ടൊറന്റോ : യു.എസ് - കാനഡ അതിർത്തിയിൽ കനേഡിയൻ ഭാഗമായ മാനിറ്റോബ പ്രവിശ്യയിലെ എമേഴ്സണിൽ കൈക്കുഞ്ഞുൾപ്പെടെ ഇന്ത്യൻ കുടുംബത്തിലെ നാല് പേർ മഞ്ഞിൽ തണുത്തുറഞ്ഞ് മരിച്ച സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ' മനസിനെ വല്ലാതെ ഉലച്ച സംഭവമാണിത്. ഒരു കുടുംബത്തിന്റെ ജീവൻ ഇങ്ങനെ നഷ്ടപ്പെടുന്നത് കാണേണ്ടി വന്നത് വളരെ ദാരുണമാണ്.
അവർ മനുഷ്യക്കടത്തിന്റെ ഇരകളാണ്. മികച്ച ജീവിതം കെട്ടിപ്പടുക്കാനുള്ള അവരുടെ ആഗ്രഹങ്ങളെ ചിലർ മുതലെടുത്തു. അനധികൃതമായി അതിർത്തി കടക്കരുതെന്ന് പറയാൻ കാരണമിതാണ്. അതിൽ നിന്ന് ആളുകളെ നിരുത്സാഹപ്പെടുത്താൻ കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്യുന്നു. ഏറെ അപകടങ്ങൾ നിറഞ്ഞതാണ് അത്. മനുഷ്യക്കടത്ത് അവസാനിപ്പിക്കാൻ യു.എസുമായി സാദ്ധ്യതമായ എല്ലാ നടപടികളെല്ലാം സ്വീകരിക്കും. " ട്രൂഡോ വ്യക്തമാക്കി.
ബുധനാഴ്ചയാണ് ഇന്ത്യൻ കുടുംബത്തിലെ മുതിർന്ന പുരുഷൻ, സ്ത്രീ, ആൺകുട്ടി, കൈക്കുഞ്ഞ് എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മരണം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. കടുത്ത മഞ്ഞുവീഴ്ചയുണ്ടായിരുന്ന പ്രദേശത്തെ താപനില മൈനസ് 35 ഡിഗ്രിയായിരുന്നു. അതിർത്തി കടക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ മണിക്കൂറുകളോളം ഈ കാലാവസ്ഥയിൽ കഴിയേണ്ടി വന്നതാകാം ഇവരുടെ മരണത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു.
മിനസോട്ടയിലെ അമേരിക്കൻ അതിർത്തിയിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരുടെ പോസ്റ്റ്മോർട്ടം തിങ്കളാഴ്ച നടക്കുമെന്നാണ് വിവരം. വിഷയത്തിൽ കാനഡയുമായി ചേർന്ന് അന്വേഷണം നടത്തുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അറിയിച്ചിരുന്നു. ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് മാനിറ്റോബയിലെ വിന്നിപെഗിലേക്ക് പ്രത്യേക ടീമിനെ അയിച്ചിട്ടുണ്ട്.
ഗുജറാത്തിൽ നിന്നുള്ളവരോ ?
ഇന്ത്യൻ കുടുംബം കനേഡിയൻ അതിർത്തിയിൽ മരിച്ച സംഭവത്തിൽ ഇന്ത്യൻ പൗരന്മാരെന്ന് കരുതുന്ന ഏഴ് പേരെ യു.എസിലെ മിനസോട്ടയിൽ പിടികൂടി. അനധികൃതമായി കടക്കാൻ ശ്രമിച്ച ഈ സംഘത്തിന്റെ ഭാഗമായിരുന്നു മരിച്ചവരെന്നാണ് കരുതുന്നത്. പിടിയിലായ എല്ലാവരും ഗുജറാത്തി ഭാഷയാണ് സംസാരിക്കുന്നത്. കൊല്ലപ്പെട്ടവർ ഗുജറാത്തിൽ നിന്നുള്ളവരാണോ എന്ന സംശയം ഉയർന്നിട്ടുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
അനധികൃതമായി സംഘടിപ്പിച്ച സ്റ്റുഡന്റ് വിസയിലൂടെയാണ് കാനഡയിലേക്ക് പ്രവേശിച്ചതെന്നും ഇതിനായി വൻ തുക ഏജന്റിന് കൈമാറിയെന്നും പിടിക്കപ്പെട്ടവരിൽ ഒരാൾ മൊഴി നൽകിയിട്ടുണ്ട്. മതിയായ രേഖകളില്ലാതെ വിദേശ പൗരന്മാരെ കടത്തിയതിന് സ്റ്റീവ് ഷാൻഡ് ( 47 ) എന്നയാളെ കഴിഞ്ഞ ദിവസം ഫ്ലോറിഡയിൽ അറസ്റ്റ് ചെയ്തിരുന്നു.
പിടിയിലായ ഏഴ് ഇന്ത്യൻ പൗരന്മാരിൽ രണ്ട് പേർ ഷാൻഡിനൊപ്പം ഒരേ വാഹനത്തിലുണ്ടായിരുന്നവർ ആണ്. മറ്റുള്ളവർ സമീപ പ്രദേശങ്ങളിൽ ചുറ്റിത്തിരിഞ്ഞ നിലയിലായിരുന്നു. ഇന്ത്യൻ സംഘത്തിലെ ഒരു സ്ത്രീ കഠിനമായ തണുപ്പേറ്റ് ഗുരുതരാവസ്ഥയിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഷിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള സംഘത്തെ മിനസോട്ടയിലേക്ക് അയച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |