
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന അയത്തൊള്ള അലി ഖമേനിയയെ വധിച്ചത് മാസങ്ങൾ നീണ്ട ആസൂത്രണത്തിലൂടെയെന്ന് വെളിപ്പെടുത്തൽ. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു 2025 നവംബറിൽ ഇതിനായി പദ്ധതിയിട്ടെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് വ്യക്തമാക്കി. ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾ തങ്ങൾക്ക് അനുകൂല സാഹചര്യമൊരുക്കിയെന്നും പറഞ്ഞു. 'നവംബറിൽ ഉദ്യോഗസ്ഥ സംഘം നെതന്യാഹുവുമായി ചർച്ച നടത്തി. 2026 ജൂണിൽ ഖമനേയിയെ ലക്ഷ്യമിട്ട് ആക്രമണം നടത്താമെന്ന് പദ്ധതിയിട്ടു. ഇതേക്കുറിച്ച് യു.എസിന് അറിയില്ല. എന്നാൽ ഡിസംബർ അവസാനത്തോടെ, ഇറാനിലെ ഭരണകൂടത്തിനെതിരെ പ്രതിഷേധം ഉയർന്നപ്പോൾ സാഹചര്യം മാറി. ഈ സമയം നെതന്യാഹുവും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ചർച്ച നടന്നു"-കാറ്റ്സ് പറഞ്ഞു. ഇറാനിലെ പ്രതിഷേധങ്ങൾ മൂലമുണ്ടായ സമ്മർദ്ദത്തെ തുടർന്ന്, തങ്ങൾ ആക്രമണം നടത്തുന്നതിന് മുൻപ് ഇറാൻ ഇസ്രയേലിനെയും യു.എസിനെയും ആക്രമിക്കുമോയെന്ന് ഭയന്നതായും കാറ്റ്സ് വെളിപ്പെടുത്തി.
സ്കൂളിൽ ആക്രമണം
നടത്തിയത് യു.എസ്?
150ലധികം പെൺകുട്ടികൾ കൊല്ലപ്പെടാനിടയായ ഇറാനിലെ സ്കൂളിൽ നടത്തിയ ആക്രമണത്തിനുപിന്നിൽ യു.എസെന്ന് റിപ്പോർട്ട്.
തുടർച്ചയായി രണ്ട് മിസൈൽ വർഷിച്ചു. ആക്രമണത്തിൽ അമേരിക്കൻ സൈന്യത്തിന് പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ട് മാദ്ധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വന്നിരുന്നു. സ്കൂളിനു സമീപമുള്ള ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ നാവിക താവളത്തിൽ യു.എസ് ആക്രമണമുണ്ടായ സമയത്താണ് സ്കൂളിലും മിസൈൽ പതിച്ചത്. യു.എസ് അബദ്ധത്തിൽ സ്കൂൾ ആക്രമിച്ചെന്നാണ് റിപ്പോർട്ട്.
ഇതിൽ യു.എസ് സൈനിക വിഭാഗം അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണം പൂർത്തിയാക്കിയിട്ടില്ലെന്നും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നും രണ്ട് യു.എസ് ഉദ്യോഗസ്ഥർ അറിയിച്ചു. സ്കൂളിനു നേർക്കുണ്ടായ ആക്രമണത്തിൽ യു.എൻ മനുഷ്യാവകാശ കമ്മിഷനടക്കം അപലപിച്ചിരുന്നു.
അനുമതിക്കായി ദേന
കാത്തത് 11 മണിക്കൂർ
ഇന്ത്യൻ മഹാസമുദ്രത്തിൽ യു.എസ് അന്തർവാഹിനിയുടെ ആക്രമണത്തിൽ തകർന്ന ഇറാനിയൻ യുദ്ധക്കപ്പൽ ഐ.ആർ.ഐ.എസ് ദേന ശ്രീലങ്കയുടെ അനുമതി കാത്തു കിടന്നത് 11 മണിക്കൂർ. ശ്രീലങ്കൻ പ്രതിപക്ഷ എം.പിയായ മുജീബുർ റഹ്മാനാണ് ഇന്നലെ ഇക്കാര്യം ലങ്കൻ പാർലമെന്റിൽ ചോദ്യം ചെയ്തത്. എന്തുകൊണ്ട് കപ്പൽ ശ്രീലങ്കയുടെ തെക്കൻ തുറമുഖമായ ഗാല്ലെയിൽ അടുപ്പിക്കാൻ അനുമതി നൽകാൻ വൈകി. സംഘർഷ സാഹചര്യം കാരണം തിരികെ ഇറാനിലേക്ക് മടങ്ങിയാൽ ആക്രമിക്കപ്പെടുമെന്ന സംശയം ദേനയിലെ നാവികർക്കുണ്ടായിരുന്നു. ഇതിനാലാണ് സർക്കാരിന്റെ അനുമതിക്കായി ഗാലെ തുറമുഖത്ത് നിന്ന് 40 നോട്ടിക്കൽ മൈൽ അകലെ കപ്പൽ നങ്കൂരമിട്ടത്. എന്നാൽ 11 മണിക്കൂർ കാത്തിരുന്നിട്ടും അനുമതി ലഭിച്ചില്ല. ഒടുവിൽ യു.എസ് അന്തർവാഹിനി കപ്പലിനെ ഇരയാക്കി. ആക്രമണത്തിൽ 87 ഇറാനിയൻ നാവികരാണ് കൊല്ലപ്പെട്ടതെന്നും മുജീബുർ റഹ്മാൻ ചോദിച്ചു.
അടുത്തത്
ക്യൂബ: ട്രംപ്
ഇറാനിലെ യു.എസ് സൈനിക ഇടപെടൽ തുടരുന്നതിനിടെ തന്റെ അടുത്ത ലക്ഷ്യം ക്യൂബയെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ ദിവസം വൈറ്റ്ഹൗസിലെ ചടങ്ങിൽ സംബന്ധിക്കുമ്പോഴാണ് ക്യൂബയെക്കതിരെ ഭീഷണി മുഴക്കിയത്. ഫെബ്രുവരി 27നും ക്യൂബയെ ‘സൗഹൃദപരമായി ഏറ്റെടുക്കുമെന്ന്’ ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ക്യൂബയിൽ നടപ്പിലാക്കാനുള്ള പദ്ധതി തന്റെ കൈവശമുണ്ടെന്നാണ് വൈറ്റ് ഹൗസിലെ ചടങ്ങിൽ ട്രംപ് വീണ്ടും വ്യക്തമാക്കിയത്. ആദ്യം ഇറാനിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും പൂർത്തിയാക്കണമെന്നും ട്രംപ് പറഞ്ഞു. നിലവിൽ യു.എസിന്റെ ഉപരോധം നേരിടുന്ന രാജ്യമാണ് ക്യൂബ. അടുത്തിടെ വെനസ്വേലയിൽ യുഎസ് സൈനിക ഓപ്പറേഷൻ നടത്തിയതിനു ശേഷം ക്യൂബയുടെ നില പരുങ്ങലിലായിരുന്നു. വെനസ്വേലയിൽ നിന്നാണ് ക്യൂബയ്ക്ക് ആവശ്യമായ എണ്ണ ലഭിച്ചിരുന്നത്.
ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ അടക്കം ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ ആക്രമണം ശക്തമാക്കി
ലെബനനിൽ പലായനം ചെയ്തത് 4,00000ത്തിലേറെ പേർ
ഇറാനിലെ ഒരു സ്കൂളിന് നേരെ യുഎസ്–ഇസ്രേയൽ സൈന്യം ആക്രമണം നടത്തിയെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് എസ്മയിൽ ബഗായ്. ആക്രമിക്കപ്പെട്ട സ്കൂളിന്റെ വിഡിയോ ദൃശ്യവും ബഗായ് എക്സിൽ പങ്കുവച്ചു.
ഖത്തറിലേക്ക് ബ്രിട്ടന്റെ അധിക നാല് യുദ്ധവിമാനങ്ങൾ അയയ്ക്കും
ടെൽ അവീവിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം ഇസ്രയേൽ തകർത്തു
ബഹ്‌റൈനിൽ ആളുകൾ താമസിക്കുന്നയിടങ്ങളിൽ ഇറാൻ ലക്ഷ്യമിട്ടു. ഒരു ഹോട്ടലിലും രണ്ട് പാർപ്പിട സമുച്ചയങ്ങളിലും ആക്രമണമുണ്ടായി. ലക്ഷ്യമിട്ടെത്തിയ മിസൈൽ, ഡ്രോൺ ആക്രണണങ്ങളെ തടഞ്ഞെന്ന് കുവൈറ്റും അറിയിച്ചു.
ഇറാഖിലെ എർബിൽ വിമാനത്താവളത്തിന് സമീപത്തെ യു.എസ് സൈനിക താവളത്തിന് നേരെ രണ്ട് ഡ്രോണുകൾ ആക്രമണം നടത്തി.
രാജ്യത്തിനകത്ത് സായുധ കലാപം സൃഷ്ടിക്കാൻ യു.എസ് കുർദ്ദിഷികളെ കൂട്ടുപ്പിടിക്കുന്നതിനെതിരെ ഇറാൻ രംഗത്തെത്തി. ഏതെങ്കിലും ഇറാനിയൻ കുർദിഷ് ഗ്രൂപ്പുകൾ തങ്ങളുടെ പ്രദേശത്ത് കടന്നാൽ ഇറാഖിലെ കുർദിസ്ഥാൻ മേഖലയെ ലക്ഷ്യമിടുമെന്ന് ടെഹ്‌റാൻ മുന്നറിയിപ്പ് നൽകി.
ലെബനാനിൽ ഇറാൻ എംബസി പരിസരത്തും ഇസ്രയേൽ ബോംബാക്രമണം നടത്തി. ലെബനാൻ അതിർത്തിയിൽ ഇസ്രയേൽ മന്ത്രി ബെസലേൽ സ്മോട്രിച്ചിന്റെ മകനടക്കം പട്ടാളക്കാർക്ക് പരിക്കേറ്റു.
ഇറാന്റെ തെക്കൻ നഗരമായ ഷീറാസിൽ സിവിലിയന്മാർ അടക്കം 20 പേർ കൊല്ലപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |