണിയ തീരത്തിനടുത്ത് ശാന്ത സമുദ്രത്തിലിറങ്ങും. ക്രൂ-11 സംഘാംഗത്തിന്റെ ആരോഗ്യപ്രശ്‌നം മൂലം ഭൂമിയിലേക്ക് തിരിക്കുന്നതായി കഴിഞ്ഞ ദിവസം നാസ അഡ്മിനിസ്‌ട്രേറ്റർ ജാരെഡ് ഐസക്മാൻ പറഞ്ഞിരുന്നു.എന്നാൽ ആർക്കാണ് എന്താണ് പ്രശ്‌നമെന്ന് വെളിപ്പെടുത്തിയിട്ടില്ല. മടങ്ങി വരവിനെ തുടർന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചുമതല നാസ കമാൻഡർ മൈക്ക് ഫിൻക് ഒഴിഞ്ഞു. റഷ്യയുടെ റോസ്കോസ്മോസിന്റെ സെർഗെ കുഡ്- സ്‌വേർചോവാണ് പുതിയ സ്റ്റേഷൻ കമാൻഡർ.നാസയുടെ ബഹിരാകാശ സഞ്ചാരികളായ സെന കാർഡ്മൻ, മൈക്ക് ഫിൻകെ ജപ്പാൻ ബഹിരകാശ ഏജൻസി ജാക്സയുടെ കിമിയ യൂവി, റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോസ്മോസിന്റെ ഒലേഗ് പ്ലാറ്റൊനോവ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.245 ദിവസത്തെ ബഹിരാകാശ വാസത്തിനുശേഷമാണ് മടങ്ങുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ബഹിരാകാശ സഞ്ചാരിയുടെ ആരോഗ്യപ്രശ്‌നം കാരണം ദൗത്യം താത്കാലികമായി നിറുത്തലാക്കി മടങ്ങുന്നത്.
ക്രൂ 12 ഫെബ്രുവരിയിൽ
സാധാരണ ഗതിയിൽ ആറ് മാസത്തിലധികം നീളുന്നതാണ് നാസയുടെ ക്രൂ ദൗത്യങ്ങൾ. അടുത്ത സംഘമെത്തി ചുമതലയേറ്റെടുത്ത ശേഷമേ മുൻഗാമികൾ മടങ്ങാറുള്ളൂ. ക്രൂ 12 ദൗത്യത്തിന്റെ വിക്ഷേപണം നിലവിൽ ഫെബ്രുവരിയിലാണ് തീരുമാനിച്ചിരിക്കുന്നത്. അവരെത്തും മുമ്പേ ക്രൂ-11 മടങ്ങുമ്പോൾ റഷ്യയുടെ സൊയൂസ് എം എസ് 28 ദൗത്യത്തിലൂടെ നവംബറിൽ നിലയത്തിലെത്തിയ മൂന്നംഗ സംഘത്തിനാകും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന്റെ സമ്പൂർണ ഉത്തരവാദിത്വം. രണ്ട് റഷ്യൻ ബഹിരാകാശ സഞ്ചാരികളും ഒരു നാസ പ്രതിനിധിയുമാണ് ഈ സംഘത്തിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |