
മുംബയ്: വാങ്കടെ സ്റ്റേഡിയത്തിൽ സ്വന്തം ആരാധകരെ നിരാശരാക്കി വമ്പൻ തോൽവിയാണ് ഐപിഎല്ലിൽ കഴിഞ്ഞ ദിവസം മുംബയ് ഇന്ത്യൻസ് ഏറ്റുവാങ്ങിയത്. മലയാളി സൂപ്പർ താരം സഞ്ജു സാംസണിന്റെ സെഞ്ച്വറി കരുത്തിൽ (54 പന്തിൽ 101 നോട്ട്‌ഔട്ട്) 206 റൺസാണ് ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ സൂപ്പർ കിംഗ്‌സ് നേടിയത്. മറുപടി ബാറ്റിംഗിൽ ഒരോവർ ബാക്കി നിൽക്കെ വെറും 104 റൺസിന് മുംബയ് ഓൾഔട്ടായി.
ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മുംബയ് സ്വന്തം ഗ്രൗണ്ടിൽ തകർന്നടിഞ്ഞ ദിവസമായിരുന്നു ഇന്നലെ. പുതുമുഖ ബൗളർ അല്ലാ ഖാസൻഫാറും ബുംറയുമൊഴികെ മറ്റ് ബൗളർമാർ ചെന്നൈയുടെ പ്രത്യേകിച്ച് സഞ്ജു സാംസണിന്റെ ബാറ്റിന്റെ ചൂട് ശരിക്കും അറിഞ്ഞു. ഇപ്പോഴിതാ ശരിക്കും വലിയ വിജയലക്ഷ്യം മുംബയ്‌ക്ക് എന്തുകൊണ്ട് പിന്തുടരാനായില്ല എന്നതിൽ വിശദീകരണം നൽകിയിരിക്കുകയാണ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. ആദ്യ ബാറ്റിംഗ് പവർപ്ളേയിൽ മോശം തുടക്കമുണ്ടായതാണ് തങ്ങളുടെ തോൽവിക്ക് കാരണമെന്ന് പാണ്ഡ്യ വ്യക്തമാക്കുന്നു.
2.3 ഓവറിൽ 11 റൺസ് മാത്രം നേടിയപ്പോൾ മൂന്ന് പ്രധാന വിക്കറ്റുകൾ അവർക്ക് നഷ്‌ടമായി. ഓപ്പണർ ഡാനിഷ് മലേവാർ ആദ്യ പന്തിൽ പുറത്തായി. മുൻ മത്സരത്തിൽ തിളങ്ങുന്ന പ്രകടനം പുറത്തെടുന്ന നമൻ ധീർ ആകട്ടെ മൂന്ന് പന്തുകളിൽ റൺ നേടാതെ ഔട്ടായി. ക്വിന്റൺ ഡി കോക്ക് നേടിയത് ഏഴ് റൺസ് മാത്രമാണ്. 'പവർപ്ളേയിൽ വലിയ സ്‌കോറിനെ നിങ്ങൾ പിന്തുടരുകയാണ്. അപ്പോൾ തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്‌ടപ്പെടുന്നത് ബുദ്ധിമുട്ടാണെന്ന് എനിക്ക് തോന്നുന്നു. ഞങ്ങൾക്ക് അതിനെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല.' മത്സരശേഷം ഹാർദ്ദിക് പറഞ്ഞു.
രണ്ടാം ഇന്നിംഗ്സിൽ പിച്ചിന്റെ സ്വഭാവം മാറിയോ എന്ന ചോദ്യത്തിന് ഞാനങ്ങനെ പറയില്ല. ചെന്നൈ നന്നായി ബാറ്റ് ചെയ്‌തു. അവർ 207 റൺസെടുത്തു. അതേ പിച്ച്, അതേ മണ്ണ്..ഞങ്ങൾ അൽപംകൂടി നന്നായി ബാറ്റ് ചെയ്യേണ്ടിയിരുന്നു. മുംബയ്‌ക്ക് വേണ്ടി തിലക് വർമ്മ-സൂര്യകുമാർ യാദവ് സഖ്യം മികച്ച രീതിയിൽ ബാറ്റ് ചെയ്‌തെങ്കിലും ഇവർ പുറത്തായതോടെ മുംബയ് തകർന്നു. തിലക് 37 റൺസും സൂര്യകുമാർ 36 റൺസുമാണ് നേടിയത്. മറ്റാർക്കും രണ്ടക്കം തികയ്‌ക്കാനായില്ല. ചെന്നൈയ്‌ക്കായി 17 റൺസ് വഴങ്ങി അകിൽ ഹൊസെൻ നാല് വിക്കറ്റുകൾ വീഴ്‌ത്തി.
നേരത്തെ ആറ് സിക്‌സറുകളും പത്ത് ഫോറുകളുമടങ്ങിയ ഗംഭീര ബാറ്റിംഗാണ് സഞ്ജു സാംസൺ ചെന്നൈയ്‌ക്കായി പുറത്തെടുത്തത്. 'ഞങ്ങളുടെ സ്‌പിന്നർമാരെല്ലാം നല്ലരീതിയിൽ പന്തെറിഞ്ഞെന്ന് ഞാൻ കരുതുന്നു. സഞ്ജു മികച്ച പ്രകടനം കാഴ്‌ചവച്ചെന്നത് ഒരു വസ്‌തുതയാണ്. അവരുടെ ബാറ്റർമാരെല്ലാം വന്ന് തുടർച്ചയായി മിന്നുന്ന പ്രകടനം കാഴ്‌ചവച്ചു, അവരെ മികച്ച സ്‌കോറിലെത്തിച്ചു. ആ ട്രാക്കിൽ മാന്യമായൊരു ടോട്ടലിലും കൂടുതലായിരുന്നു അവരുടേത്. അത് പിന്തുടരാൻ നല്ലൊരു പവർപ്ളേ ഞങ്ങൾക്ക് ആവശ്യമായിരുന്നു. അത് സംഭവിച്ചില്ല.' ഹാർദിക് കൂട്ടിച്ചേർത്തു. അവശേഷിക്കുന്ന ആറ് മത്സരങ്ങളും ജയിച്ചാൽ മാത്രമേ ഇനി മുംബയ് ഇന്ത്യൻസിന് പ്രശ്‌നമില്ലാതെ പ്‌ളേയോഫിൽ എത്താൻ സാധിക്കൂ. ഏപ്രിൽ 29ന് സൺറൈസേഴ്‌സ് ഹൈദരാബാദുമായാണ് അവരുടെ അടുത്ത മത്സരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |