ജൊഹന്നാസ്ബർഗ്:ഒമിക്രോൺ ലോകത്ത് ആശങ്ക പടർത്തുന്നതിനിടെ ഇവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ ഡോക്ടറും ദക്ഷിണാഫ്രിക്കൻ മെഡിക്കൽ അസോസിയേഷൻ ചെയർപേഴ്സണുമായ ആഞ്ചലിക് കോറ്റ്സി. കഴിഞ്ഞ 10 ദിവസത്തിനിടെ ഒമിക്രോൺ ബാധിച്ച 30 ഓളം രോഗികളെയാണ് അദ്ദേഹം ചികിത്സിച്ചത്. നേരത്തെ കൊവിഡ് ബാധിച്ചിരുന്നവരിൽ കണ്ടിരുന്ന പനി പോലുള്ള ലക്ഷണങ്ങളൊന്നും ഒമിക്രോൺ ബാധിച്ചവരിൽ ഉണ്ടാകുന്നില്ല. കടുത്ത ക്ഷീണം, ചെറിയ പേശി വേദന, തൊണ്ട വേദന, ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലരിൽ മാത്രം നേരിയ തോതിലുള്ള ചൂട് അനുഭവപ്പെടുന്നുണ്ട് - കോറ്റ്സി അന്താരാഷ്ട്ര മാദ്ധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയിൽ എത്താതെ തന്നെ പലരും സുഖം പ്രാപിക്കുന്നുണ്ട്. ചികിത്സ തേടുന്നവരിൽ ഭൂരിഭാഗവും 40 വയസ്സിന് താഴെയുള്ള പുരുഷന്മാരാണ്. ഇവരിൽ അധികവും വാക്‌സിൻ സ്വീകരിക്കാത്തവരാണ്.
അപമാനിക്കുന്നതിന് പകരം പുതിയ വകഭേദം കണ്ടെത്തിയ ദക്ഷിണാഫ്രിക്കയെ ലോകരാജ്യങ്ങൾ പ്രശംസിക്കണം. വൈറസ് പടരുന്നതിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയ ശാസ്ത്രജ്ഞരെ അപകീർത്തിപ്പെടുത്തരുത്. ദക്ഷിണാഫ്രിക്കയിൽ മാത്രമല്ല പല യൂറോപ്യൻ രാജ്യങ്ങളിലും ഇതിനകം തന്നെ ഒമിക്രോൺ പടർന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാക്സിൻ ക്ഷാമം പ്രധാന കാരണം
ഭാവിയിൽ ഗുരുതരമായ വകഭേദങ്ങൾ രാജ്യത്ത് വരില്ലെന്ന് ഉറപ്പുതരാൻ സാധിക്കില്ലെന്നാണ് ദക്ഷിണാഫ്രിക്കയിലെ ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. മാത്രമല്ല എല്ലാവരും വാക്‌സിനേഷൻ സ്വീകരിക്കണമെന്നും വാക്‌സിൻ സ്വീകരിക്കാത്തവരിൽ അധികമായി ഒമിക്രോൺ കാണപ്പെടുന്നുണ്ടെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ തങ്ങളുടെ പൗരന്മാർക്ക് പൂർണമായി വാക്‌സിന്‍ നൽകാൻ ആഫ്രിക്കൻ രാജ്യങ്ങൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. സെപ്തംബർ അവസാനത്തോടെ ഓരോ രാജ്യങ്ങളിലേയും പൗരന്മാരുടെ 10 ശതമാനവും വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. കൂടുതൽ ജനസംഖ്യയുള്ള ആഫ്രിക്കൻ രാജ്യങ്ങൾക്കാണ് സമ്പൂർണ വാക്സിനേഷൻ വെല്ലുവിളിയായിരിക്കുന്നത്.
ആഫ്രിക്കയിലെ 54 രാജ്യങ്ങളിൽ 15 എണ്ണം മാത്രമാണ് 10 ശതമാനം സമ്പൂർണ വാക്‌സിനേഷൻ പൂർത്തീകരിച്ചത്. (ഒക്ടോ.ഒന്ന് വരെയുള്ള കണക്ക്)
ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ പകുതി രാജ്യങ്ങളും എടുത്തത് രണ്ട് ശതമാനത്തിൽ താഴെ വാക്‌സിൻ
അതായത് മൊത്തം പൗരന്മാരുടെ 4.4 ശതമാനം
ഈജിപ്ത് - 5 ശതമാനം
എത്യോപ്യ, നൈജീരിയ - മൂന്ന് ശതമാനത്തിൽ താഴെ
ബുറുണ്ടി, എറിത്രിയ എന്നിവിടങ്ങളിൽ വാക്സിനേഷൻ ആരംഭിച്ചിട്ടില്ല
വാക്സിൻ നൽകുന്നത് സിറം ഇൻസ്റ്റിറ്റ്യൂട്ട്
ലോകത്തിൽ ഏറ്റവും കൂടുതൽ വാക്സിൻ നിർമ്മിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയാണ് പല ആഫ്രിക്കൻ രാജ്യങ്ങൾക്കും വാക്‌സിൻ വിതരണം ചെയ്തിരുന്നത്. എന്നാൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇന്ത്യയിൽ വാക്‌സിൻ ക്ഷാമം അനുഭവപ്പെടുകയും രാഷ്ട്രീയപരമായി കേന്ദ്ര സർക്കാർ വെല്ലുവിളികൾ നേരിടുകയും ചെയ്തതോടെ ഇന്ത്യ വാക്‌സിൻ കയറ്റുമതി താത്കാലികമായി നിറുത്തിവച്ചിരുന്നു. കൊവിഡ് വ്യാപനം വർദ്ധച്ച സമയമായിരുന്നതിനാൽ മറ്റ് രാജ്യങ്ങളും വാക്‌സിൻ കയറ്റുമതി പകുതിയായി ചുരുക്കിയിരുന്നു. ഇതോടെ ആഫ്രിക്കൻ രാജ്യങ്ങൾ പ്രതിസന്ധിയിലായിരുന്നു.
കൊവാക്‌സ് വഴി ആഫ്രിക്കയിലേക്ക് എത്തിക്കാൻ ലക്ഷ്യമിടുന്ന ഡോസുകളുടെ എണ്ണം 620 ദശലക്ഷം ആയിരുന്നു. അത് വെട്ടിക്കുറച്ച് 470 ദശലക്ഷമാക്കി. ആഫ്രിക്കയിലെ ജനസംഖ്യയുടെ 17 ശതമാനം ആളുകൾക്കേ ഈ ഡോസ് തികയുകയുള്ളൂ. ഡിസംബർ അവസാനത്തോടെ 40 ശതമാനം സമ്പൂർണ വാക്‌സിനേഷൻ എന്ന ലക്ഷ്യം നേടിയെടുക്കണമെങ്കിൽ ആഫ്രിക്കൻ രാജ്യങ്ങൾക്ക് ഏകദേശം 500 ദശലക്ഷം ഡോസുകള്‍ ആവശ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |