കറാച്ചി : സാർക് (സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജണൽ കോ ഓപ്പറേഷൻ) സമ്മേളനത്തിൽ വെർച്വലായി പങ്കെടുക്കാൻ ഇന്ത്യയെ ക്ഷണിച്ച് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ് ഖുറേഷി. 19ാമത് സാർക് സമ്മേളനം ഇസ്ലാമാബാദിൽ നടത്താൻ പാകിസ്ഥാൻ തയാറാണെന്നും കൊവിഡ് പശ്ചാത്തലത്തിൽ നേരിട്ട് കഴിയില്ലെങ്കിൽ ഇന്ത്യയ്ക്ക് വെർച്വലായി സമ്മേളനത്തിന്റെ ഭാഗമാകാമെന്നുമാണ് ഖുറേഷി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ, ഇതുവരെ ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ലെന്ന് ഇന്ത്യ അറിയിച്ചു.
2016ൽ ഇസ്ലാമാബാദിൽ സമ്മേളനം നടത്താൻ നിശ്ചയിരുന്നെങ്കിലും ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പിന്മാറിയതോടെ റദ്ദാക്കപ്പെട്ടിരുന്നു. സാര്‍ക് സമ്മേളനത്തിൽ അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച് ഭീകര സംഘടനയായ
താലിബാന്റെ നേതാക്കളെ പങ്കെടുപ്പിക്കണമെന്ന് പാകിസ്ഥാൻ ആവശ്യമുന്നയിച്ചതിന് പിന്നാലെ കഴിഞ്ഞ സെപ്റ്റംബറിൽ ന്യൂയോർക്കിൽ നടക്കേണ്ടിയിരുന്ന സാർക് സമ്മേളനം റദ്ദാക്കിയിരുന്നു.
പാക് നിർദ്ദേശം ഇന്ത്യയുൾപ്പെടെയുള്ള അംഗരാജ്യങ്ങൾ ശക്തമായി എതിർത്തിരുന്നു. അഫ്ഗാനെ പ്രതിനിധീകരിച്ച് ഒഴിഞ്ഞ കസേര ഇടാമെന്നാണ് ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടത്. ഇത് അംഗീകരിക്കാൻ പാകിസ്ഥാൻ തയ്യാറാകാതിരുന്നതോടെ യോഗം റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് സമ്മേളനം തങ്ങളുടെ ആതിഥേയത്വത്തിൽ നടത്താൻ താത്പര്യമറിയിച്ച് പാകിസ്ഥാൻ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യ,അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ്, ഭൂട്ടാൻ, മാലദ്വീപ്, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയാണ് സാർക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |