ബർലിൻ: ആസ്ട്രസെനക വാക്സിൻ 60ന് മുകളിലുള്ളവരിൽ മാത്രം ഉപയോഗിച്ചാൽ മതിയെന്ന് ജർമനി. ചെറുപ്പക്കാരിൽ രക്തം കട്ടപിടിക്കുന്നതായ റിപ്പോർട്ടുകളെ തുടർന്നാണിത്. ജർമൻ വാക്സിൻ കമ്മിഷന്റെ നിർദ്ദേശത്തെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. രക്തം കട്ടപിടിക്കുന്നതായ റിപ്പോർട്ടുകൾ വളരെ അപൂർവമാണെന്നും എന്നാൽ ഇത് ഗുരുതരമാണെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടതിനെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ജർമൻ ചാൻസലർ ആഞ്ജല മെർക്കൽ പറഞ്ഞു. ജർമനിയിൽ ആദ്യ ഡോസ് സ്വീകരിച്ചവർക്ക് ഡോക്ടറുടെ വിശദ പരിശോധനക്ക് ശേഷം രണ്ടാമത്തെ ഡോസ് സ്വീകരിക്കാമെന്ന് അധികൃതർ വ്യക്തമാക്കി. 27 ലക്ഷം പേർക്കാണ് ജർമനിയിൽ ആദ്യ ഡോസ് നൽകിയത്. തലച്ചോറിൽ രക്തം കട്ടപിടിക്കുന്നതായ 31 കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്നാണ് വിവരം. നേരത്തെ, ചില യൂറോപ്യൻ രാജ്യങ്ങൾ ആസ്ട്രസെനക നിറുത്തിവച്ചിരുന്നു. എന്നാൽ, വാക്സിൻ സുരക്ഷിതമാണെന്നാണ് ലോകാരോഗ്യ സംഘടനയും യൂറോപ്യൻ യൂണിയനും വ്യക്തമാക്കിയതോടെ വാക്സിനേഷൻ പുനരാരംഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |