കാബൂൾ : താലിബാൻ പരമോന്നത നേതാവ് മരിച്ചുവെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മുല്ല ഹൈബത്തുല്ല അഖുന്ദ്സാദ പൊതുപരിപാടിയിൽ പങ്കെടുത്തുവെന്ന് താലിബാൻ വൃത്തങ്ങൾ അറിയിച്ചു. ശനിയാഴ്ചയാണ് കാണ്ഡഹാറിലെ ജാമിയ ദാരുൾ അലൂം ഹക്കിമിയ സ്‌കൂളിലെ പരിപാടിയിൽ പങ്കെടുക്കാൻ അഖുന്ദ്സാദ എത്തിയതെന്നാണ് റിപ്പോർട്ട്. അഖുന്ദ്സാദയോടൊപ്പം പൊതുപരിപാടിയിൽ പങ്കെടുത്ത മുതിർന്ന താലിബാൻ നേതാവാണ് ഈ വിവരം മാദ്ധ്യമങ്ങളോട് പറഞ്ഞത്. കഴിഞ്ഞ ഒന്നര വർഷക്കാലമായി അഖുന്ദ്സാദയെപ്പറ്റി താലിബാൻ ഉന്നത വൃത്തങ്ങൾ പോലും കൂടുതലായൊന്നും പറഞ്ഞിട്ടില്ല. ആഗസ്റ്റിൽ താലിബാൻ ഭരണം പിടിച്ചെടുത്തിട്ടും പൊതുവേദികളിൽ പ്രത്യക്ഷപ്പെടാതിരുന്നതിനെ തുടർന്ന് കഴിഞ്ഞ വർഷം പാകിസ്ഥാനിലുണ്ടായ ഒരു ചാവേർ ആക്രമണത്തിൽ അഖുന്ദ്സാദ കൊല്ലപ്പെട്ടുവെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. 2016 മുതൽ താലിബാന്റെ പരമോന്നത നേതാവ് പദവി വഹിക്കുന്നയാളാണ് അഖുന്ദ്സാദ. 2016ൽ താലിബാൻ പുറത്തു വിട്ട ഒരു ചിത്രം മാത്രമാണ് അഖുന്ദ്സാദയുടേതായി പുറത്തു വന്നിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |