വാഷിംഗ്ടൺ : യു.എസിൽ പലയിടങ്ങളിലായി നടന്ന വെടിവയ്പ്പിൽ അക്രമി ഉൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു. 3 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ 2 സ്ത്രീകളും ഉൾപ്പെടുന്നു. കൊളറാഡോയിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. അക്രമി ഡെൻവർ, ലേക്ക്‌വുഡ് എന്നീ സ്ഥലങ്ങളിൽ ഏഴിടത്ത് വെടിവയ്പ്പ് നടത്തിയതായാണ് പൊലീസ് നിഗമനം. ഡെൻവറിൽ തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5 മണിയോട് കൂടിയാണ് അക്രമി ആദ്യമായി ആക്രമണം നടത്തിയത്. ഈ സംഭവത്തിൽ 2 സ്ത്രീകൾ കൊല്ലപ്പെട്ടു.പൊലീസ് അക്രമി സഞ്ചരിച്ചതെന്ന് കരുതപ്പെടുന്ന വാഹനത്തെ പിന്തുടർന്നെങ്കിലും അയാൾ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നീട് ലേക്ക്‌വുഡിൽ പല സ്ഥലങ്ങളിലായി 3 പേരെ കൂടി അക്രമി വെടിവച്ച് കൊലപ്പെടുത്തി. പിന്നീട് പ്രദേശത്തെ ഒരു ഹോട്ടലിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഇയാൾ കൊല്ലപ്പെടുകയായിരുന്നു. സംഭവത്തിൽ ഒരു പൊലീസുകാരനും ഗുരുതരമായി പരിക്കേറ്റു. അതേ സമയം അക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
വെടിവയ്പ്പിന് പ്രേരിപ്പിച്ചതെന്താണെന്നു വ്യക്തമല്ലെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |