
ബാങ്കോക്ക്: വടക്കൻ തായ്‌ലൻഡിലെ ചിയാംഗ് മായ് പ്രവിശ്യയിലെ പാർക്കിൽ വൈറസ് ബാധിച്ച് ചത്തത് 72 കടുവകൾ. ഈ മാസം 8 - 19 കാലയളവിൽ പ്രശസ്തമായ ടൈഗർ കിംഗ്ഡം ചിയാംഗ് മായ്‌യുടെ രണ്ട് കേന്ദ്രങ്ങളിലായാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ടൈഗർ കിംഗ്ഡത്തിന്റെ മേ തായേങ്ങ് നഗരത്തിലെ കേന്ദ്രത്തിൽ 51 ഉം 30 കിലോമീറ്റർ അകലെയുള്ള മേ റിമ്മിലെ കേന്ദ്രത്തിൽ 21 ഉം വീതം കടുവകളാണ് ചത്തത്.
സന്ദർശകർക്ക് കടുവകളെ അടുത്ത് കാണാനും തൊടാനുമുള്ള അവസരം ടൈഗർ കിംഗ്ഡം ചിയാംഗ് മായ് പാർക്കിലുണ്ട്. കേനൈൻ ഡിസ്‌റ്റെംപർ വൈറസിന്റെ (സി.ഡി.വി) സാന്നിദ്ധ്യം ചത്ത കടുവകളുടെ സാമ്പിളിൽ കണ്ടെത്തിയെന്ന് പ്രാദേശിക അധികൃതർ പറഞ്ഞു. എന്നാൽ ഇത് എങ്ങനെ കടുവകളിലേക്ക് പടർന്നെന്ന് വ്യക്തമല്ല. ഇരു കേന്ദ്രങ്ങളിലേക്കും ഒരേ സ്വകാര്യ സ്ഥാപനമാണ് മാംസം വിതരണം ചെയ്യുന്നത്. ഇവയിൽ നിന്നാണോ വൈറസ് പടർന്നതെന്ന് സംശയമുണ്ട്.
നായകളിൽ സാധാരണയായി കാണപ്പെടുന്ന വ്യാപന ശേഷി വളരെ കൂടിയ വൈറസാണ് സി.ഡി.വി. ശ്വസന, ദഹന, നാഡീവ്യൂഹങ്ങളെ ആണ് വൈറസ് ബാധിക്കുന്നത്. ബാക്ടീരിയൽ അണുബാധയുടെ ലക്ഷണങ്ങളും കണ്ടെത്തി. പാർക്കിലെ ജീവനക്കാർ അടക്കം കടുവകളുമായി സമ്പർക്കത്തിൽ വന്നവർ സുരക്ഷിതരാണെന്നും കടുവകളിലെ രോഗ വ്യാപനം തടഞ്ഞെന്നും അധികൃതർ വ്യക്തമാക്കി.
അതേ സമയം, പാർക്കിലെ ആകെ കടുവകളിൽ 30 ശതമാനത്തെയും നഷ്ടമായെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പാർക്ക് താത്കാലികമായി അടച്ചിരിക്കുകയാണ്. ശുചീകരണ, വാക്സിനേഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. അതേ സമയം, തായ് പാർക്കുകളിലെ വന്യജീവികൾ വളരെ മോശം സാഹചര്യത്തിലാണ് കഴിയുന്നതെന്ന് കാട്ടി മൃഗസംരക്ഷണ സംഘടനകൾ രംഗത്തെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |