ലണ്ടൻ : ഇംഗ്ലീഷ് ചാനലിൽ ബോട്ടു മുങ്ങി 31 അഭയാർത്ഥികൾക്ക് ദാരുണാന്ത്യം. മരിച്ചവരിൽ 5 സ്ത്രീകളും ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു. രണ്ടു പേരെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായിട്ടുണ്ട്. ഫ്രഞ്ച് തുറമുഖ നഗരമായ കാലെസിൽനിന്നും ഇംഗ്ലീഷ് ചാനലിലൂടെ അനധികൃതമായി ബ്രിട്ടനിലേക്ക് സഞ്ചരിക്കുകയായിരുന്ന അഭയാർത്ഥികളാണ് അപകടത്തിനിരയായത്. അപകടസമയം 34 പേരാണ് ബോട്ടിലുണ്ടായിരുന്നത്. മരിച്ചവർ ഏതു രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ഫ്രഞ്ച്, ബ്രിട്ടീഷ് സേനകളും കോസ്റ്റ് ഗാർഡും രക്ഷാപ്രവർത്തനം തുടരുകയാണ്. ബുധനാഴ്ച പ്രാദേശിക സമയം വൈകിട്ട് 5 മണിയോടെ കാലെസിനു സമീപത്ത് മത്സ്യബന്ധനത്തിനായി പോയവരാണ് അപകടവിവരം ആദ്യമറിയുന്നത്. ഇംഗ്ലീഷ് ചാനലിൽ ഇന്നുവരെയുണ്ടായതിൽ വച്ച് ഏറ്റവും വലിയ ദുരന്തമാണിതെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡർമനിൻ പറഞ്ഞു.
സ്ഥിതിഗതികൾ വിലയിരുത്താൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടിയന്തര യോഗം വിളിച്ചു. അതേ സമയം ബോട്ടപകടവുമായി ബന്ധപ്പെട്ട് ബെൽജിയം അതിർത്തിയിൽ നിന്നും നാലുപേരെ പോലീസ് പിടികൂടി. ഫ്രഞ്ച് അതിർത്തി പട്ടണങ്ങളിൽ പ്രവർത്തിക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങൾ വ്യാപകമായി അഭയാർത്ഥികളെ ബ്രിട്ടനിലേക്ക് കടത്തുന്നത് വർദ്ധിച്ചു വരികയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും കുടിയേറ്റക്കാരെ നിയന്ത്രണവും മനുഷ്യക്കടത്ത് തടയുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തി വരികയാണ്.മനുഷ്യക്കടത്ത് നിയന്ത്രിക്കാൻ യൂറോപ്യൻ യൂണിയനും ബ്രിട്ടനും തമ്മിൽ കരാറിൽ ഏർപ്പെടുകയും പരിശോധന കർക്കശമാക്കുകയും ചെയ്തിരുന്നു. എന്നാൽ അധികൃതരുടെ കണ്ണ് വെട്ടിച്ച് ഒട്ടു സുരക്ഷിതമല്ലാത്ത ബോട്ടുകളിലും മറ്റും ആളുകളെ കുത്തിനിറച്ച് കൊണ്ടു പോകുന്ന മനുഷ്യക്കടത്ത് സംഘങ്ങൾ മൂലം നിരവധി ജീവനുകളാണ് പൊലിയുന്നത്. മനുഷ്യക്കടത്ത് സംഘത്തെ തകർക്കുകയെന്നത് സർക്കാർ നയമാണെന്നും അതിൽ നിന്ന് പിന്നോട്ടില്ലെന്നും ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |