വാഷിംഗ്ടൺ : ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി ലോകരാജ്യങ്ങൾ. അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ്, റഷ്യ, യു.എ.ഇ തുടങ്ങിയ നിരവധി ലോക രാജ്യങ്ങൾ സംഭവത്തിൽ അനുശോചിച്ചു.
ബിപിൻ റാവത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ദുഃഖിക്കുന്നതായി യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ജെ ഓസ്റ്റിൻ പ്രതികരിച്ചു. ബിപിൻ റാവത്തിന്റെ വിയോഗം തീരാ നഷ്ടമാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രതികരിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചയാളായിരുന്നു ബിപിൻ റാവത്തെന്ന് ഇന്ത്യയിലെ റഷ്യൻ അംബാസിഡർ നിക്കോളായ് കുദാഷേവ് ട്വിറ്ററിൽ കുറിച്ചു.
അടുത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്നും ഇന്ത്യയുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിപിൻ റാവത്തിന്റെ മരണവാർത്തയിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹ് പറഞ്ഞു. ഹെലികോപ്ടർ അപകടത്തിൽ അന്തരിച്ച ഇന്ത്യയുടെ സംയുക്ത സൈനിക മേധാവിയും ഭാര്യയും ഉൾപ്പെടെ 13 പേർ മരിച്ച സംഭവത്തിൽ ഭാരത സർക്കാരിനും ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങൾക്കും അനുശോചനം രേഖപ്പെടുത്തുന്നതായി യു.എ.ഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ, നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദുർ ദുബ, ഭൂട്ടാൻ പ്രധാനമന്ത്രി ലോട്ടെ ഷെറിംഗ്, ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ ഇമ്മാനുവൽ ലെനൈൻ, ഇസ്രായേൽ പ്രതിരോധ മന്ത്രി ബെന്നി ഗന്റ്സ് തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |