പോംങ്യാംഗ് : കഴിഞ്ഞ ദിവസം അമേരിക്ക ഹൈപ്പർ സോണിക് വിഭാഗത്തിൽപ്പെട്ട മിസൈലുകൾ പരീക്ഷിച്ചതിന് തൊട്ടു പിന്നാലെ ഭൗമാന്തരീക്ഷത്തിന് മുകളിലൂടെ അതിവേഗം സഞ്ചരിക്കുന്ന മിസൈലുകൾ പരീക്ഷിച്ച് ഉത്തരകൊറിയയും രംഗത്ത്. ഹൈപ്പർ സോണിക് മിസൈലുകളടക്കം അഞ്ച് പുതിയ ആയുധങ്ങൾ ഉത്തരകൊറിയ പരീക്ഷിച്ചെന്ന വിവരം ദക്ഷിണ കൊറിയൻ മാദ്ധ്യമങ്ങളും രഹസ്യാന്വേഷണ വിഭാഗവുമാണ് പുറത്തു വിട്ടത്. അമേരിക്ക വിക്ഷേപിച്ച ഹൈപ്പർ സോണിക് മിസൈലുകളുടെ അതേ ശക്തിയുള്ളതാണ് തങ്ങളുടെ ആയുധമെന്ന് കിം ജോംഗ് ഉൻ അവകാശപ്പെടുന്നു. ഉത്തരകൊറിയ ആയുധങ്ങളുണ്ടാക്കുന്നത് സ്വയം പ്രതിരോധത്തിനും സമാധാനത്തിനും വേണ്ടിയാണെന്ന് ഐക്യരാഷ്ട്രസഭയിൽ കിം ജോംഗ് ഉൻ പറഞ്ഞിരുന്നു. ഒരു മാസത്തിനുള്ളിൽ മൂന്നാമത്തെ മിസൈലാണ് വടക്കൻ കൊറിയ പരീക്ഷിച്ചത്. പരമ്പരാഗത ബാലിസ്റ്റിക് മിസൈലുകളേക്കാൾ വേഗത, കൃത്യത എന്നിവയാണ് ഹൈപ്പർ സോണിക് ആയുധങ്ങളുടെ പ്രത്യേകത. കഴിഞ്ഞ ദിവസം അമേരിക്ക വിജയകരമായി പരീക്ഷിച്ച ഹൈപ്പർ സോണിക് വിഭാഗത്തിൽപ്പെട്ട മിസൈൽ അന്തരീക്ഷത്തിന് മുകളിലൂടെ മണിക്കൂറിൽ 6200 കിലോമീറ്റർ വേഗത്തിൽ പറക്കുമെന്ന് പെന്റഗൺ അവകാശപ്പെട്ടിരുന്നു. ഹ്വാക് എന്ന പേരിൽ അറിയപ്പെടുന്ന പദ്ധതിയിലെ മിസൈലാണ് പരീക്ഷിച്ചത്. റഷ്യയും ചൈനയും നിർമ്മിച്ചിരിക്കുന്ന മിസൈലുകളെ പ്രതിരോധിക്കുക എന്നതാണ് ഈ മിസൈലുകളുടെ മുഖ്യ ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |